1942 – ൽ പ്രസിദ്ധീകരിച്ച, കൊട്ടാരത്തിൽ ശങ്കുണ്ണി പരിഭാഷപ്പെടുത്തിയ വിക്രമോർവ്വശീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1942 – വിക്രമോർവ്വശീയം
മഹാകവി കാളിദാസൻ്റെ പ്രശസ്തമായ നാടകമാണ് സംസ്കൃതത്തിലെ വിക്രമോർവ്വശീയം. ചന്ദ്രവംശീയനായ പുരൂരവസ് രാജാവും അപ്സരസായ ഊർവ്വശിയും തമ്മിലുള്ള പ്രണയമാണ് ഇതിൻ്റെ പ്രമേയം. ഋഗ്വേദത്തിലും ശതപഥബ്രാഹ്മണത്തിലും കാണുന്ന പുരാണകഥയെ ആസ്പദമാക്കി കാളിദാസൻ അതിനെ അത്യന്തം കാവ്യാത്മകവും നാടകീയവുമായി അവതരിപ്പിച്ചിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ മലയാള പരിഭാഷ സംസ്കൃതത്തിലെ ശ്ലോകങ്ങളുടെയും സംഭാഷണങ്ങളുടെയും കാവ്യസൗന്ദര്യം കഴിയുന്നത്ര നിലനിർത്തിക്കൊണ്ട് മലയാള വായനക്കാർക്ക് സുഗമമായി വായിക്കാനാകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ സംസ്കൃത നാടകസാഹിത്യം പഠിക്കുന്നവർക്കും മലയാള സാഹിത്യവിദ്യാർത്ഥികൾക്കും ഈ കൃതി ഏറെ പ്രയോജനകരമാണ്.
1926 ജൂലൈ 06ന് പ്രസിദ്ധീകരിച്ച അൽ അമീൻ പത്രത്തിൻ്റെ (പുസ്തകം 02, ലക്കം 110) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1926 – ജൂലൈ 06 – അൽ അമീൻ – പുസ്തകം 02 – ലക്കം 110
മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമായ മുഹമ്മദ് അബ്‌ദുറഹ്‌മാൻ 1924-ൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ. 1930വരെ ‘അൽ അമീൻ’ത്രൈദിന പത്രവും (ഞായറാഴ്‌ച, ചൊവ്വാഴ്‌ച, വ്യാഴാഴ്‌ച) പിന്നെ കുറച്ചുകാലം വരെ ദിനപത്രവുമായിരുന്നു.
1920-കളിൽ ഉത്തരകേരളത്തിൽ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ ഒരു പ്രസ്സും തയ്യാറായിരുന്നില്ല. ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ രബ്ദാമത്തെ പത്രമായി അൽ അമീൻ പ്രസിദ്ധീകരണമാരംഭിക്കുന്നത്. 1930 ജൂൺ 25 മുതൽ അൽ അമീൻ ദിനപത്രമായി എന്നാൽ ഇടക്ക് നിരോധിച്ചു. നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി. കോൺഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ശക്തമായി വിമർശിച്ച പത്രം ഇടതു പക്ഷ നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി – കർഷക – അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാർച്ച് മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. എന്നാൽ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു കൊണ്ട് ‘കോൺഗ്രസും യുദ്ധവും‘ എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 1939ൽ സർക്കാർ അൽ അമീൻ വീണ്ടും നിരോധിച്ചു. സർക്കാരിൻ്റെ എതിർപ്പുകളും വിവിധ വിഭാഗങ്ങളുടെ ശത്രുതയും അബ്ദുറഹ്മാൻ സാഹിബിൻ്റെ നിരന്തരമായ ജയിൽ വാസവും മറ്റും കാരണമായി പത്രത്തിന് തുടർന്ന് പോവാൻ കഴിഞ്ഞില്ല.
പത്രത്തിൻ്റെ ഈ ലക്കത്തിൽ മുസ്‌ലിം മത-പണ്ഡിത വിഷയങ്ങളും, ആ കാലഘട്ടത്തിലെ കോൺഗ്രസ് രാഷ്ട്രിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണാം. കേരളത്തിലെയും, ഇന്ത്യയിലെയും, മറ്റ് ലോക രാജ്യങ്ങളിലെയും പ്രധാന വാർത്തകളും ഇതിൽ ഉണ്ട്.
മലപ്പുറം, പൊന്മുണ്ടം സ്വദേശി മുഹമ്മദ് ദാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.
1950 – ൽ പ്രസിദ്ധീകരിച്ച, കാർത്തവീര്യാർജുനവിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – കാർത്തവീര്യാർജുനവിജയം
പതിനെട്ടാം നൂറ്റാണ്ടിൽ മഹാകവി കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച, കേരളത്തിൻ്റെ തനതായ ഏകാംഗ നൃത്ത-ഹാസ്യ കലാരൂപമാണ് ഓട്ടൻതുള്ളൽ. മലയാളത്തിൽ നമ്പ്യാർ സൃഷ്ടിച്ച ഈ കലാരൂപത്തിൽ, വേഷമണിഞ്ഞ തുള്ളൽക്കാരൻ തന്നെ പാടി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ലളിതവും താളാത്മകവുമായ ഭാഷ, വേഗത്തിലുള്ള ചുവടുകൾ, പച്ചതേച്ച മുഖവും കിരീടവുമടങ്ങിയ മനോഹരമായ വേഷവിധാനം, അനാചാരങ്ങളെയും മനുഷ്യരുടെ അഹങ്കാരത്തെയും മൂർച്ചയേറിയ ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും വിമർശിക്കുന്ന രീതി എന്നിവയാണ് ഓട്ടൻതുള്ളലിൻ്റെ പ്രധാന സവിശേഷതകൾ.
അത്തരമൊരു ഓട്ടൻതുള്ളൽ കൃതിയാണ് ‘കാർത്തവീര്യാർജ്ജുനവിജയം’. മൂന്നു ലോകങ്ങളും കീഴടക്കി, കൈലാസപർവ്വതം ഉയർത്തി, ദേവന്മാരെപ്പോലും ജയിച്ച അഹങ്കാരത്തിൽ വാഴുന്ന രാവണൻ, തൻ്റെ കൊട്ടാരത്തിലെത്തിയ നാരദമുനിയോട് ലോകത്ത് തന്നോളം പോന്ന മറ്റൊരു വീരനില്ലെന്നും ദേവസ്ത്രീകൾ തൻ്റെ ഭാര്യയുടെ ദാസ്യപ്പണിക്കാരാണെന്നും പറഞ്ഞ് ആത്മപ്രശംസ നടത്തുന്നിടത്താണ് തുള്ളൽക്കഥ തുടങ്ങുന്നത്. രാവണൻ്റെ ഈ അഹങ്കാരം ശമിപ്പിക്കാനായി ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ്റെ വീര്യത്തെക്കുറിച്ച് നാരദൻ സൂചിപ്പിക്കുകയും, ഇതുകേട്ട് ക്രുദ്ധനായ രാവണൻ കാർത്തവീര്യാർജ്ജുനനെ തോല്പിക്കാനായി പടയോടെ പുറപ്പെടുകയും ചെയ്യുന്നു. മാഹിഷ്മതിയിലെത്തിയ രാവണൻ നർമ്മദാനദിക്കരയിൽ ശിവപൂജ ചെയ്യുന്നതിനിടയിൽ, നദിയിൽ ഭാര്യമാരുമായി ജലക്രീഡ നടത്തുകയായിരുന്ന കാർത്തവീര്യാർജ്ജുനൻ തൻ്റെ ആയിരം കൈകൾ കൊണ്ട് പുഴ തടുത്തുനിർത്തി വെള്ളപ്പൊക്കമുണ്ടാക്കി രാവണൻ്റെ പൂജാസാധനങ്ങൾ ഒഴുക്കിക്കളഞ്ഞു. കോപിഷ്ഠനായി യുദ്ധത്തിനൊരുങ്ങിയ രാവണനെ കാർത്തവീര്യാർജ്ജുനൻ ഗദകൊണ്ടടിച്ചുവീഴ്ത്തുകയും, തൻ്റെ ആയിരം കൈകൾ കൊണ്ട് പിടിച്ചുബന്ധിച്ച് തടവറയിലാക്കുകയും ചെയ്തു. ഒടുവിൽ രാവണൻ്റെ പിതാമഹനായ പുലസ്ത്യമഹർഷിയുടെ അപേക്ഷ മാനിച്ച് കാർത്തവീര്യാർജ്ജുനൻ രാവണനെ വെറുതെ വിട്ട്, സമ്മാനങ്ങൾ നൽകി ആദരിച്ച് സുഹൃത്താക്കി യാത്രയാക്കുന്നു. എത്ര വലിയ ശക്തനാണെങ്കിലും തന്നേക്കാൾ വലിയ പ്രബലന്മാർ വേറെയുമുണ്ടാകുമെന്നും, അമിതമായ അഹങ്കാരം നാശത്തിലേക്കേ നയിക്കൂ മെന്നുമുള്ള സന്ദേശമാണ് ഹാസ്യരസത്തിലൂന്നിയ തുള്ളൽ ശൈലിയിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1953 – ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ രചിച്ച ചരിത്രകഥകൾ – 3-ാം ക്ലാസിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – ചരിത്രകഥകൾ – 3-ാം ക്ലാസിലേയ്ക്ക് – ആർ. നാരായണപ്പണിക്കർ
1953 – ൽ ആർ. നാരായണപ്പണിക്കർ രചിച്ച ചരിത്രകഥകൾ എന്ന പുസ്തകം കൊച്ചുകുട്ടികളിൽ ചരിത്രാവബോധവും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പാഠപുസ്തകമാണ്. കുട്ടികളുടെ വായനാരസവും രാജ്യസ്നേഹവും തൊട്ടുണർത്തുന്ന ലളിതമായ കഥാകഥന ശൈലിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട പരശുരാമൻ, മാവേലി തുടങ്ങിയ ഐതിഹ്യങ്ങളിൽ തുടങ്ങി സെൻ്റ് തോമസ്, ശ്രീ ശങ്കരാചാര്യർ, ചേരമാൻ പെരുമാൾ എന്നിവരുടെ ജീവചരിത്രത്തിലൂടെ നാടിൻ്റെ പ്രാചീന സംസ്കാരത്തെ മനോഹരമായി ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
കൂടാതെ വാസ്കോ ഡി ഗാമ, ബാബർ, ചാന്ദ് ബീവി, തച്ചോളി ഒതേനൻ തുടങ്ങിയവരുടെ ചരിത്ര കഥകളിലൂടെ മധ്യകാല ഭാരതീയ-കേരള ചരിത്രത്തിൻ്റെ പ്രധാന ഏടുകളിലേക്ക് പുസ്തകം വെളിച്ചം വീശുന്നു. ഈശ്വരചന്ദ്ര വിദ്യാസാഗർ, ശ്രീ നാരായണഗുരു തുടങ്ങിയ പ്രമുഖരുടെ ജീവിതസന്ദേശങ്ങളിലൂടെ സാമൂഹിക പരിഷ്കരണ ആശയങ്ങളെ വളരെ ലളിതമായി കൊച്ചുമനസ്സുകളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. നാടിൻ്റെ ചരിത്രവും ദേശീയ പ്രാധാന്യമുള്ള സംഭവങ്ങളും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് ധീരത, സമത്വം, ജീവകാരുണ്യം തുടങ്ങിയ നന്മകൾ കൊച്ചുമനസ്സുകളിൽ നട്ടുപിടിപ്പിക്കാൻ ഈ പുസ്തകം ഏറെ ഉപകരിക്കുന്നു.
1955 – ൽ പ്രസിദ്ധീകരിച്ച, ഉളളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഉമാകേരളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – ഉമാകേരളം – ഉളളൂർ എസ്. പരമേശ്വരയ്യർ
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ ഭാഷാ മഹാകാവ്യമാണ് ഉമാകേരളം. മലയാള സാഹിത്യത്തിലെ എണ്ണപ്പെട്ട മഹാകാവ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. തിരുവിതാംകൂറിൻ്റെ ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയാണ് ഉള്ളൂർ ഈ കാവ്യം രചിച്ചിരിക്കുന്നത്. വേണാട്ടിലെ ഉമയമ്മ റാണിയുടെ ഭരണകാലവും അന്നത്തെ രാഷ്ട്രീയ സംഘർഷങ്ങളും എട്ടുവീട്ടിൽ പിള്ളമാരുടെ ഗൂഢതന്ത്രങ്ങളും മാർത്താണ്ഡവർമ്മയുടെ ഉദയവുമൊക്കെയാണ് ഇതിൻ്റെ പ്രധാന പശ്ചാത്തലം. സംസ്കൃത സദൃശമായ ശൈലിയും അലങ്കാര സമ്പുഷ്ടമായ ഭാഷയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരതീയ ധർമ്മനീതികളും ദേശഭക്തിയും കാവ്യത്തിലുടനീളം കാണാം. പത്തൊൻപതു സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും അടങ്ങിയതാണ് ഈ വലിയ മഹാകാവ്യം.
1951 – ൽ പ്രസിദ്ധീകരിച്ച, കാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – കാലകേയവധം
ഡി. പത്മനാഭനുണ്ണി വ്യാഖ്യാനം നിർവ്വഹിച്ച കാലകേയവധം എന്ന പ്രശസ്തമായ ആട്ടക്കഥ കോട്ടയത്തു തമ്പുരാനാണ് രചിച്ചത്. വനവാസകാലത്ത് തപസ്സുചെയ്ത് പാശുപതാസ്ത്രം നേടിയ അർജ്ജുനനെ ഇന്ദ്രൻ മാതലി വഴി ദേവലോകത്തേക്ക് ക്ഷണിക്കുന്നു. അവിടെയെത്തിയ അർജ്ജുനൻ വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരിൽ നിന്ന് ഉർവ്വശി ഉൾപ്പെടെയുള്ള ദേവസ്ത്രീകളെ മോചിപ്പിക്കുന്നു. തുടർന്ന് അർജ്ജുനനോട് പ്രണയം അഭ്യർത്ഥിച്ച ഉർവ്വശിയെ മാതൃസ്ഥാനീയയായി കണ്ട് അർജ്ജുനൻ നിരസിക്കുമ്പോൾ, കോപിതയായ ഉർവ്വശി അവനെ നപുംസകമാകട്ടെ എന്ന് ശപിക്കുന്നു. എന്നാൽ ഈ ശാപം വരാനിരിക്കുന്ന അജ്ഞാതവാസകാലത്ത് ഉപകരിക്കുമെന്ന് ഇന്ദ്രൻ അർജ്ജുനനെ ആശ്വസിപ്പിക്കുന്നു. പിന്നീട് ഇന്ദ്രൻ്റെ ആവശ്യപ്രകാരം അർജ്ജുനൻ സമുദ്രതീരത്തുചെന്ന് നിവാതകവചനെ വധിക്കുന്നു. ഇതിന് പ്രതികാരമായി എത്തിയ കാലകേയൻ അർജ്ജുനനെ അസ്ത്രമെയ്ത് മയക്കുന്നുവെങ്കിലും, ശിവൻ അയച്ച നന്ദികേശ്വരൻ്റെ സഹായത്തോടെ അർജ്ജുനൻ ഉണരുന്നു. തുടർന്ന് കാലകേയനുമായുള്ള അന്തിമ യുദ്ധത്തിന് ഒരുങ്ങുന്ന പോർവിളികളോടെ കഥ അവസാനിക്കുന്നു. വീരരസവും മനോഹരമായ ഭാഷയും കൊണ്ട് കഥകളിരംഗത്ത് ഏറെ പ്രശസ്തമാണ് ഈ കൃതി.
195 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപ്പിഷാരോടി രചിച്ച ഉണ്ണുനീലിസന്ദേശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – ഉണ്ണുനീലിസന്ദേശം – ആറ്റൂർ കൃഷ്ണപ്പിഷാരോടി
ഉണ്ണുനീലിസന്ദേശം മധ്യകാല മലയാളത്തിലെ ഏറ്റവും പ്രാചീനവും പ്രസിദ്ധവുമായ സന്ദേശകാവ്യങ്ങളിൽ ഒന്നാണ്. മേഘദൂതം പോലുള്ള സംസ്കൃത സന്ദേശകാവ്യങ്ങളുടെ പാരമ്പര്യം പിന്തുടരുന്ന ഈ കൃതി, കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക, ഭൂമിശാസ്ത്രപരമായ ജീവിതത്തിൻ്റെ അപൂർവ രേഖയായി വിലമതിക്കപ്പെടുന്നു. ആറ്റൂർ കൃഷ്ണപ്പിഷാരോടിയുടെ ആഖ്യാനസഹിതമുള്ള ഉണ്ണുനീലിസന്ദേശം പതിപ്പ്, ഒരു പുനഃപ്രസിദ്ധീകരണം മാത്രമല്ല; മലയാളത്തിലെ പ്രാചീന സാഹിത്യപൈതൃകം ശാസ്ത്രീയമായി സംരക്ഷിക്കുകയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്ത ഒരു പ്രധാന ഗവേഷണസംരംഭമാണ്. മധ്യകാല കേരളത്തിൻ്റെ ചരിത്രം, ഭാഷ, സാഹിത്യം എന്നിവ പഠിക്കുന്നവർക്ക് ഇന്നും ഈ ഗ്രന്ഥം അനിവാര്യമായ ഒരു അവലംബമാണ്.
1956 – ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻനമ്പൂതിരി രചിച്ച സന്താനഗോപാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – സന്താനഗോപാലം – നടുവത്ത് മഹൻനമ്പൂതിരി
നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ശ്രദ്ധേയമായ കൃതിയാണ് സന്താനഗോപാലം. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൊടുങ്ങല്ലൂർ കളരിയിലെ പ്രമുഖ അംഗമായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയും ആശയവ്യക്തതയുമാണ് ഈ കാവ്യത്തിൻ്റെ പ്രധാന പ്രത്യേകത. ജനിക്കുന്ന മക്കളെല്ലാം മരിച്ചുപോകുന്ന ബ്രാഹ്മണൻ്റെ ദുഃഖവും, അടുത്ത കുട്ടിയെ രക്ഷിക്കാമെന്ന അർജുനൻ്റെ ശപഥവും, ഒടുവിൽ ശ്രീകൃഷ്ണൻ്റെ സഹായത്തോടെ കുട്ടികളെ തിരികെ ലഭിക്കുന്നതുമായ പുരാണകഥയാണ് ഈ കൃതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത്.
1956 – ൽ പ്രസിദ്ധീകരിച്ച, വീ. സി ഗീവർഗ്ഗീസ്സ് രചിച്ച കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത്കൊണ്ട്
ഗ്രന്ഥകർത്താവായ ഗീവർഗ്ഗീസ്സ് കോർ എപ്പിസ്കോപ്പ തൻ്റെ പുനരൈക്യത്തിനു വഴിതെളിച്ച സത്യങ്ങൾ വെളിപ്പെടുത്തി എഴുതിയതാണ് കത്തോലിക്കാ സഭയിൽ ഞാൻ ചേർന്നത് എന്ത് കൊണ്ട് എന്ന ഈ പുസ്തകം.റീത്ത് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഒരു പ്രധാന പുനരൈക്യമാണ് ഈ വന്ദ്യപുരോഹിതൻ്റേത്.സത്യാന്വേഷികൾക്ക് വെളിച്ചം കൊടുക്കുന്ന ഒരു ദീപസ്തംഭമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നു.
1955 – ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – വസന്തോത്സവം (ഒരു അപൂർണ്ണനാടകീയ കാവ്യം) – ചങ്ങമ്പുഴ കൃഷ്ണപിള്ള
കാവ്യാത്മകമായ ഒരു നാടക കൃതിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച വസന്തോത്സവം. ഭൗതിക സുഖഭോഗങ്ങൾക്കപ്പുറമുള്ള ആത്മീയ പ്രണയത്തിൻ്റെയും നിസ്വാർത്ഥമായ സമർപ്പണത്തിൻ്റെയും മനോഹരമായ ആവിഷ്കാരമാണിത്. ദ്വാരകയിലെ രാജകീയ ആഡംബരങ്ങൾക്കിടയിലും വൃന്ദാവനത്തിലെ പവിത്രവും ലളിതവുമായ പഴയ പ്രണയകാലത്തെ കൊതിക്കുന്ന കൃഷ്ണനിലൂടെ, ഭൗതിക സമ്പത്തിന് ആന്തരിക സമാധാനം നൽകാനാവില്ലെന്ന് കാവ്യം വ്യക്തമാക്കുന്നു. സ്വാർത്ഥതയും അധികാരവുമുള്ള സ്നേഹത്തേക്കാൾ ദേശകാലങ്ങൾക്ക് തടയാനാവാത്ത രാധയുടെ നിസ്വാർത്ഥമായ പ്രേമഭക്തിയാണ് ഉയർന്നതെന്ന് അടിവരയിടുന്ന ഈ കൃതി, പ്രണയം എന്നത് ആരെയും സ്വന്തമാക്കാനോ ബന്ധിക്കാനോ ഉള്ളതല്ല, മറിച്ച് അഹങ്കാരമില്ലാത്ത ആത്മസമർപ്പണമാണെന്ന ചിന്തയാണ് മുന്നോട്ടുവെക്കുന്നത്.