1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ
തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ
ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും, മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. ‘അ’, ‘ഇ’, ‘എ’ എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്.
ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നിറയുന്നു’, ‘ചമയുന്നു’ എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ ‘നിറെയുന്നു’, ‘ചമെക്കുന്നു’ എന്നിങ്ങനെ ‘എ’ കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മലയാള നിഘണ്ടു
    • രചന: റിച്ചാർഡ് കോളിൻസ്
    • പ്രസിദ്ധീകരണ വർഷം: 1918
    • അച്ചടി:C.M.S. Press, Kottayam
    • താളുകളുടെ എണ്ണം:552
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1908 – ഗദ്യമാലിക ഒന്നാം ഭാഗം

1908-ൽ പ്രസിദ്ധീകരിച്ച, ഗദ്യമാലിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊല്ലവർഷം 1064 മുതൽ 1070 വരെയുള്ള കാലഘട്ടത്തിൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മികച്ച ഗദ്യലേഖനങ്ങളിൽ നിന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള ഗദ്യത്തിൻ്റെ പിതാവായി അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അവതാരികയോടും, കൊച്ചി രാമവർമ്മ കൊച്ചുതമ്പുരാൻ്റെ മുഖവുരയോടും കൂടിയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. ആദ്യകാലങ്ങളിൽ മലയാളത്തിൽ പദ്യകൃതികൾക്കപ്പുറം നിലവാരമുള്ള ഗദ്യഗ്രന്ഥങ്ങൾ വളരെ കുറവായിരുന്നു. സർവ്വകലാശാലകൾക്ക് പാഠപുസ്തകങ്ങൾ നിശ്ചയിക്കാൻ നല്ല ഗദ്യകൃതികൾ ഇല്ലാതിരുന്ന ഗ്രന്ഥദാരിദ്ര്യത്തിൻ്റെ കാലത്ത്, വിദ്യാർത്ഥികൾക്ക് മികച്ച ഗദ്യശൈലി പരിചയപ്പെടുത്താൻ ഈ സമാഹാരം വലിയ സഹായകമായി

കേരളവർമ്മ വലിയകോയിത്തമ്പുരാന് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഗദ്യമാലിക ഒന്നാം ഭാഗം
    • പ്രസിദ്ധീകരണ വർഷം: 1908
    • താളുകളുടെ എണ്ണം: 222
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – പ്രകൃതിചികിത്സാസംഗ്രഹം – കെ. രാമവാര്യർ

1927-ൽ പ്രസിദ്ധീകരിച്ച, കെ.രാമവാര്യർ രചിച്ച പ്രകൃതി ചികിത്സാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ
1927 – പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.

ശാസ്ത്രഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും ഗ്രന്ഥകർത്തവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം  പദ്യരീതിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല, എന്നാൽ ഇതിലെ പദ്യങ്ങളുടെ ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പദ്യ രീതിയെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മുഖവുരയിൽ പ്രകാശകൻ വാദിക്കുന്നു.

പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരംപരവശമാകുമെന്നു ഭയപ്പെടുന്നവർ രാമവാര്യരുടെ ഛായാപടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണെന്ന്  അവതാരികയെഴുതിയ മാധവവാര്യർ പറയുന്നു. അദ്ദേഹത്തിൻ്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും നല്ല ആരോഗ്യസ്ഥിതി എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ നിഷ്കർഷയായി പ്രകൃതി തത്വങ്ങളെ ആദരിക്കുകന്നതിലൂടെ അനവധിരോഗങ്ങൾ പ്രകൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുവാൻ സാധിക്കുമെന്നും അവതാരകൻ തറപ്പിച്ചു പറയുന്നു. ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്നത് സാഹിത്യപ്രേമികൾക്ക് രസകരമാണെങ്കിലും, സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തെ വിസ്താരപ്പെടുത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രകൃതി ചികിത്സാസംഗ്രഹം 
    • രചന:കെ.രാമവാര്യർ
    • പ്രസിദ്ധീകരണ വർഷം: 1927
    • താളുകളുടെ എണ്ണം: 216
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – ആശാൻ

1939 – ൽ പ്രസിദ്ധീകരിച്ച, ആശാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1939 - ആശാൻ
1939 – ആശാൻ

മഹാകവി കുമാരനാശാൻ്റെ അസാധാരണമായ കാവ്യപ്രതിഭയെയും നവോത്ഥാന സംഭാവനകളെയും വിലയിരുത്തിക്കൊണ്ട്, ആശാൻ മെമ്മോറിയൽ കമ്മിറ്റി കൊല്ലവർഷം 1114-ൽ പുറത്തിറക്കിയ ചരിത്രപ്രധാനമായ ഒരു നിരൂപണ സമാഹാരമാണിത്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാജശ്രീ എൻ. കുമാരൻ അദ്ധ്യക്ഷനായ കമ്മിറ്റിക്ക് വേണ്ടി കോമലേഴത്തു കെ. ജി. മാധവനാണ് ഈ ഗ്രന്ഥം സമ്പാദനം ചെയ്തിരിക്കുന്നത്. മലയാള സാഹിത്യ നിരൂപണ ശാഖയിൽ തികച്ചും വിപ്ലവകരമായ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതിയാണിത്.
പ്രധാനമായും രണ്ട് ലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഒന്നാമതായി, സാഹിത്യപരം: മലയാളത്തിൽ അന്നുവരെ പരിചിതമല്ലാതിരുന്ന രീതിയിൽ, ഒരേ കവിയെയും അദ്ദേഹത്തിന്റെ കൃതികളെയും വിവിധ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വിശകലനം ചെയ്യുക വഴി മലയാള നിരൂപണ ശാഖയെ പരിപുഷ്ടമാക്കുക. രണ്ടാമതായി, ധനപരം: ഈ പുസ്തകത്തിൻ്റെ വില്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച്, തിരുവിതാംകൂർ സർവ്വകലാശാലയിൽ ബി.എ. മലയാളത്തിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ആശാൻ്റെ പേരിൽ ഒരു ‘കീർത്തിമുദ്ര’ ഏർപ്പെടുത്തുക, കൂടാതെ പല്ലനയിലുള്ള മഹാകവിയുടെ ശവകുടീരം കൂടുതൽ ഭംഗിയായി പുനർനിർമ്മിക്കുക.
മലയാള സാഹിത്യ ചരിത്രത്തിലെയും നവോത്ഥാന ചരിത്രത്തിലെയും അതികായന്മാരായ ഒരുപറ്റം പ്രഗത്ഭരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്വാൻ എ.ഡി. ഹരിശമ്മയുടെ പ്രബന്ധത്തോടെ ആരംഭിക്കുന്ന ഗ്രന്ഥത്തിൽ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, മൂർക്കോത്ത് കുമാരൻ, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ മികച്ച നിരൂപണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, ആശാൻ്റെ സമകാലികനായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, പ്രശസ്ത ചരിത്രകാരനും നയതന്ത്രജ്ഞനുമായ മേജർ സർദാർ കെ.എം. പണിക്കർ, പ്രശസ്ത നവോത്ഥാന നായകനും ആത്മീയ ആചാര്യനുമായ വാഗ്ഭടാനന്ദ ഗുരുദേവൻ എന്നിവരുടെ ദാർശനികവും പഠനാർഹവുമായ ലേഖനങ്ങളും ഈ ഗ്രന്ഥത്തിൻ്റെ മാറ്റുകൂട്ടുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആശാൻ
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി: എസ്.ആർ.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 300
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – കേരളചരിതം

1940-ൽ പ്രസിദ്ധീകരിച്ച, കെ. മഹാദേവശാസ്ത്രികൾ എഡിറ്റ് ചെയ്ത കേരളചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

‘ശ്രീവഞ്ചിസേതുലക്ഷ്മിഗ്രന്ഥാവലി’യിലെ പതിനെട്ടാമത് (No. XVIII) പുസ്തകമായാണ് ‘കേരളചരിതം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചരിത്രകൃതിയുടെ യഥാർത്ഥ കർത്താവ് ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഇതിലുപയോഗിച്ചിരിക്കുന്ന ‘എങ്കിലോ പണ്ടു’ തുടങ്ങിയ ചാക്യാർ ഭാഷാശൈലിയും വാക്യഘടനയും പരിശോധിക്കുമ്പോൾ ഇതിന് ഏകദേശം 300 വർഷത്തിലധികം പഴക്കമുണ്ടാകാം എന്ന് പ്രസ്താവനയിൽ കണക്കാക്കുന്നു. ചിറയ്ക്കൽ വലിയ രാജാവാണ് ഈ ഗ്രന്ഥം തയ്യാറാക്കാനാവശ്യമായ പഴയ മാതൃക നൽകി സഹായിച്ചത്.

ശ്രീപരശുരാമൻ്റെ കേരളസൃഷ്ടി മുതൽ ആരംഭിച്ച്, സുപ്രസിദ്ധനായ ചേരമാൻ പെരുമാളിൻ്റെ ഭരണകാലത്തിന് ശേഷം ഉദയവർമ്മ കോലത്തിരിയെ കേരളപതിയായി വാഴിച്ചതുവരെയുള്ള ആദ്യകാല ചരിത്രമാണ് ഇതിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പെരുമാൾ ഭരണകാലത്തെ വിവിധ ഭരണരീതികൾ, രാജാക്കന്മാർ, ദേശവിഭാഗങ്ങൾ, ചടങ്ങുകൾ, അന്നത്തെ രാജ്യഭരണസംവിധാനം എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

 

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേരളചരിതം
  • എഡിറ്റർ: K. Mahadeva Sastri
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി:The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഭീമൻ്റെ പതനം – ഇഗോർ ഗോസൻകൊ

1956 – ൽ പ്രസിദ്ധീകരിച്ച ഇഗോർ ഗോസൻകൊ രചിച്ച സി.എ. ഗോപാലപിള്ള വിവർത്തനം ചെയ്ത  ഭീമൻ്റെ പതനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 – ഭീമൻ്റെ പതനം – ഇഗോർ ഗോസൻകൊ

1956-ൽ കേരളത്തിലെ വായനക്കാർക്കിടയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് എത്തിയ ‘ഭീമൻ്റെ പതനം’ എന്ന നോവൽ കേവലമൊരു കഥയല്ല, അത് മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകൾക്ക് മേൽ ഭരണകൂടങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങളുടെ നേർച്ചിത്രമാണ്. വിഖ്യാത റഷ്യൻ എഴുത്തുകാരൻ ഈഗോർ ഗോസൻകോയുടെ തൂലികയിൽ പിറന്ന ഈ കൃതി, സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിൻ്റെ കറുത്ത ഏടുകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മഹാനായ റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കിയുടെ ജീവിതവും അദ്ദേഹത്തിൻ്റെ ദുരൂഹമായ മരണവും പശ്ചാത്തലമാക്കിയാണ് നോവലിലെ ‘മിഖായേൽ ഗോരിൻ’ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ്റെ കഥ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടം എങ്ങനെയാണ് ഒരു രാജ്യത്തിൻ്റെ നന്മയെയും, മനുഷ്യൻ്റെ സ്വതന്ത്ര ചിന്തകളെയും, ഒരു മഹാനായ എഴുത്തുകാരനെയും അടിച്ചമർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് എന്നാണ് ഈ നോവൽ വിവരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭീമൻ്റെ പതനം
  • രചന: ഇഗോർ ഗോസൻകൊ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 258
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – പുരാണകഥകൾ

1936-ൽ പ്രസിദ്ധീകരിച്ച, പി.ജി. പിള്ള എഴുതിയ പുരാണകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്ഹൈന്ദവ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും പ്രശസ്തമായ കഥകളും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന ലളിതമായ ശൈലിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 33 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുരാണങ്ങളിലെ മിക്ക കഥാപാത്രങ്ങളെക്കുറിച്ചുമുള്ള കഥകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ
  • രചന: പി.ജി. പിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി:V.V. Press, Kollam
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടു പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണത്തിൻ്റെ മലയാളത്തിലുള്ള പരിഭാഷയാണ് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്. കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയിലുള്ള കാവ്യമായതുകൊണ്ടും ആധ്യാത്മിക ഗ്രന്ഥങ്ങളുടെ പരിഭാഷയിൽ തല്പരനായിരുന്നതുകൊണ്ടും എഴുത്തച്ഛൻ ആണ് ഇതു രചിച്ചതെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചിരുന്നു. പുസ്തകത്തിൻ്റെ രചനാവർഷമോ എഴുതിയതാരെന്നോ ഉള്ള സൂചനകൾ ഒന്നും തന്നെ ഇതിലില്ല. പ്രയോഗവൈകല്യങ്ങളൊക്കെയുള്ള ഈ കൃതിയും അജ്ഞാതകർത്തൃകമായി കണക്കാക്കുന്നതാവും ഉചിതം

ബ്രഹ്മാണ്ഡപുരാണത്തിൻ്റെ രചന കിളിപ്പാട്ടുരീതിയിലാണെങ്കിലും എഴുത്തച്ഛൻ്റെ കൃതികളിൽ കാണുന്നതുപോലെ ആരംഭത്തിൽ കിളിയെ വിളിച്ച് കഥ പറയാനാവശ്യപ്പെടുന്നില്ല. നൈമിശാരണ്യത്തിൽ വെച്ച് ശൗനകൻ തുടങ്ങിയ മുനിമാർ സൂതമഹർഷിയോടു വീണ്ടും മംഗളം വരുത്തുന്ന സത്കഥകൾ പറയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിരണ്യനാഭനു ജൈമിനി മഹർഷി പറഞ്ഞു കൊടുത്ത ഭാരഖണ്ഡത്തിൻ്റെ ഉത്പത്തിചരിത്രവും മറ്റും സൂതൻ വിശദീകരിക്കുന്നത്. ബ്രഹ്മാണ്ഡപുരാണം ആകെ 85 സഹസ്രം(എൺപത്തയ്യായിരം) ഗ്രന്ഥങ്ങളുണ്ടെന്നും അതിൽ നിർമ്മലമായ മധ്യഭാഗത്തിൻ്റെ 99 അദ്ധ്യായങ്ങളായി ഇവിടെ പറഞ്ഞിരിക്കുന്നുവെന്നും ഇതു കേൾക്കുന്നവർക്ക് ജീവിതത്തിൽ മംഗളം ഉണ്ടാവുമെന്നുമാണ് അവസാനം ഉള്ള ഫലശ്രുതി. പഴയരീതിയിൽ വരിമുറിക്കാതെ, നക്ഷത്രചിഹ്നമിട്ട് ഗദ്യരീതിയിലാണ് അച്ചടിച്ചിരിക്കുന്നത്. മുൻഷി താമരക്കുളം ശങ്കരൻ വൈദ്യൻ പുസ്തകം സംശോധനം നടത്തിയതായി കവർപേജിൽ കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്
    • താളുകളുടെ എണ്ണം: 142
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഭാഷാവികാസം – എൻ. കുഞ്ഞുരാമൻ പിള്ള

എൻ. കുഞ്ഞുരാമൻ പിള്ള എഴുതിയ ഭാഷാവികാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസപരിണാമങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. ഒരു ജനതയുടെ വളർച്ചയ്ക്ക് അനുസരിച്ചാണ് അവരുടെ ഭാഷയും സാഹിത്യവും വളരുന്നത് എന്നും ജനങ്ങൾ പുരോഗതി പ്രാപിക്കുമ്പോൾ ഭാഷ അഭിവൃദ്ധിപ്പെടുകയും അവർക്ക് ക്ഷീണം സംഭവിക്കുമ്പോൾ ഭാഷ അധോഗതിയിലാവുകയും ചെയ്യുന്നു എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. ഇതര ജനസമുദായങ്ങളുമായും ഭാഷകളുമായും ഇടപഴകുന്നത് ഭാഷയിൽ മാറ്റങ്ങൾ വരുത്തുന്നു. മലയാള ഭാഷയിൽ തമിഴ്, സംസ്കൃതം, അറബിക്, ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ സ്വാധീനം ഈ പുസ്തകം എടുത്തുപറയുന്നു. ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പർക്കം മലയാളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. പാശ്ചാത്യ മാതൃകയിലുള്ള ചെറുകഥകൾ, പ്രഹസനങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങൾ മലയാളത്തിൽ പ്രചാരത്തിലായി. പഴയകാലത്തെ കൊടുന്തമിഴിൽ നിന്നും സംസ്കൃതത്തിൻ്റെയും ഇംഗ്ലീഷിൻ്റെയും സ്വാധീനത്തിലൂടെ മലയാള ഭാഷ എപ്രകാരം ആധുനിക കാലഘട്ടത്തിലേക്ക് വളർന്നു എന്നതിൻ്റെ ഒരു ലഘുചിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്

പുസ്തകത്തിൻ്റെ രചനാവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാവികാസം
  • രചന: എൻ. കുഞ്ഞുരാമൻ പിള്ള
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി