1926 – ശ്രീ വേദവ്യാസൻ – പി.ആർ. നാരായണയ്യർ

1926 – ൽ പ്രസിദ്ധീകരിച്ച, പി.ആർ. നാരായണയ്യർ രചിച്ച ശ്രീ വേദവ്യാസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 - ശ്രീ വേദവ്യാസൻ - പി.ആർ. നാരായണയ്യർ
1926 – ശ്രീ വേദവ്യാസൻ – പി.ആർ. നാരായണയ്യർ

മഹാഭാരതത്തിൻ്റെ കർത്താവും വേദങ്ങളുടെ സംഗ്രാഹകനുമായ വേദവ്യാസൻ്റെ ജീവിതം, കൃതിത്വം, ഭാരതീയ സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവന എന്നിവ അവതരിപ്പിക്കുന്ന ജീവചരിത്ര-പഠനഗ്രന്ഥമാണ് ഈ പുസ്തകം. പല പുരാണങ്ങളിലുമായി ചിന്നിച്ചിതറി കിടക്കുന്ന വേദവ്യാസരുടെ കഥ ഈ കൃതിയിൽ സംക്ഷേപിച്ചിരിക്കുന്നു. വേദവ്യാസനെ ഒരു പുരാണപാത്രമായി മാത്രം കാണാതെ, ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്തായ ആചാര്യനായി അവതരിപ്പിക്കുന്ന പ്രാധാന്യമുള്ള മലയാളഗ്രന്ഥമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ വേദവ്യാസൻ
  • രചന: P.R. Narayana Iyer
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 74
  • അച്ചടി: Vidyavinodini Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

ആത്മപോഷിണി പുസ്തകം 07 ലക്കം 01-12

1916 – 1917 കാലങ്ങളിൽ  പ്രസിദ്ധീകരിച്ച ആത്മപോഷിണി യുടെ പുസ്തകം 07, 01 – 12 വരയുള്ള ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

Athmaposhini
1916-1917 – Athmaposhini – Volume 07 – Issue 01-12

 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പുലിക്കോട്ടിൽ യൗസേഫ് ശേമ്മാശൻ മാനേജറായും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിലായി പത്രാധിപരായും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന ഒരു സാഹിത്യ മാസിക ആയിരുന്നു ആത്മപോഷിണി. ഈ ആദ്യകാലമാസിക ഭാഷാഗ്ദ്യ സാഹിത്യശാഖകൾക്ക് വളർച്ചയേകി. പല യുവ സാഹിത്യകാരന്മാർക്കും ഈ മാസിക കളരിയായിരുന്നു.

ഒരുപാട് പുതുമുഖ എഴുത്തുകാരുടെ കൃതികൾ കൊണ്ടും, ഉള്ളൂർ പരമേശ്വരയ്യർ, വടക്കുംകൂർ രാജരാജവർമ്മ പോലുള്ള പ്രശസ്ത സാഹിത്യകാരുടെ കൃതികൾ കൊണ്ടും സമ്പന്നമായ ഒരു മാസികായായിരുന്നു ആത്മപോഷിണി.  ആ കാലഘട്ടത്തിലെ ഗ്രന്ഥങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന ‘ഗ്രന്ഥവിഹാരം’, പുതിയ അറിവുകൾ പരിചയ പെടുത്തുന്ന ‘ജ്ഞാനനിക്ഷേപം’ പോലുള്ള ഒരുപാട് പംക്തികൾ കൊണ്ട് നിറന്നതായ ഒരു മാസികയായിരുന്നു ആത്മപോഷിണി. ആ കാലഘട്ടത്തിലെ നിരവധി പരസ്യങ്ങൾ മാസികയിൽ കാണാം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആത്മപോഷിണി പുസ്തകം 07 ലക്കം 01-12
  • പ്രസിദ്ധീകരണ വർഷം: 1916-1917
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ – വി. നീലകണ്ഠപ്പിള്ള

1938 – ൽ പ്രസിദ്ധീകരിച്ച, വി. നീലകണ്ഠപ്പിള്ള രചിച്ച ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1938 - ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ - വി. നീലകണ്ഠപ്പിള്ള
1938 – ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ – വി. നീലകണ്ഠപ്പിള്ള

തിരുവിതാംകൂർ രാജ്യത്തിൻ്റെ സൈനികചരിത്രത്തിലെ ശ്രദ്ധേയനായ പടത്തലവൻ ഇരവിക്കുട്ടിപ്പിള്ളയുടെ ജീവിതവും വീരകൃത്യങ്ങളും ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഇരവിക്കുട്ടിപ്പിള്ള 17-ആം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിൻ്റെ പ്രമുഖ സൈനികനായകനായിരുന്നു. മധുരനായക്കരുമായി ബന്ധപ്പെട്ട യുദ്ധങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായി കേരളചരിത്രത്തിൽ പരാമർശിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ വീരമരണവും പിന്നീട് ജനകീയഗാനങ്ങളിലും ഐതിഹ്യങ്ങളിലും സ്ഥാനം നേടി. ഈ കൃതി കേരളത്തിൻ്റെ സൈനികചരിത്രത്തെ ജനപ്രിയമാക്കുകയും, ഇരവിക്കുട്ടിപ്പിള്ളയുടെ വീരജീവിതം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്ത ശ്രദ്ധേയമായ ചരിത്രഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ചരിത്രബോധവും ദേശാഭിമാനവും വളർത്തുന്നതിൽ ഈ കൃതിക്ക് പ്രത്യേക സ്ഥാനമുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ
  • രചന: V. Neelakanda Pilla
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Sreedhara Printing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1948 – ആധുനിക ചൈന – എം. സാമുവൽ

1948 – ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആധുനിക ചൈന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ആധുനിക ചൈന - എം. സാമുവൽ
1948 – ആധുനിക ചൈന – എം. സാമുവൽ

പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ എം. സാമുവൽ രചിച്ച് 1946-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഒരു ചരിത്ര-സാംസ്കാരിക ഗ്രന്ഥമാണ് ‘ആധുനികചൈന’. മലയാള ഭാഷയിൽ ചൈന എന്ന മഹാരാജ്യത്തിൻ്റെ ചരിത്രത്തെയും ജനജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യകാല കൃതികളിൽ ഒന്നാണിത്. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ സാംസ്കാരിക-വ്യാപാര ബന്ധമുള്ള ചൈനയെക്കുറിച്ച് മലയാളത്തിൽ ആധികാരികമായ പുസ്തകങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്താണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. ചൈനയുടെ ഭൂമിശാസ്ത്രം, ജനങ്ങളുടെ ആചാരങ്ങൾ, വസ്ത്രധാരണം, മതം, ഭാഷ, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം ഈ ലഘുഗ്രന്ഥത്തിൽ ലളിതമായി പ്രതിപാദിക്കുന്നു. കൂടാതെ, ചൈനയിലെ രാജവാഴ്ചയുടെ അവസാനവും, ഡോ. സൻയാത് സെന്നിൻ്റെ നേതൃത്വത്തിൽ നടന്ന വിപ്ലവവും, റിപ്പബ്ലിക്കിന്റെ സ്ഥാപനവും, ജപ്പാൻ അധിനിവേശത്തിന്റെ ആഘാതങ്ങളും ഇതിൽ ചരിത്രപരമായി വിശകലനം ചെയ്യുന്നുണ്ട്. ലളിതവും ആകർഷകവുമായ ഗദ്യശൈലിയിൽ എഴുതപ്പെട്ട ഈ പുസ്തകം, ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയിൽ ലോകരാഷ്ട്രീയത്തിൽ സംഭവിച്ച വൻ മാറ്റങ്ങളെ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഒരു മികച്ച ചരിത്രരേഖയാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആധുനിക ചൈന
  • രചന: എം. സാമുവൽ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 180
  • അച്ചടി: The Reddiar Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1931 – നാരായണീയം – ഒന്നാം ഭാഗം

1931-ൽ പ്രസിദ്ധീകരിച്ച, നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരത്തെ ഓറിയൻ്റെൽ മാനുസ്ക്രിപ്റ്റ് പബ്ലിക്കേഷൻ്റെ ക്യൂറെറ്റർ ആയിരുന്ന കെ. സാംബശിവ ശാസ്ത്രി മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ നാരായണീയമെന്ന പ്രസിദ്ധമായ സംസ്കൃതകാവ്യത്തിനു മലയാളത്തിൽ എഴുതിയ ലക്ഷ്മീവിലാസം എന്ന വ്യാഖ്യാനമാണ് ഈ പുസ്തകം. ശ്രീ വഞ്ചി സേതുലക്ഷ്മി സീരീസിൽപ്പെടുന്ന പതിനഞ്ചാമത്തെ പുസ്തകമാണിത്. അന്ന് റീജൻ്റായിരുന്ന സേതുലക്ഷ്മി ഭായിക്ക് സംസ്കൃത ശ്ലോകങ്ങളിൽ ആശംസകളർപ്പിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകത്തിൽഗ്രന്ഥകാരൻ്റെ മുഖവുരയും ശ്ലോകങ്ങളിലാണ്. രാജ്ഞിയായ സേതുലക്ഷ്മിയുടെ പേരിൻ്റെ സൂചനകൂടിയാണ് ‘ലക്ഷ്മീവിലാസം’ എന്ന ശീർഷകത്തിലുള്ളത്

‘പേരാർന്ന പണ്ഡിത മഹാകവി ഭട്ടപാദ നാരായണദ്വിജവരൻ്റെ അസുഖം തീരാൻ ചൊരിഞ്ഞ അമൃതമാണ് നാരായണീയമെന്നും അതിനെ താൻ കൈരളിയുടെ കരത്തിൽ ഏൽപ്പിക്കുകയാണെന്നും’ ആമുഖ ശ്ലോകങ്ങളിൽ ഗ്രന്ഥകാരൻ എഴുതുന്നു. നാലു ഭാഗങ്ങളായാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ കപിലമഹർഷിയുടെ ഉപദേശം വരെയാണുള്ളത്. 100 ദശകങ്ങളുള്ള നാരായണീയത്തിൻ്റെ 15 ദശകങ്ങളാണ് ആദ്യ ഭാഗത്ത്. പി.കെ നാരായണപിള്ളയാണ് പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത്. വരികളുടെ ആശയം വ്യക്തമാക്കുക, പദങ്ങൾ ഓരോന്നായെടുത്ത് അർത്ഥം വ്യക്തമാക്കുക, വ്യാകരണകാര്യങ്ങൾ വിശദമാക്കുക, സാരാംശം വിവരിക്കുക, വളരെ വിശദമായി നിരൂപണം നടത്തുക എന്ന ക്രമമാണ് വ്യാഖ്യാനത്തിനു പിന്തുടരുന്നത്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം
    • രചന: കെ. സാംബശിവ ശാസ്ത്രി
    • പ്രസിദ്ധീകരണ വർഷം: 1931
    • അച്ചടി: The Superintendent, Government Press, Trivandrum
    • താളുകളുടെ എണ്ണം: 766
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – തിരുവിതാംകൂർ പരസ്പരസഹായ മാസിക

1934-ൽ പ്രസിദ്ധീകരിച്ച, തിരുവിതാംകൂർ പരസ്പരസഹായ മാസിക വോള്യം 07 ലക്കം 09ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രാധാന്യവും അതിൻ്റെ വിവിധ വശങ്ങളും ചർച്ച ചെയ്യുന്ന ലേഖനങ്ങളും പ്രസംഗങ്ങളുമാണ് ഈ മാസികയുടെ പ്രധാന ഉള്ളടക്കം. ഈ ചരിത്രരേഖയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സഹകരണ പ്രസ്ഥാനം എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നും അതിൻ്റെ വികസനത്തിനായി എന്തൊക്കെ ചർച്ചകൾ നടന്നിരുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു. കെ. വേലായുധൻപിള്ള, ആർ. കേശവൻനായർ, എം. ശിവശങ്കരൻനായർ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.

ജി.കെ. ദേവധാർ എഴുതിയ സ്ത്രീകളും സഹകരണപ്രസ്ഥാനവും എന്ന ലേഖനത്തിൽ സാമൂഹ്യസേവനത്തിനും പുരോഗതിക്കും സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളം ആവശ്യമാണെന്നും കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും കുടുംബത്തിലുള്ള സ്വാതന്ത്ര്യവും സഹകരണ പ്രസ്ഥാനങ്ങളിൽ കൂടുതൽ പങ്കാളികളാകാൻ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതും ചർച്ച ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ സഹകരണ തത്വം പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റായ കെ. വേലായുധൻപിള്ള എഴുതിയ ലേഖനത്തിൽ സൊസൈറ്റികളുടെ മേലുള്ള നിയന്ത്രണവും പരിശോധനയും (സൂപ്പർവിഷൻ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും, ഫണ്ടിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ സഹകരണ പര്യടനത്തിന്റെ അനുഭവങ്ങളാണ് എം. വി. നാരായണപിള്ള എഴുതിയ വടക്കേ ഇന്ത്യയിലെ സഹകരണ പര്യടനം എന്ന ലേഖനത്തിലുള്ളത്. കൂടാതെ സഹകരണ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ, റിപ്പോർട്ടുകൾ എന്നിവയും ഈ ചെറിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: തിരുവിതാംകൂർ പരസ്പരസഹായ മാസിക
    • പ്രസിദ്ധീകരണ വർഷം: 1934
    • അച്ചടി: V.V. Press, Trivandrum
    • താളുകളുടെ എണ്ണം: 64
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ
തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ
ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും, മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. ‘അ’, ‘ഇ’, ‘എ’ എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്.
ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നിറയുന്നു’, ‘ചമയുന്നു’ എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ ‘നിറെയുന്നു’, ‘ചമെക്കുന്നു’ എന്നിങ്ങനെ ‘എ’ കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മലയാള നിഘണ്ടു
    • രചന: റിച്ചാർഡ് കോളിൻസ്
    • പ്രസിദ്ധീകരണ വർഷം: 1918
    • അച്ചടി:C.M.S. Press, Kottayam
    • താളുകളുടെ എണ്ണം:552
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1908 – ഗദ്യമാലിക ഒന്നാം ഭാഗം

1908-ൽ പ്രസിദ്ധീകരിച്ച, ഗദ്യമാലിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊല്ലവർഷം 1064 മുതൽ 1070 വരെയുള്ള കാലഘട്ടത്തിൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മികച്ച ഗദ്യലേഖനങ്ങളിൽ നിന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള ഗദ്യത്തിൻ്റെ പിതാവായി അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അവതാരികയോടും, കൊച്ചി രാമവർമ്മ കൊച്ചുതമ്പുരാൻ്റെ മുഖവുരയോടും കൂടിയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. ആദ്യകാലങ്ങളിൽ മലയാളത്തിൽ പദ്യകൃതികൾക്കപ്പുറം നിലവാരമുള്ള ഗദ്യഗ്രന്ഥങ്ങൾ വളരെ കുറവായിരുന്നു. സർവ്വകലാശാലകൾക്ക് പാഠപുസ്തകങ്ങൾ നിശ്ചയിക്കാൻ നല്ല ഗദ്യകൃതികൾ ഇല്ലാതിരുന്ന ഗ്രന്ഥദാരിദ്ര്യത്തിൻ്റെ കാലത്ത്, വിദ്യാർത്ഥികൾക്ക് മികച്ച ഗദ്യശൈലി പരിചയപ്പെടുത്താൻ ഈ സമാഹാരം വലിയ സഹായകമായി

കേരളവർമ്മ വലിയകോയിത്തമ്പുരാന് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഗദ്യമാലിക ഒന്നാം ഭാഗം
    • പ്രസിദ്ധീകരണ വർഷം: 1908
    • താളുകളുടെ എണ്ണം: 222
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – പ്രകൃതിചികിത്സാസംഗ്രഹം – കെ. രാമവാര്യർ

1927-ൽ പ്രസിദ്ധീകരിച്ച, കെ.രാമവാര്യർ രചിച്ച പ്രകൃതി ചികിത്സാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ
1927 – പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.

ശാസ്ത്രഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും ഗ്രന്ഥകർത്തവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം  പദ്യരീതിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല, എന്നാൽ ഇതിലെ പദ്യങ്ങളുടെ ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പദ്യ രീതിയെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മുഖവുരയിൽ പ്രകാശകൻ വാദിക്കുന്നു.

പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരംപരവശമാകുമെന്നു ഭയപ്പെടുന്നവർ രാമവാര്യരുടെ ഛായാപടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണെന്ന്  അവതാരികയെഴുതിയ മാധവവാര്യർ പറയുന്നു. അദ്ദേഹത്തിൻ്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും നല്ല ആരോഗ്യസ്ഥിതി എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ നിഷ്കർഷയായി പ്രകൃതി തത്വങ്ങളെ ആദരിക്കുകന്നതിലൂടെ അനവധിരോഗങ്ങൾ പ്രകൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുവാൻ സാധിക്കുമെന്നും അവതാരകൻ തറപ്പിച്ചു പറയുന്നു. ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്നത് സാഹിത്യപ്രേമികൾക്ക് രസകരമാണെങ്കിലും, സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തെ വിസ്താരപ്പെടുത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രകൃതി ചികിത്സാസംഗ്രഹം 
    • രചന:കെ.രാമവാര്യർ
    • പ്രസിദ്ധീകരണ വർഷം: 1927
    • താളുകളുടെ എണ്ണം: 216
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി