1927-ൽ പ്രസിദ്ധീകരിച്ച, ചെറിയാണ്ടി കുമാരൻ ജ്ഞാനവാസിഷ്ഠത്തിൽ നിന്നും തർജ്ജിമ ചെയ്ത ശിഖിദ്ധ്വജചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

“ശിഖിദ്ധ്വജചരിതം” എന്ന ഈ ഗദ്യപുസ്തകം സുപ്രസിദ്ധമായ ലഘുയോഗവാസിഷ്ഠത്തിലെ (ജ്ഞാനവാസിഷ്ഠം) നിർവ്വാണപ്രകരണത്തിൽ മുപ്പത്തിയേഴാം സർഗ്ഗം കൊണ്ട് പ്രതിപാദിച്ച ഒരു ഉപാഖ്യാനത്തിൻ്റെ പരിഭാഷയാണ്. മാളവദേശത്തെ രാജാവായ ശിഖിദ്ധ്വജന്റെയും പത്നിയായ ചൂഡാലയുടെയും ആത്മീയ അന്വേഷണത്തിന്റെ കഥയാണിത്. ഭൗതിക സുഖങ്ങൾ ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യുന്നതിലാണ് യഥാർത്ഥ സന്യാസമെന്ന് രാജാവ് തെറ്റിദ്ധരിക്കുന്നു. എന്നാൽ, യഥാർത്ഥ മോക്ഷവും അദ്വൈത ബോധവും കേവലം ഭൗതിക ഉപേക്ഷയിലല്ല, മറിച്ച് മനസ്സിന്റെയും അഹന്തയുടെയും ത്യാഗത്തിലാണെന്ന് (ആത്മജ്ഞാനം) ചൂഡാല ‘കുംഭമുനി’ എന്ന വേഷത്തിൽ വന്ന് രാജാവിനെ ബോധ്യപ്പെടുത്തുന്നു. അജ്ഞത വെടിഞ്ഞ് ജ്ഞാനിയായി മാറുന്ന രാജാവ്, സന്യാസമെന്നത് കാട്ടിൽ പോകലല്ലെന്ന് മനസ്സിലാക്കി തിരികെ രാജ്യത്തെത്തി ജീവൻമുക്തനായി ഭരണം തുടരുന്നതാണ് ഈ കൃതിയുടെ ദാർശനിക സാരം.
കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശിഖിദ്ധ്വജചരിതം
- പ്രസിദ്ധീകരണ വർഷം: 1927
- താളുകളുടെ എണ്ണം: 135
- അച്ചടി: വിദ്യാവിലാസം പ്രസ്സ്, തലശ്ശേരി
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
