1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ
തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ
ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും, മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. ‘അ’, ‘ഇ’, ‘എ’ എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്.
ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നിറയുന്നു’, ‘ചമയുന്നു’ എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ ‘നിറെയുന്നു’, ‘ചമെക്കുന്നു’ എന്നിങ്ങനെ ‘എ’ കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മലയാള നിഘണ്ടു
    • രചന: റിച്ചാർഡ് കോളിൻസ്
    • പ്രസിദ്ധീകരണ വർഷം: 1918
    • അച്ചടി:C.M.S. Press, Kottayam
    • താളുകളുടെ എണ്ണം:552
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – കാതറൈൻ – കെ.ആർ ചക്രപാണിവാരിയർ

1923 – ൽ പ്രസിദ്ധീകരിച്ച, കെ.ആർ ചക്രപാണിവാരിയർ രചിച്ച കാതറൈൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - കാതറൈൻ - കെ.ആർ ചക്രപാണിവാരിയർ
1923 – കാതറൈൻ – കെ.ആർ ചക്രപാണിവാരിയർ

കെ.ആർ. ചക്രപാണിവാര്യർ രചിച്ച ‘കാതറൈൻ’ എന്ന ചരിത്രകഥ, റഷ്യൻ സാമ്രാജ്യത്വ ചരിത്രത്തിലെ വിപ്ലവകാരിയായ ‘കാതറൈൻ ഒന്നാമൻ’ രാജ്ഞിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മാറിൻബർഗ്ഗിലെ കഠിനമായ മഞ്ഞുവീഴ്ചയുള്ള ഒരു രാത്രിയിൽ സ്താറൻസ്തി എന്ന ദയാലുവായ പാതിരിക്ക് വഴിയിൽ കിടന്നു കിട്ടുന്ന അനാഥയായ കുഞ്ഞാണ് കാതറൈൻ; അന്നുതന്നെ വെടിയേറ്റു മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തിയ ഒരു ഭടനായിരുന്നു അവളുടെ പിതാവ്. സൽസ്വഭാവിയും അതീവ സുന്ദരിയുമായി പാതിരിയുടെ തണലിൽ വളർന്ന അവൾ, പിൽക്കാലത്ത് റഷ്യ-സ്വീഡൻ യുദ്ധത്തിനിടയിൽ റഷ്യൻ സൈന്യത്തിൻ്റെ തടവുകാരിയായി മാറുകയും അവളുടെ ബുദ്ധിവൈഭവവും പെരുമാറ്റമഹിമയും കാരണം റഷ്യൻ സൈന്യാധിപന്മാരുടെയും ഒടുവിൽ പീറ്റർ ചക്രവർത്തിയുടെയും ശ്രദ്ധയിൽപ്പെടുകയും ചെയ്യുന്നു. കാതറൈൻ്റെ ആത്മധൈര്യത്തിലും വിവേകത്തിലും അനുരക്തനായ പീറ്റർ ചക്രവർത്തി അവളെ തന്റെ രാജ്ഞിയാക്കുകയും, വെറുമൊരു അനാഥക്കുട്ടിയിൽ നിന്നും റഷ്യൻ സാമ്രാജ്യത്തിൻ്റെ അധിപതിയായ ‘കാതറൈൻ ഒന്നാമൻ’ എന്ന ചക്രവർത്തിനിയായി മാറിയ അത്ഭുതകരമായ ചരിത്രമാണ് ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാതറൈൻ
  • രചയിതാവ്: കെ.ആർ ചക്രപാണിവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: Vidyavinodini Press, Thrissivaperoor
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – കവിതകൾ – വി.സി. ബാലകൃഷ്ണപ്പണിക്കർ

1923 – ൽ പ്രസിദ്ധീകരിച്ച, വി.സി. ബാലകൃഷ്ണപ്പണിക്കർ രചിച്ച കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - കവിതകൾ - വി.സി. ബാലകൃഷ്ണപ്പണിക്കർ
1923 – കവിതകൾ – വി.സി. ബാലകൃഷ്ണപ്പണിക്കർ

1923-ൽ പുറത്തിറങ്ങിയ വി. സി. ബാലകൃഷ്ണപ്പണിക്കരുടെ ‘കവിതകൾ’ എന്ന പുസ്തകം മലയാളത്തിൽ കാൽപ്പനിക സാഹിത്യത്തിന് തുടക്കം കുറിച്ച ഒരു അമൂല്യ കൃതിയാണ്. കേവലം 23 വയസ്സിൽ അന്തരിച്ച കവിയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിൽ ഭക്തിക്കവിതകളും ചരിത്രപരമായ രചനകളും ഉൾപ്പെടെ 14 ഭാഗങ്ങളുണ്ട്. പ്രപഞ്ചശക്തിയെ വന്ദിക്കുന്ന ‘ദേവീസൂവം’, ബ്രിട്ടീഷ് ഭരണകാലത്തെ ദില്ലി ദർബാറിനെ വർണ്ണിക്കുന്ന ‘സാമ്രാജ്യഗാഥ’ (കിളിപ്പാട്ട്), കാളിദാസ കൃതിയെ ആസ്പദമാക്കിയുള്ള ‘ഇന്ദുമതീസ്വയംവരം’ എന്നിവ ഇതിലെ ശ്രദ്ധേയമായ രചനകളാണ്. എങ്കിലും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലയാളത്തിലെ ആദ്യത്തെ മികച്ച വിലാപകാവ്യമായി കണക്കാക്കപ്പെടുന്ന ‘ഒരു വിലാപം’ എന്ന കവിതയാണ്. പ്രിയപ്പെട്ടവളുടെ മരണമുണ്ടാക്കിയ ദുഃഖവും ജീവിതത്തിൻ്റെ തത്ത്വചിന്തകളും ലളിതവും മനോഹരവുമായി ആവിഷ്കരിക്കുന്ന ഈ പുസ്തകം, പഴയകാല കവിതാശൈലിയിൽ നിന്നും ഇന്നത്തെ ആധുനിക രീതിയിലേക്കുള്ള മലയാള കവിതയുടെ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കവിതകൾ
  • രചയിതാവ്: വി.സി. ബാലകൃഷ്ണപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: ലക്ഷ്മീ സഹായം അച്ചുകൂടം, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം

1954 – ൽ പ്രസിദ്ധീകരിച്ച, എ.ഡി. ഹരിശർമ്മ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1954 - അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം
1954 – അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം

കേരളീയ ഭക്തിസാഹിത്യത്തിൽ അതുല്യ സ്ഥാനമുള്ള കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളിക്ക് സമ്മാനിച്ച ഈ അമൂല്യ ഗ്രന്ഥത്തിലെ ഏറ്റവും ഭക്തിപൂർണ്ണവും ആത്മീയഗാംഭീര്യമുള്ള ഭാഗവുമാണ് അയോദ്ധ്യാകാണ്ഡം. സാധാരണ വായനക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ച പ്രധാന വ്യാഖ്യാനങ്ങളിൽ ഒന്നാണ് ഏ.ഡി. ഹരിശർമ്മയുടെ വ്യാഖ്യാനസഹിതമുള്ള ഈ പുസ്തകം.ശ്രീരാമൻ്റെ വനവാസത്തിലേക്കുള്ള യാത്രയും, ധർമ്മനിഷ്ഠയും, ത്യാഗവും, ഭക്തിയും പ്രതിപാദിക്കുന്ന ഭാഗമാണ് ഇത്. കേരളത്തിൽ കർക്കിടകമാസത്തിൽ പാരായണം ചെയ്യപ്പെടുന്ന പ്രധാന ഭാഗങ്ങളിലൊന്നാണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: Parishanmudralayam, Ernakulam
  • താളുകളുടെ എണ്ണം: 276
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – പാണ്ഡവന്മാർ – മേലങ്ങത്തു അച്ചുതമേനോൻ

1923 – ൽ പ്രസിദ്ധീകരിച്ച, മേലങ്ങത്തു അച്ചുതമേനോൻ രചിച്ച പാണ്ഡവന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - പാണ്ഡവന്മാർ - മേലങ്ങത്തു അച്ചുതമേനോൻ
1923 – പാണ്ഡവന്മാർ – മേലങ്ങത്തു അച്ചുതമേനോൻ

പാണ്ഡവന്മാർ എന്ന ഈ പുസ്തകം, കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്ന ഒരു ചരിത്രപ്രധാനമായ പാഠപുസ്തകമാണ്. മഹാഭാരതത്തിലെ പാണ്ഡവരുടെ കഥ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ, ലളിതവും ആകർഷകവുമായ ഗദ്യശൈലിയിൽ അവതരിപ്പിച്ചുകൊണ്ട് അവരിൽ ഭാഷാശുദ്ധി, സന്മാർഗ്ഗബോധം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. ചന്ദ്രവംശത്തിൻ്റെ പശ്ചാത്തലവും ഭാരതം എന്ന പേരിൻ്റെ ചരിത്രവും വിവരിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ കൃതി, ഭീഷ്മരുടെ ദൃഢപ്രതിജ്ഞ, വ്യാസൻ്റെ ജനനം, പാണ്ഡവരുടെയും കൗരവരുടെയും ഉത്പത്തി എന്നിവ താളുകളിലൂടെ ഹൃദ്യമായി പരിചയപ്പെടുത്തുന്നു. പാണ്ഡുരാജാവിൻ്റെ മരണശേഷം ഭാര്യ മാദ്രി ചിതയിൽ ചാടുന്ന രംഗം വിവരിക്കുമ്പോൾ, ഗ്രന്ഥകർത്താവ് അതിനെ സതി എന്ന ക്രൂരമായ അനാചാരമായി ചൂണ്ടിക്കാണിക്കുകയും അതിൻ്റെ നിരോധനത്തെ സ്വാഗതം ചെയ്യുകയും ചെയ്തുകൊണ്ട് പുരോഗമനപരമായ സാമൂഹിക പരിഷ്കരണ നിലപാട് വ്യക്തമാക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തിന് ശേഷം വനത്തിലേക്ക് പോയ ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി എന്നിവർ കാട്ടുതീയിൽ അകപ്പെട്ട് മരണമടയുന്നതും, തുടർന്ന് യുധിഷ്ഠിരൻ ഇരുപതുവർഷക്കാലം അതീവ നീതിയോടെ രാജ്യം ഭരിക്കുന്നതും ഇതിൽ വൈകാരികമായി ചിത്രീകരിക്കുന്നു. ഒടുവിൽ ശ്രീകൃഷ്ണൻ്റെ വിയോഗത്തോടെ പാണ്ഡവർ രാജ്യം പരീക്ഷിത്തിന് കൈമാറുകയും, സർവ്വവും ഉപേക്ഷിച്ച് മഹാപ്രസ്ഥാനം എന്ന തങ്ങളുടെ അന്ത്യയാത്ര ആരംഭിക്കുകയും ചെയ്യുന്നു. വഴിമധ്യേ അഗ്നിദേവൻ്റെ കൽപ്പനയനുസരിച്ച് അർജ്ജുനൻ തൻ്റെ ദിവ്യവില്ലായ ഗാണ്ഡീവം കടലിൽ സമർപ്പിക്കുന്നതോടെ പാണ്ഡവരുടെ ഇതിഹാസ കഥയ്ക്ക് ശുഭകരമായ രീതിയിൽ ഈ പുസ്തകം തിരശ്ശീലയിടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാണ്ഡവന്മാർ
  • രചയിതാവ്: മേലങ്ങത്തു അച്ചുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: കേരള ചിന്താമണി അച്ചുകൂടം, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ശ്രീമഹാഭാഗവതം – ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ

1925 – ൽ പ്രസിദ്ധീകരിച്ച,  ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ രചിച്ച ശ്രീമഹാഭാഗവതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 – ശ്രീമഹാഭാഗവതം – ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ

ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ‘ശ്രീമഹാഭാഗവതം’ എന്ന മഹാഗ്രന്ഥത്തിൻ്റെ കാതലായ വശങ്ങളും കഥകളും ലളിതമായി സംഗ്രഹിച്ചെടുത്ത് തയ്യാറാക്കിയ ഒരു പുനരാഖ്യാനമാണിത്. ശ്രീമാൻ കോരാത്തെ നാരായണമേനോൻ എഴുതിയ വ്യാഖ്യാനത്തോട് കൂടിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ശ്രീമാൻ വടക്കേപ്പാട്ടെ നാരായണൻ നായർ എഴുതിയ ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും ഈ പുസ്തകത്തിൻ്റെ ആരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം. മലയാളത്തിലെ ഭക്തിപ്രസ്ഥാനത്തിൻ്റെ മുഖമുദ്രയായ കിളിപ്പാട്ട് ശൈലിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃത പദങ്ങൾക്ക് വലിയ പ്രധാന്യമുള്ള, എന്നാൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ‘മണിപ്രവാള’ ഭാഷാശൈലിയാണ് ഇതിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമഹാഭാഗവതം – ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി:  മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 428
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – ചിത്രയോഗം – വള്ളത്തോൾ

1923 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച ചിത്രയോഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - ചിത്രയോഗം - വള്ളത്തോൾ
1923 – ചിത്രയോഗം – വള്ളത്തോൾ

മഹാകവി വള്ളത്തോൾ നാരായണമേനോൻ മണിപ്രവാള ശൈലിയിൽ രചിച്ച പ്രശസ്തമായ ഒരു ആദ്യകാല മഹാകാവ്യമാണ് ചിത്രയോഗം (താരാവലീചന്ദ്രസേനം). കേരളീയ കാവ്യലോകത്ത് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ഈ കൃതി, പുരാണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകാവ്യമാണ്. അതിശ്രേഷ്ഠവും സമ്പൽസമൃദ്ധവുമായ നിഷധരാജ്യവും അവിടുത്തെ സ്വർഗ്ഗതുല്യമായ അളകാപുരി എന്ന നഗരവുമാണ് കഥയുടെ പശ്ചാത്തലം. ആകാശമുട്ടുന്ന കരിങ്കൽ കോട്ടമതിലുകളും എപ്പോഴും സംഗീതസാന്ദ്രമായ അന്തരീക്ഷവുമുള്ള അളകാപുരിയുടെ മനോഹരമായ വർണ്ണനയോടെയാണ് ഈ മഹാകാവ്യം ആരംഭിക്കുന്നത്. കാവ്യത്തിലെ നായികയായ താരാവലി രാജകുമാരിയുടെയും, നായകനായ ചന്ദ്രസേനൻ എന്ന വീരയോദ്ധാവിൻ്റെയും തീവ്രമായ പ്രണയമാണ് ഇതിൻ്റെ ജീവൻ. കടുത്ത പ്രതിസന്ധികളിലൂടെയും ജീവിത വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന ഇവരുടെ നാടകീയമായ പ്രണയകഥയും സാഹസികതകളും വള്ളത്തോൾ ഇതിൽ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. വള്ളത്തോളിൻ്റെ കവിത്വത്തിൻ്റെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ, സാധാരണ വായനക്കാരനും വരികളുടെ അർത്ഥം എളുപ്പത്തിൽ മനസ്സിലാക്കാൻ പ്രശസ്ത പണ്ഡിതൻ കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ തയ്യാറാക്കിയ ലളിതമായ വ്യാഖ്യാനം ഈ കൃതിക്ക് കൂടുതൽ മാറ്റുകൂട്ടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിത്രയോഗം
  • രചയിതാവ്: വള്ളത്തോൾ
  • വ്യാഖ്യാതാവ്: കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി:  മംഗളോദയം പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 412
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കൃഷി ശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങൾ – ജെ.വി. അക്കരപ്പറ്റി

1957 – ൽ പ്രസിദ്ധീകരിച്ച, ജെ.വി. അക്കരപ്പറ്റി രചിച്ച കൃഷിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ  ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - കൃഷി ശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങൾ - ജെ.വി. അക്കരപ്പറ്റി
1957 – കൃഷി ശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങൾ – ജെ.വി. അക്കരപ്പറ്റി
കാർഷിക മേഖലയെ കുറിച്ച്  ജെ.വി. അക്കരപ്പറ്റി നടത്തിയ വിശദമായ പഠനമാണ് കൃഷിശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങളിൽ ഉള്ളത്. ഉൽപാദനസമ്പ്രദായങ്ങളെ പരിഷ്കരിച്ച്, ഭാവിയിൽ കാർഷികോല്പന്നങ്ങളുടെ ഉൽപാദനം അത്യധികം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന പുസ്തകങ്ങളാണിത്. കൃഷിപ്പണിയിലുള്ള ഓരോ ജോലിയുടേയും ആവശ്യത്തെ മനസ്സിലാക്കുന്നതിനും ഒരോ വിളയും  എപ്രകാരം കൃഷി ചെയ്യണമെന്നും ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നു. രചയിതാവിൻ്റെ സ്വന്തം അനുഭവങ്ങളും അദ്ദേഹം ഗവൺമെൻ്റ് ഫോറത്തിൽ ഇരുന്നിരുന്ന കാലത്തു കണ്ടുപഠിച്ചിട്ടുള്ള കാര്യങ്ങളും ഈ പുസ്തകങ്ങളിൽ വീശദീകരിച്ചിരിക്കുന്നു.
   
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

രേഖ 1 :

  • പേര്: കൃഷിശാസ്ത്രം ഭാഗം -1
  • രചയിതാവ്: ജെ.വി. അക്കരപ്പറ്റി
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം:  386
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2 :

  • പേര്: കൃഷിശാസ്ത്രം ഭാഗം -2
  • രചയിതാവ്: ജെ.വി. അക്കരപ്പറ്റി
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം:  508
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ

1930 – ൽ പ്രസിദ്ധീകരിച്ച, ഒ.എം. ചെറിയാൻ രചിച്ച സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ
1930 – സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ

സാഹിത്യവിഹാരം മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പ്രാരംഭ സാഹിത്യപഠനഗ്രന്ഥമാണ്. സാഹിത്യചരിത്രം, കൃതികൾ, സാഹിത്യവിലയിരുത്തൽ എന്നിവയെ ലളിതവും ആസ്വാദ്യകരവുമായി അവതരിപ്പിക്കുന്നതിനാൽ മലയാള സാഹിത്യപഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.

ഈ പുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളായ ദമയന്തീ സ്വയംവരം, ധ്രുവചരിതം, ത്രിപുരദഹനം, കൃഷ്ണാർജ്ജുനവിജയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന അഖ്യായികയും ചേർത്തിട്ടുണ്ട്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യവിഹാരം – കുഞ്ചൻ നമ്പ്യാർ
  • രചന : O.M. Cheriyan
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: Sreeramavilasam Press, Kollam
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി