1933-ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഭാസ്കരൻ എഴുതിയ രാജകേസരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1933 – രാജകേസരി – കെ.ആർ. ഭാസ്കരൻ
രചയിതാവിൻ്റെ ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് എഴുതിയിട്ടുള്ള ചരിത്രകഥാപുസ്തകമാണിത്. മലയാള ദേശാഭിമാനി, കഥാമാലിക എന്നീ ആനുകാലികങ്ങളിൽ ഈ പുസ്തകത്തിൻ്റെ ഏതാനും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1931-ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ എഴുതിയ മണിമാല – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1931 – മണിമാല – രണ്ടാം ഭാഗം – ചേലന്നാട്ട് അച്യുതമേനോൻ
പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ചേലനാട്ട് അച്യുതമേനോൻ രചിച്ച മനോഹരമായ ചെറുകഥാ സമാഹാരമാണ് ‘മണിമാല (രണ്ടാം ഭാഗം)’. ഈ പുസ്തകത്തിൽ ആകെ അഞ്ച് കഥകളാണ് ഉള്ളത്. മനുഷ്യബന്ധങ്ങളിലെ കൊതിയും ഭ്രമങ്ങളും പ്രമേയമാക്കുന്ന ‘ഇന്ദ്രജാലം’, വിധി മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്ന ‘വിധിയും കൊതിയും’, തെറ്റുകളും അതിനുള്ള കുറ്റബോധവും വരച്ചുകാട്ടുന്ന ‘പ്രായശ്ചിത്തം’, പെൻഷനായ ശേഷം തറവാട്ടിലെത്തുന്ന കുഞ്ഞുണ്ണിമേനോൻ്റെ അനുഭവങ്ങളിലൂടെ വികസിക്കുന്ന ‘കാട്ടുരാജാവ്’, കൂടാതെ കുടുംബത്തിലെ സ്വത്തുതർക്കങ്ങളും തറവാട്ടു കാര്യങ്ങളും പ്രമേയമാക്കിയ ‘മേനോൻ്റെ അവസാനക്കയ്യ്’ എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. പഴയകാല കേരളീയ സാമൂഹിക അന്തരീക്ഷവും തറവാട്ടു അനുഭവങ്ങളും ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിക്കുന്ന ഈ പുസ്തകം, ചെറുകഥാ സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏവർക്കും വായിച്ചു ആസ്വദിക്കാൻ പറ്റിയ നല്ലൊരു രചനയാണിത്.
1930-ൽ പ്രസിദ്ധീകരിച്ച, പി.ആർ. ദൊരസ്വാമി ശർമ്മ വിവർത്തനം തയ്യാറാക്കിയായ ദശകുമാരചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ദശകുമാരചരിതം
ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സംസ്കൃത കവിയായ ദണ്ഡി രചിച്ച ഗദ്യകാവ്യത്തെ അടിസ്ഥാനമാക്കി, സംസ്കൃത അധ്യാപകനായിരുന്ന പി.ആർ. ദൊരസ്വാമി ശർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകമാണ് ‘ദശകുമാരചരിതം’. മഗധ രാജാവായ രാജഹംസൻ മാളവ രാജാവായ മാനസാരനോട് യുദ്ധത്തിൽ പരാജയപ്പെട്ട് വിന്ധ്യവനത്തിൽ അഭയം പ്രാപിക്കുന്നതും, അവിടെ ജനിച്ച രാജവാഹനൻ എന്ന പുത്രനും മറ്റ് ഒമ്പത് കുമാരന്മാരും ഒന്നിച്ചു വളർന്ന് വിദ്യകൾ അഭ്യസിക്കുന്നതുമാണ് ഇതിലെ കഥാപശ്ചാത്തലം.
1932-ൽ പ്രസിദ്ധീകരിച്ച, എൻ. ഗോപാലപിള്ള എഴുതിയ ശ്രീബുദ്ധദേവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1932 – ശ്രീബുദ്ധദേവൻ – എൻ. ഗോപാലപിള്ള
ഏഷ്യയുടെ പ്രകാശം (Light of Asia) എന്നറിയപ്പെടുന്ന ശ്രീബുദ്ധന്റെ മഹത്തായ ജീവിതവും ദർശനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സിദ്ധാർത്ഥൻ എന്ന രാജകുമാരൻ എങ്ങനെയാണ് ബുദ്ധനായി മാറിയത് എന്ന വികാരനിർഭരമായ യാത്രയാണ് ഇതിൽ വിവരിക്കുന്നത്. കൊട്ടാരത്തിന് പുറത്തെ ലോകം കാണാനിറങ്ങിയ സിദ്ധാർത്ഥൻ വഴിയിൽ വെച്ച് കണ്ടുമുട്ടുന്ന നാല് കാഴ്ചകൾ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ഒരു രോഗി, വൃദ്ധൻ, ശവം, പിന്നെ ശാന്തനായ ഒരു സന്യാസി. മനുഷ്യജീവിതം ദുഃഖപൂർണ്ണമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടാകുന്നത് ഇവിടെ വെച്ചാണ്. ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട്, അഹിംസയിലും കരുണയിലും ഊന്നിയ ബുദ്ധ ദർശനങ്ങൾ അദ്ദേഹം ലോകത്തിന് പകർന്നു നൽകുന്നു. അശാന്തി നിറഞ്ഞ ഇന്നത്തെ ലോകത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ലളിതമായ മലയാളത്തിൽ ബുദ്ധന്റെ ജീവിതത്തെയും ദർശനങ്ങളെയും സാധാരണക്കാരിലേക്ക് എത്തിക്കാൻ എൻ. ഗോപാലപിള്ളയുടെ ഈ കൃതിക്ക് സാധിച്ചിട്ടുണ്ട്.
1950-ൽ പ്രസിദ്ധീകരിച്ച, ഏ.കെ. ബാലകൃഷ്ണപിള്ള എഴുതിയ വിശപ്പ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1950 – വിശപ്പ് – ഏ.കെ. ബാലകൃഷ്ണപിള്ള
ഏ.കെ. ബാലകൃഷ്ണപിള്ള എഴുതിയ ‘വിശപ്പ്’ എന്ന ചെറുകഥാ സമാഹാരം മനുഷ്യജീവിതത്തിലെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും തുറന്നുകാട്ടുന്ന അഞ്ച് കഥകളുടെ സമാഹാരമാണ്. ആദ്യ കഥയായ ‘ഇരുളിലെ പെൺകൊടി’ യിൽ, അമ്മായിയുടെ വീട്ടിൽ കഠിനമായ പണിയും സഹിച്ചുകൊണ്ട് വിശപ്പടക്കാൻ പാടുപെടുന്ന രാധ എന്ന പതിന്നാലുകാരിയുടെ ദയനീയമായ അവസ്ഥയാണ് വിവരിക്കുന്നത്. ‘മീൻമുള്ള്’ എന്ന കഥയിൽ ജോലി നഷ്ടപ്പെട്ട് അല്പം ഭക്ഷണത്തിനും പുതിയൊരു തൊഴിലിനുമായി ഹോട്ടലുകൾ തോറും കയറിയിറങ്ങി നിരാശനാകുന്ന വാസു എന്ന പതിമൂന്നുകാരൻ്റെ കഥ കാണാം. പുസ്തകത്തിൻ്റെ നാമകരണത്തിന് ആസ്പദമായ ‘വിശപ്പ്’ എന്ന കഥയിലാകട്ടെ, തൊഴിലില്ലായ്മയും പട്ടിണിയും മൂലം അമ്മയുടെ മുന്നിൽ കണ്ണീരണിഞ്ഞു നൽക്കേണ്ടി വരുന്ന ഒരു യുവാവിൻ്റെ ആത്മസംഘർഷങ്ങളാണ് പ്രമേയം. നാലാമത്തെ കഥയായ ‘ദൈവത്തിൻ്റെ മക്കൾ’ കൊടും വെയിലിൽ വിശന്നുപൊരിഞ്ഞ് അല്പം കഞ്ഞിവെള്ളത്തിനായി ധനികരുടെ വാതിൽക്കൽ ചോദിച്ചെത്തുന്ന വൃദ്ധയുടെയും കുട്ടികളുടെയും കഥ പറയുമ്പോൾ, അഞ്ചാമത്തെ കഥയായ ‘മക്കൾ തെണ്ടരുത്’ തെരുവിൽ ചോരയൊലിപ്പിച്ചു കിടന്ന് കുടുംബത്തെ രക്ഷിക്കാനായി യാചിക്കേണ്ടി വരുന്ന ഒരു മുൻ മാന്യൻ്റെ ദാരുണമായ ജീവിതസാഹചര്യമാണ് വരച്ചുകാട്ടുന്നത്.
1927-ൽ പ്രസിദ്ധീകരിച്ച, ചെറിയാണ്ടി കുമാരൻ ജ്ഞാനവാസിഷ്ഠത്തിൽ നിന്നും തർജ്ജിമ ചെയ്ത ശിഖിദ്ധ്വജചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – ശിഖിദ്ധ്വജചരിതം
“ശിഖിദ്ധ്വജചരിതം” എന്ന ഈ ഗദ്യപുസ്തകം സുപ്രസിദ്ധമായ ലഘുയോഗവാസിഷ്ഠത്തിലെ (ജ്ഞാനവാസിഷ്ഠം) നിർവ്വാണപ്രകരണത്തിൽ മുപ്പത്തിയേഴാം സർഗ്ഗം കൊണ്ട് പ്രതിപാദിച്ച ഒരു ഉപാഖ്യാനത്തിൻ്റെ പരിഭാഷയാണ്. മാളവദേശത്തെ രാജാവായ ശിഖിദ്ധ്വജന്റെയും പത്നിയായ ചൂഡാലയുടെയും ആത്മീയ അന്വേഷണത്തിന്റെ കഥയാണിത്. ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യുന്നതിലാണ് യഥാർത്ഥ സന്യാസമെന്ന് രാജാവ് തെറ്റിദ്ധരിക്കുന്നു. എന്നാൽ, യഥാർത്ഥ മോക്ഷവും അദ്വൈത ബോധവും കേവലം ഭൗതിക ഉപേക്ഷയിലല്ല, മറിച്ച് മനസ്സിന്റെയും അഹന്തയുടെയും ത്യാഗത്തിലാണെന്ന് (ആത്മജ്ഞാനം) ചൂഡാല ‘കുംഭമുനി’ എന്ന വേഷത്തിൽ വന്ന് രാജാവിനെ ബോധ്യപ്പെടുത്തുന്നു. അജ്ഞത വെടിഞ്ഞ് ജ്ഞാനിയായി മാറുന്ന രാജാവ്, സന്യാസമെന്നത് കാട്ടിൽ പോകലല്ലെന്ന് മനസ്സിലാക്കി തിരികെ രാജ്യത്തെത്തി ജീവൻമുക്തനായി ഭരണം തുടരുന്നതാണ് ഈ കൃതിയുടെ ദാർശനിക സാരം.
90-ാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ 90-ഇയേഴ്സ് ഓഫ് സെൻഗുപ്ത ലൈബ്രറി – സുവനീർ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
90-ഇയേഴ്സ് ഓഫ് സെൻഗുപ്ത ലൈബ്രറി – സുവനീർ
പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി ജെ.എൻ. സെൻഗുപ്തയുടെ ഓർമ്മയ്ക്കായി 1933-ൽ സ്ഥാപിതമായ പറയംഞ്ചേരിയിലെ സെൻഗുപ്ത പബ്ലിക് ലൈബ്രറിയുടെ 90-ാം വാർഷിക സുവനീറാണിത്. നാടിൻ്റെ അക്ഷരവെളിച്ചമായി മാറിയ ഈ ഗ്രന്ഥാലയം പണിയാൻ നാടകപ്രദർശനത്തിലൂടെ പണം കണ്ടെത്തിയതുൾപ്പെടെയുള്ള കൗതുകകരമായ ചരിത്രവഴികൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇടശ്ശേരിയുടെ ലോകം, അന്ധവിശ്വാസങ്ങളുടെ ലോകം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ചുള്ള പഠനലേഖനങ്ങൾ വായനക്കാർക്ക് വലിയ വിജ്ഞാനം പകർന്നുനൽകുന്നു. യു.കെ. കുമാരൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ കഥകളും പ്രശസ്തരുടെ കവിതകളും ചേർന്ന് ഈ പുസ്തകത്തെ മികച്ചൊരു സാഹിത്യ ശേഖരമാക്കുന്നു. വായനക്കാരെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകർഷിക്കുന്ന വൈവിധ്യമാർന്ന വിഭവങ്ങളാണ് ഈ വാർഷിക ഉപഹാരത്തിലുള്ളത്.