1949-ൽ പ്രസിദ്ധീകരിച്ച, ടി.ആർ. നായർ രചിച്ച പൌരസ്ത്യ സാഹിത്യപ്രകാശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1949 – പൌരസ്ത്യ സാഹിത്യപ്രകാശം – ടി.ആർ. നായർ
ടി.ആർ. നായർ രചിച്ച് 1949-ൽ പ്രസിദ്ധീകരിച്ച ‘പൗരസ്ത്യ സാഹിത്യപ്രകാശം’ എന്ന നിരൂപണ ഗ്രന്ഥം, ഭാരതീയ കാവ്യശാസ്ത്രത്തെയും സംസ്കൃത സാഹിത്യസിദ്ധാന്തങ്ങളെയും മലയാളി വായനക്കാർക്കും വിദ്യാർത്ഥികൾക്കും ലളിതമായി പരിചയപ്പെടുത്തുന്ന ഒരു മികച്ച കൃതിയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ മനുഷ്യന് ആശ്വാസവും ആനന്ദവും നൽകുന്ന ഒരു സുകുമാരകലയാണ് സാഹിത്യമെന്ന് നിർവചിക്കുന്ന ഗ്രന്ഥകാരൻ, പരമശിവൻ, സരസ്വതി ദേവി, കാവ്യപുരുഷൻ, വാൽമീകി മഹർഷി എന്നിവരിലൂടെ കാവ്യകല ഭൂമിയിൽ ഉത്ഭവിച്ചതിൻ്റെ പുരാണ പാരമ്പര്യം ഇതിൽ മനോഹരമായി വിവരിക്കുന്നു. ഒപ്പം, ഭാരതീയ സൗന്ദര്യശാസ്ത്രത്തിലെ പ്രശസ്തമായ രസസിദ്ധാന്തത്തെ വിശകലനം ചെയ്തുകൊണ്ട്, വിഭാവ-അനുഭാവാദികളുടെ സംയോഗത്തിലൂടെ ഒരു സഹൃദയനിൽ എങ്ങനെയാണ് പരമാനന്ദകരമായ രസാനുഭൂതി ഉണരുന്നത് എന്ന് ഈ കൃതി ലളിതമായി സമർത്ഥിക്കുന്നു.
1953-ൽ പ്രസിദ്ധീകരിച്ച, ശുപ്പമ്മാൻ രചിച്ച കേദാരമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1953 – കേദാരമാഹാത്മ്യം – ശുപ്പമ്മാൻ
ഈ കവിത, ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ‘അഷ്ടമി’ വ്രതമായ ‘കേദാര’വ്രതത്തിൻ്റെ പ്രധാന്യത്തെയും ഫലസിദ്ധിയെയും കുറിച്ചുള്ളതാണ്. ശൈവ ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതൊരു പ്രധാന സംഭാവനയാണ്. ഇരുപത്തിയൊന്ന് ദിവസം അതീവ നിഷ്ഠയോടെ ഈ വ്രതം അനുഷ്ഠിച്ചതിന് ശേഷമാണ് പാർവ്വതിക്ക് പോലും ശിവൻ്റെ ‘അർദ്ധശരീരം’ (അർദ്ധനാരീശ്വര രൂപം) എന്ന സവിശേഷമായ സമ്മാനം നേടാനായത്. ഈ വ്രതത്തിന്റെ രഹസ്യങ്ങളും വിശദാംശങ്ങളും ഗൗതമ മഹർഷിയാണ് ആദ്യമായി പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്തത്. നന്ദികേശ്വരൻ ഇത് ദേവനർത്തകനായ ചിത്രാംഗദനെ പഠിപ്പിച്ചു. അദ്ദേഹം അത് ഉജ്ജയിനിയിലെ രാജാവിനോട് വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, ഉജ്ജയിനിയിലെ ഒരു വൈശ്യന്റെ രണ്ട് പുത്രിമാർ ഈ വ്രതം അനുഷ്ഠിച്ചതിന്റെ കഥയാണ് കവിത വിവരിക്കുന്നത്.
കേരളത്തിന്റെ മഹാനായ ഭക്തകവി എഴുത്തച്ഛൻ ജനപ്രിയമാക്കിയ കിളിപ്പാട്ട് ശൈലിയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. എഴുത്തച്ഛന്റെ പാരമ്പര്യങ്ങളെ അങ്ങേയറ്റം ഭക്തിയോടെ പിന്തുടർന്ന ചിറ്റൂർ കവിതാ ശാഖയിൽപ്പെട്ടയാളാണ് ഇതിന്റെ കർത്താവായ ശുപ്പമ്മാൻ.ഈ കൃതിയുടെ കൈയെഴുത്തുപ്രതി കണ്ടെടുത്തത് മദ്രാസ് യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർ ലക്ചററായിരുന്ന (റിട്ട.) ശ്രീമാൻ പി. കൃഷ്ണൻ നായർ (ശിരോമണി) ആണ്. മലയാളത്തിലെ കിളിപ്പാട്ട് സാഹിത്യത്തിന് ലഭിച്ച വിലയേറിയ ഒരു കൂട്ടിച്ചേർക്കലാണ് ‘കേദാരമാഹാത്മ്യം’.
1951 -ൽ പ്രസിദ്ധീകരിച്ച, കെ. കൃഷ്ണവാരിയർ രചിച്ച മുല്ലമാലഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – മുല്ലമാല – കെ. കൃഷ്ണവാരിയർ
കെ. കൃഷ്ണവാരിയരുടെ “മുല്ലമാല” എന്ന പുസ്തകം പ്രശസ്ത പുരാതന സംസ്കൃത നാടകകൃത്തായ ദിങ്നാഗൻ്റെ പ്രസിദ്ധമായ “കുന്ദമാല” എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ്. കരുണരസമാണ് ഈ നാടകത്തിലെ പ്രധാന ഭാവം. ശ്രീരാമൻ ഉപേക്ഷിച്ച ഗർഭിണിയായ സീതയ്ക്ക് വാൽമീകി മഹർഷി തൻ്റെ ആശ്രമത്തിൽ അഭയം നൽകുന്നു. സുഖപ്രസവത്തിനായി സീത ഗംഗാനദിക്ക് ദിവസവും മുല്ലമാല സമർപ്പിക്കാമെന്ന് നേരുന്നു. ആശ്രമത്തിൽ വെച്ച് ജനിച്ച ലവകുശന്മാരെ മഹർഷി രാമായണം പാടാൻ പഠിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ്റെ അശ്വമേധയാഗ വേദിയിൽ വെച്ച് കുട്ടികൾ രാമായണം പാടുന്നതിലൂടെയും മുല്ലമാല തിരിച്ചറിയുന്നതിലൂടെയും രാമ-സീത പുനസ്സമാഗമം സാധ്യമാകുന്നതാണ് നാടകത്തിൻ്റെ ഇതിവൃത്തം.
1949 – ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമൻ മേനോൻ രചിച്ച മാതുക്കുട്ടി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1949 – മാതുക്കുട്ടി – ടി.കെ. രാമൻ മേനോൻ
ടി.കെ. രാമൻ മേനോൻ്റെ മാതുക്കുട്ടി എന്ന ചരിത്ര-സാമൂഹിക നാടകം, തച്ചോളി തറവാട്ടിലെ ധീരനായ കുഞ്ഞിച്ചന്തുവും സുഗുണവതിയായ മാതുക്കുട്ടിയും തമ്മിലുള്ള പ്രണയത്തെയും രഹസ്യവിവാഹത്തെയും തുടർന്നുള്ള സംഘർഷങ്ങളാണ് ആവിഷ്കരിക്കുന്നത്. മാതുക്കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാർ ചെറുപ്പത്തിലേ മരിച്ചുപോകുന്നവരാണെന്ന അന്ധവിശ്വാസവും, തറവാട്ടു മഹിമയും പറഞ്ഞ് കാരണവർ കോമക്കുറുപ്പ് ഈ ബന്ധത്തെ കഠിനമായി എതിർക്കുന്നു. തർക്കം നാട്ടിലെ സമുദായ സഭയിലേക്ക് വളരുകയും, പ്രമാണിമാർ തച്ചോളി തറവാടിന് ഭ്രഷ്ടും മാതുക്കുട്ടിക്ക് പ്രായശ്ചിത്തവും വിധിക്കുകയും ചെയ്യുന്നു.
തുടർന്ന് പ്രശ്നപരിഹാരത്തിനായി ചിങ്ങമാസത്തിലെ തിരുവോണ നാളിൽ സംഗീതപ്പാടത്ത് വെച്ച് സമുദായ പ്രതിനിധിയായ കണാരിയും കുഞ്ഞിച്ചന്തുവും തമ്മിൽ അങ്കം കുറിക്കുന്നു. കളരിപ്പയറ്റിലെ ചതിപ്രയോഗങ്ങളെ അതിജീവിച്ച് ചന്തു അങ്കത്തിൽ ഉജ്ജ്വല വിജയം നേടുകയും, അവൻ്റെ വീര്യം കണ്ട് കോഴിക്കോട് സാമൂതിരി രാജാവ് അവനെ തൻ്റെ സേനാനായകൻ ആയി നിയമിക്കുകയും ചെയ്യുന്നു. കുഞ്ഞിച്ചന്തുവിൻ്റെ ഈ പദവിയും തുടർച്ചയായ വിജയങ്ങളും കാണുന്ന കോമക്കുറുപ്പ് ഒടുവിൽ തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടുന്നു. മാതുക്കുട്ടി തറവാടിൻ്റെ ശാപമല്ല, ഐശ്വര്യദീപമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നതോടെ അന്ധവിശ്വാസങ്ങൾക്കും തറവാട്ടു ധാർഷ്ട്യങ്ങൾക്കും മേൽ യഥാർത്ഥ പ്രണയവും വ്യക്തിസ്വാതന്ത്ര്യവും വിജയം നേടി നാടകം ശുഭമായി അവസാനിക്കുന്നു.
1927-ൽ പ്രസിദ്ധീകരിച്ച, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
മലയാളസാഹിത്യത്തിൻ്റെ ചരിത്രത്തിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ പേര് ഒരു പ്രകാശസ്തംഭം പോലെ നിലകൊള്ളുന്നു. ഭാഷയുടെ ലാളിത്യത്തെയും ഭക്തിയുടെ ആഴത്തെയും ഒരുമിപ്പിച്ച് മലയാളിക്ക് പുതിയൊരു സാഹിത്യാനുഭവം സമ്മാനിച്ച മഹാകവിയാണ് അദ്ദേഹം. 1927-ൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന ഈ ഗ്രന്ഥത്തിൻ്റെ ഒന്നാം പതിപ്പിൽ, ഒരു പ്രതിഭയെക്കുറിച്ചുള്ള പഠനാത്മകവും ചരിത്രപരവുമായ വിലയിരുത്തലാണ് കാണുവാൻ സാധിക്കുന്നത്. എഴുത്തച്ഛൻ്റെ ജീവിതം, കൃതികൾ, ഭാഷാപ്രാധാന്യം, സാഹിത്യസ്വാധീനം എന്നിവയെ സമഗ്രമായി മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.
എഴുത്തച്ഛനെ സാധാരണയായി “മലയാളത്തിൻ്റെ ഭാഷാപിതാവ്” എന്ന വിശേഷണത്തോടെ ഓർക്കാറുണ്ട്. എന്നാൽ ഈ വിശേഷണം ഒരു ലളിതമായ പ്രശംസയിലൊതുങ്ങുന്നതല്ല, മലയാളഭാഷയെ ജനങ്ങളിലേക്കു കൊണ്ടുവന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് അത്രത്തോളം നിർണായകമാണ്. സംസ്കൃതത്തിൻ്റെ ഗൗരവവും ദേശഭാഷയുടെ സ്വാഭാവികതയും ചേർത്ത്, പൊതുവായ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കാവ്യഭാഷയെ രൂപപ്പെടുത്താൻ എഴുത്തച്ഛന് കഴിഞ്ഞു. അതുതന്നെയണ് അദ്ദേഹത്തിൻ്റെ കൃതികളെ കാലാതീതമാക്കുന്നതും. രാമായണം, ഭാഗവതം തുടങ്ങിയ കൃതികൾ ഭക്തിയുടെ വാഹകന്മാത്രമല്ല, മലയാളത്തിൻ്റെ സാഹിത്യഭാവനയെ വളർത്തിയ കൃതികളുമാണ്. ലളിതമായ ഭാഷയിൽ വലിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മലയാളകവിതയ്ക്ക് പുതുമയും ജനകീയതയും നൽകി എന്നു നിസംശയം പറയാം.
ഈ ഗ്രന്ഥത്തിലെ ചർച്ചകൾ എഴുത്തച്ഛൻ്റെ ഭാഷാശൈലിയിലേക്കും കവിതാസൗന്ദര്യത്തിലേക്കും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ഒരു സംഗീതമുണ്ട്, അതിൽ ഭക്തിയുടെ ശാന്തതയും മനുഷ്യാനുഭവത്തിൻ്റെ സമാധാനവും ചേർന്നുനിൽക്കുന്നു. അതുകൊണ്ടുതന്നെ എഴുത്തച്ഛൻ്റെ രചനകൾ വായനക്കാരെ പഠിപ്പിക്കുന്നതിലുപരി അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഭാഷയുടെ സൗന്ദര്യം എങ്ങനെ ആത്മീയതയുമായി ചേർന്ന് നിൽക്കുമെന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നു. ചരിത്രപരമായ നിലയിൽ ഈ പുസ്തകത്തിന് വലിയ പ്രാധാന്യമുണ്ട്, മലയാളസാഹിത്യ പഠനത്തിൻ്റെ പ്രാരംഭ അക്കാദമിക് കാലഘട്ടത്തിൽപ്പെട്ട കൃതികൂടിയാണിത്. വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചന നിർവഹിച്ച ഈ കൃതിയുടെ 1960-ൽ ഇറങ്ങിയ നാലാംപതിപ്പ് ഗ്രന്ഥപ്പുരവഴി നേരത്തെ തന്നെ ഡിജിറ്റൈസ് ചെയ്തിരുന്നു. പുസ്തകം വായിക്കുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു:-കണ്ണി
മലയാളസാഹിത്യത്തിൻ്റെ ചരിത്രവും ഭാഷയുടെ വളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥം കെ.എസ്സ്. എഴുത്തച്ഛൻ തൻ്റെ ഗുരുനാഥനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവതാരിക എഴുതിയ കെ.കെ. രാജ എഴുത്തച്ഛൻ്റെ ചരിത്രപരമായ പ്രാധാന്യവും മലയാള സംസ്കാരത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും വിശദമാകുന്നു. തുഞ്ചത്തെഴുത്തച്ഛനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, മലയാള ഭാഷാചരിത്രത്തിൻ്റെ വേരുകളിലേക്കും സാഹിത്യത്തിൻ്റെ അനന്ത സാധ്യതകളിലേക്കും വെളിച്ചം വീശുന്ന ഒരു സ്നേഹോപഹാരമാണ് ഈ ഗ്രന്ഥം.
1940 -ൽ പ്രസിദ്ധീകരിച്ച, എൽ. എം. ചിതളേ രചിച്ച ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളുംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1940 – ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും – എൽ. എം. ചിതളേ
രണ്ടാം ലോകമഹായുദ്ധകാലത്ത് (ഏകദേശം 1940-ൽ) വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെൻ്റ് മലയാളത്തിൽ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രതിരോധ സഹായിയാണ് (Air Raid Precautions) ഈ പുസ്തകം. യൂറോപ്പിൻ്റെ തകർച്ചയും, ലണ്ടനിലും ചൈനയിലും നടന്ന ബോംബാക്രമണങ്ങളുടെ ഭീകരതയും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഇറ്റലി ജർമ്മനിയുടെ പക്ഷം ചേർന്നതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബോംബെ, കൽക്കത്ത, കറാച്ചി എന്നിടങ്ങളിൽ നേരിട്ട വ്യോമാക്രമണ ഭീഷണിയെ കുറിച്ചും, കൽക്കത്തയിൽ ഭൂഗർഭ അറകൾ (Bunkers) നിർമ്മിച്ചതും ‘ബ്ലാക്ക്ഔട്ട്’ (വിളക്കുകൾ അണയ്ക്കുന്ന നിയമം) ഏർപ്പെടുത്തിയതും തുടർന്ന് പ്രഥമശുശ്രൂഷാ സംഘങ്ങളെ സജ്ജമാക്കിയതിനെ കുറിച്ചും ഇവിടെ ലേഖകൻ വ്യക്തമായി പ്രതിപാദിക്കുന്നു. ആധുനിക യുദ്ധമുറകളെക്കുറിച്ചും അതിൽ നിന്നുള്ള രക്ഷാമാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ശാസ്ത്രീയ അറിവ് ജനങ്ങൾക്ക് ഈ പുസ്തകം വായിക്കുന്നതിലൂടെ ലഭിക്കുന്നു.
1931 -ൽ പ്രസിദ്ധീകരിച്ച് , ടി.എസ്. രാമയ്യരും , കെ.എസ്. കൃഷ്ണവാരിയരും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൊച്ചുറാണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1931 – കൊച്ചുറാണി
ചതിയുടെയും പ്രതികാരത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രണയത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ പറയുന്ന ഒരു ക്ലാസിക് നോവലാണ് ‘കൊച്ചുറാണി’. ഒരു അപകടത്തിൽപ്പെട്ട് വഴിയിൽ അലഞ്ഞ ചാൾസ് എന്ന ചിത്രകാരന് അന്ന എന്ന ധനികയായ യുവതി അഭയം നൽകുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവർക്കിടയിൽ മൊട്ടിട്ട ആത്മാർത്ഥമായ പ്രണയം, അന്നയുടെ ഭീമമായ സ്വത്ത് കൈക്കലാക്കാൻ നോക്കുന്ന വക്കീലായ ഡേവിഡിൻ്റെ കണ്ണിലെ കരടായി മാറുന്നു. തുടർന്ന് ഡേവിഡും കൂട്ടാളി ഫ്യൂവും ചേർന്ന് ചാൾസിനെ മലഞ്ചെരുവിൽ നിന്ന് തള്ളിവിട്ട് കൊല്ലാൻ ശ്രമിക്കുകയും, അന്നയെ ക്രൂരമായി മാനസികരോഗ ആശുപത്രിയിലടയ്ക്കുകയും ചെയ്യുന്നു. എന്നാൽ മരണവക്ത്രത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ചാൾസ്, സുഹൃത്തുക്കളുടെ സഹായത്തോടെ തിരിച്ചെത്തി വില്ലന്മാർക്കെതിരെ നിയമപോരാട്ടം നടത്തുന്നതാണ് നോവലിൻ്റെ പ്രധാന ആകർഷണം. ഒടുവിൽ വില്ലന്മാർക്ക് അർഹമായ ശിക്ഷയും നായകനും നായികയ്ക്കും മംഗളകരമായ വിവാഹജീവിതവും സമ്മാനിച്ചുകൊണ്ട്, തിന്മയ്ക്കുമേൽ നന്മ നേടുന്ന ശാശ്വത വിജയത്തോടെയാണ് ഈ നോവൽ അവസാനിക്കുന്നത്.
ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള ‘ശിഖഗുരു’, ‘ഗോവിന്ദസിംഹൻ’ എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്. ഗുരു ഗോവിന്ദസിംഹൻ്റെ കർമ്മധീരതയും കഷ്ടപ്പാടുകളും എല്ലാവരും അനികരിക്കേണ്ടതാണെന്ന് ഗ്രന്ഥകാരൻ ഇതിൽ പറയുന്നു.
1930 -ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ രചിച്ച താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – താമരശ്ശേരി അഥവാ അമ്മുവിൻ്റെ ഭാഗ്യം – ബി. കല്ല്യാണി അമ്മ
പ്രശസ്ത എഴുത്തുകാരി ബി. കല്യാണിയമ്മ ഒരു ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൃതിയാണിത്. ഇതൊരു വിവർത്തനമല്ല മറിച്ച് ഇംഗ്ലീഷ് കഥയിലെ സന്ദർഭങ്ങളെ മലയാളനാടിൻ്റെ സംസ്കാരത്തിനും ആചാരങ്ങൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെഴുതിയ കൃതിയാണ്. ദാരിദ്ര്യത്തിൽ ജനിച്ചതുകൊണ്ട് ഒരാൾ മോശക്കാരനാകുന്നില്ലെന്നും, മനുഷ്യൻ്റെ ശ്രേഷ്ഠത അളക്കേണ്ടത് അവൻ്റെ നല്ല സ്വഭാവവും പ്രവർത്തികളും നോക്കിയാണെന്നും ഈ കഥയിൽ വ്യക്ത്മാക്കുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണപ്പണിക്കരുടെ നന്മയും, നായികയുടെ അമ്മയുടെ തറവാട്ടു മഹിമയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കാലത്തിനനുസരിച്ച് പഴയ ആചാരങ്ങളും കുലമഹിമയും മാറണമെന്നും വിവേക പൂർണ്ണമായ ചിന്തകൾ സമൂഹം സ്വീകരിക്കണമെന്നുമുള്ള വലിയൊരു സാമൂഹിക സന്ദേശമാണ് ഈ കഥയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.
1930 – ൽ പ്രസിദ്ധീകരിച്ച, വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച വിക്രമനീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – വിക്രമനീതി – വി.ടി. ശങ്കുണ്ണി മേനോൻ
1930-ൽ പ്രശസ്ത എഴുത്തുകാരൻ വി.ടി. ശങ്കുണ്ണി മേനോൻ രചിച്ച, മലയാള സാഹിത്യത്തിലെ അതിവിശിഷ്ടവും അപൂർവ്വവുമായ ഒരു ചരിത്ര നോവലാണ് ‘വിക്രമനീതി’. ലോകപ്രശസ്തമായ യൂറോപ്യൻ ക്ലാസിക് സാഹിത്യത്തെ തികച്ചും കേരളീയമായ അന്തരീക്ഷത്തിലേക്ക് മാറ്റിയെഴുതിയ ഒരു സ്വതന്ത്ര പുനരാവിഷ്കാരമാണ് ഈ കൃതി. നാട്ടിലെ യഥാർത്ഥ നീതിപാലനം നേരിട്ടറിയാൻ ‘ആത്മാരാമ സന്യാസി’ എന്ന പേരിൽ വേഷംമാറി നാടുചുറ്റാനിറങ്ങുന്ന സാമൂതിരി മാനവിക്രമൻ തമ്പുരാൻ്റെ കഥയാണ് ‘വിക്രമനീതി’. രാജാവിൻ്റെ അഭാവത്തിൽ നാടുഭരിക്കുന്ന ക്രൂരനും കാമാന്ധനുമായ രാജപ്രതിനിധി പാറനമ്പിയുടെ ദുർഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. തനിക്കെതിരെ പ്രതികരിച്ച ഗോവിന്ദൻകുട്ടി എന്ന നിരപരാധിയായ യുവാവിനെ പാറനമ്പി വ്യാജക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുന്നു. അവനെ രക്ഷിക്കാൻ യാചിച്ചെത്തിയ അനിയത്തി ഉണ്ണിച്ചിരിക്കുട്ടിയെ ചതിക്കാൻ നോക്കുന്ന പാറനമ്പിയുടെ രഹസ്യങ്ങൾ വേഷംമാറിയ രാജാവ് തന്ത്രപൂർവ്വം കൈക്കലാക്കുന്നു.
അർദ്ധരാത്രിയിൽ ജയിൽ അധികാരിയായ കൊത്തുവാളുമായി ചേർന്ന് രാജാവ് ഒരു ബുദ്ധിപ്രയോഗിക്കുന്നു; അന്ന് ജയിലിൽ വെച്ച് സ്വാഭാവികമായി മരിച്ച ഒരു തടവുകാരൻ്റെ മൃതദേഹം കാണിച്ച് ഗോവിന്ദൻകുട്ടിയുടെ വധശിക്ഷ കഴിഞ്ഞുവെന്ന് പാറനമ്പിയെ വിശ്വസിപ്പിക്കുകയും, ഗോവിന്ദൻകുട്ടിയെ രഹസ്യമായി രക്ഷപ്പെടുത്തുകയും ചെയ്യുന്നു. പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് രാജാവ് വലിയൊരു വിചാരണാ സഭ ഒരുക്കുന്നു. അവിടെ വെച്ച് സന്യാസി തൻ്റെ കാഷായ വേഷം അഴിച്ച് താൻ തന്നെയാണ് സാക്ഷാൽ തമ്പുരാൻ എന്ന് വെളിപ്പെടുത്തുന്നതോടെ പാറനമ്പിയുടെ കൊടുംചതികളും കാമഭ്രാന്തും ജനമധ്യത്തിൽ പരസ്യമാവുന്നു. വഴിയിൽ വെച്ച് രാജാവിനെ തിരിച്ചറിയാതെ പരിഹസിച്ച വിടുവായനായ കേശവൻ നായർക്ക് ലഭിക്കുന്ന രസകരമായ ശിക്ഷയും, ജയിൽ മോചിതനായ ഗോവിന്ദൻകുട്ടിയും മാധവിക്കുട്ടിയും തമ്മിലുള്ള പ്രണയസാഫല്യവും, ഒടുവിൽ തൻ്റെ പ്രിയതമയായ ശ്രീദേവിയെ രാജപത്നിയായി സ്വീകരിച്ച് തമ്പുരാൻ കൊട്ടാരത്തിലേക്ക് മടങ്ങുന്നതുമായ ശുഭപര്യവസാനമാണ് ഈ കൃതിയുടേത്.