1923 – ൽ പ്രസിദ്ധീകരിച്ച, പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തിയ പ്രകൃതിവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1923 – പ്രകൃതിവിലാസം – വില്യം വേഡ്സ് വർത്ത്
വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.
1943-ൽ പ്രസിദ്ധീകരിച്ച, എൻ.എക്സ്. കുര്യൻ എഴുതിയ കാഞ്ചനശൃംഗല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മൂന്നു ഭാഗങ്ങളായി രചിക്കപ്പെട്ട പുസ്തകത്തിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച മിസ് ജോസഫിൻ്റെ ജീവിതകഥയാണ് ഈ നോവലിലുള്ളത്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾക്കു ശേഷം മിസ് ജോസഫ് കന്യാസ്ത്രീകളുടെ ആശ്രമത്തിലെത്തുകയും അവിടെനിന്ന് കുറച്ചുകാലത്തേക്ക് സാറാമ്മയുടെ ഭവനത്തിലേക്ക് പരിചാരികയായി എത്തുകയും ചെയ്യുന്നു. അതിനുശേഷമുള്ള സംഭവഗതികളാണ് ആദ്യഭാഗത്തുള്ളത്. വായനക്കാർക്ക് ആദ്യ ഭാഗം ഇഷ്ടപ്പെടുകയാണെങ്കിൽ അടുത്ത രണ്ടു ഭാഗങ്ങളും വൈകാതെ പ്രസിദ്ധീകരിക്കുന്നതാണെന്ന് ആദ്യഭാഗത്തുള്ള പ്രസ്താവനയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു. മതപരവും സമുദായികപരവുമായ ആഖ്യായികയെന്നതിലുപരി ആദർശപരമായ കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മതാദർശങ്ങൾ പകർത്തി പ്രചരിപ്പിക്കുക എന്നതും നോവലിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിൽ പെടുന്നു
തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1922-ൽ പ്രസിദ്ധീകരിച്ച, വി.എ. കൃഷ്ണശർമ്മ രചിച്ച വേദാന്തസാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പൂർവ്വ ഭാഗം ഉത്തര ഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി പുസ്തകത്തെ തിരിച്ചിരിക്കുന്നു. വേദാന്തതത്വങ്ങളെ സാധാരണക്കാർക്കു കൂടി മനസ്സിലാവുന്ന ഭാഷയിൽ ലളിതവും വ്യക്തവുമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിൻ്റെ സവിശേഷത. അദ്വൈത വേദാന്തത്തിൻ്റെ അടിസ്ഥാന ആശയങ്ങളായ ബ്രഹ്മം, ആത്മാവ്, ലോകം, മായ എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ ഇവയിൽ ഉൾക്കൊള്ളുന്നു. തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ വേദാന്ത ലക്ചറർ ആയിരുന്നു ഗ്രന്ഥകാരനായ വി.എ. കൃഷ്ണശർമ്മ
1923-ൽ പ്രസിദ്ധീകരിച്ച, അഹല്യാഭായി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
യോഗീന്ദ്രനാഥ് ബസു ബംഗാളിയിലെഴുതിയ അഹല്യാബായി എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കണ്ണമ്പ്ര കുഞ്ഞുണ്ണി നായർ ആണ്. പതിനെട്ടാം നൂറ്റാണ്ടിലെ മറാഠാ രാജ്ഞിയായിരുന്ന അഹല്യാ ബായി ഹോൾക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യോഗീന്ദ്രനാഥ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. 1735-ൽ മാൾവ പ്രദേശത്തുള്ള പാഥരഡി എന്ന ഗ്രാമത്തിലാണ് അഹല്യാബായി ജനിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങൾ അതിജീവിച്ച് ജനപ്രിയ നേതാവായി വളർന്ന അവർ മുപ്പതു വർഷത്തിലെറെക്കാലം മാൽവ പ്രദേശം ഭരിച്ചു. ശാന്തസ്വഭാവമെങ്കിലും ഭരണപരമായ കാര്യങ്ങളിൽ മികവു പുലർത്തി. അഹല്യാബായിയുടെ ഭരണകാലം നീതിയുടെയും ധാർമ്മികതയുടെയും ഉദാഹരണമായി ചിത്രീകരിക്കപ്പെടുന്നു.
1989 – ൽ മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, പി.ജെ.തോമസ് രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1989 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ക്രൈസ്തവർ നടത്തിയ ഭാഷാപരിപോഷണ യത്നങ്ങളാണു “കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന പേരിൽ പി.ജെ. തോമസ് 1935 ൽ ഒന്നാം പതിപ്പായും “മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ 1961-ൽ രണ്ടാം പതിപ്പായും പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ കാൽ നൂററാണ്ടിനിടയ്ക്ക് ഡോ.തോമസിൻ്റെ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള പുതിയ അറിവുകളും ഉൾക്കാഴ്ചകളും ഡോ.സ്കറിയ സക്കറിയ “ചർച്ചയും പൂരണവും” എന്ന തൻ്റെ നീണ്ട അനുബന്ധത്തിൽ ഉൾപ്പെടുത്തിയതും കൂടി ചേർത്തുകൊണ്ടാണ് 1989 -ൽ മൂന്നാം പതിപ്പായി പി.ജെ. തോമസിൻ്റെ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പി.ജെ. തോമസിനു തൻ്റെ കൃതിയുടെ രചനയിൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാതെ പോയ, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി, മിലാൻ രേഖകൾ, പത്രങ്ങളുടെ ഏടുകൾ, നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ ഇപ്പോൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്രകാരം പുതിയ ഉപാദാനങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്കും പൂരണത്തിനും പ്രസക്തിയുണ്ടു്. വിട്ടുപോയ പേരുകൾ ചേർക്കുക, അങ്ങിങ്ങു നുഴഞ്ഞു കയറിയിട്ടുള്ള തെറ്റുകൾ തിരുത്തുക, അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കൃതികളെയും വിശദമായി പരിചയപ്പെടുത്തുക, ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ നിർണായക പങ്കുവഹിച്ച കൃതികളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രാധാന്യം തെളിച്ചുകാട്ടുക, ഭാഷാശൈലിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പുനഃപരിശോധിക്കുക എന്നിവയിൽ പരിമിതപ്പെട്ടു നിൽക്കുന്നതു കൊണ്ടാണു ചർച്ചയും പൂരണവും എന്ന ശീർഷകം ഇതിനു നൽകിയിരിക്കുന്നതു്.
പതിനാറാം നൂറ്റാണ്ടുമുതൽ പാശ്ചാത്യരുമായി കേരളത്തിനുണ്ടായ ഉററ സമ്പർക്കത്തിൻ്റെ സാംസ്കാരികനേട്ടങ്ങൾ ക്രൈസ്തവസമുദായത്തെ മുൻനിറുത്തി പഠിക്കാനാണു അടിസ്ഥാന ഗ്രന്ഥത്തിൽ ഡോ. തോമസ് ഉദ്യമിച്ചിരിക്കുന്നതു്. പോർത്തുഗീസുകാരുടെ കാലം മുതൽ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളും പുതുതായി ക്രൈസ്തവമതം സ്വീകരിച്ചവരും ശക്തമായ പാശ്ചാത്യസ്വാധീനത്തിനു വിധേയരായി എന്നതുകൊണ്ടും അവരെ മുൻനിറുത്തിയുള്ള പഠനത്തിനു സവിശേഷപ്രസക്തിയുണ്ടു്. മാത്രമല്ല, പാശ്ചാത്യരുടെ സാംസ്കാരിക പ്രവർത്തനത്തിൽ ഏറിയ പങ്കും അവരുടെ ക്രൈസ്തവമിഷണറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നുതാനും. അതാണു ഈ പുസ്തകത്തിൽ അവലംബിച്ചിരിക്കുന്ന വീക്ഷണകോൺ. പാശ്ചാത്യസമ്പർക്കത്തിലൂടെ കേരളീയൻ്റെ മാനസിക ചക്രവാളങ്ങൾക്കുണ്ടായ വികാസം ഭാഷയിലും സാഹിത്യത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു, അതു പടിപടിയായും ശാസ്ത്രീയമായും ചിത്രീകരിക്കാനുള്ള ഉദ്യമം മലയാളിയുടെ ലോകവീക്ഷണത്തിനുണ്ടായ വളർച്ച രേഖപ്പെടുത്തുന്നതിൽ കലാശിച്ചു. മലയാളസാഹിത്യവും ക്രിസ്ത്യാനികളും മലയാളത്തിലെ അതിവിശിഷ്ടഗ്രന്ഥങ്ങളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു.
1922– ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ രചിച്ച തുപ്പൽ കോളാമ്പി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1922 – തുപ്പൽ കോളാമ്പി – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
പച്ച മലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. അദ്ദേഹം നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ നിമിഷ കാവ്യങ്ങളിൽ ഒന്നാണ് ‘തുപ്പൽ കോളാമ്പി’. കഥയിൽ കോളാമ്പിക്ക് പ്രാധാന്യമുള്ളതുകൊണ്ടാണ് ഈ ശീർഷകം നൽകിയതെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു.
1920– ൽ പ്രസിദ്ധീകരിച്ച, ‘മദ്ധ്യമവ്യായോഗം’എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1920 – മദ്ധ്യമവ്യായോഗം – ഭാസൻ
ഭാസകൃതിയായി കരുതപ്പെടുന്ന ഈ കൃതി മഹാകവി വള്ളത്തോൾ നാരായണമേനോനാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഘടോൽക്കചൻ്റെ ബാധയിൽ നിന്ന് ഒരു ബ്രാഹ്മണകുടുംബത്തെ ഭീമസേനൻ രക്ഷിക്കുന്നതാണ് ഇതിലെ വിഷയം. ഭീമസേനൻ്റെയും പുത്രനായ ഘടോൽക്കചൻ്റെയും പരാക്രമപ്രൗഢി, ബ്രാഹ്മണർക്കു ജാത്യാ ഉള്ള സാധുസ്വഭാവം, ഹിഡിംബയുടെ ഭർത്തൃഭക്തി ഇങ്ങനെ വായനക്കാർക്ക് ഹൃദയാകർഷകമായിത്തീരുന്ന പലതും ഇതിലുണ്ട്.
1946– ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആധുനികചൈന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – ആധുനിക ചൈന – എം. സാമുവൽ
ചൈനയെയും അവിടുത്തെ നിവാസികളെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ എം. സാമുവലിൻ്റെ ഒരു ചരിത്ര സാഹിത്യ കൃതിയാണ് ‘ആധുനിക ചൈന’. ചൈനയുടെ ദേശചരിത്രത്തിൻ്റെയും സംസ്ക്കാര ചരിത്രത്തിൻ്റെയും എല്ലാ വശങ്ങളെയും സ്പർശിച്ചു കൊണ്ട് ചുരുങ്ങിയതും എന്നാൽ രസകരവുമായ ഒരു വിവരണമാണ് ഈ പുസ്തകത്തിൽ ഉടനീളെ എന്ന് നിരൂപകൻ സൂചിപ്പിക്കുന്നു.
1922-ൽ പ്രസിദ്ധീകരിച്ച, ‘കഥാമാലിക – ടാഗോർ കഥ’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1922 – കഥാമാലിക – ടാഗോർ കഥ – രവീന്ദ്രനാഥ ടാഗോർ
മഹാകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചെറുകഥകളാണ് ‘കഥാമാലിക – ടാഗോർ കഥ’ എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വി. ഉണ്ണികൃഷ്ണൻ നായർ ആണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
1947-ൽ പ്രസിദ്ധീകരിച്ച, കെ. അപ്പുണ്ണി കൈമൾ രചിച്ച ഹൈസ്കൂൾ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – ഫോം V എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1947 – ഹൈ സ്കൂൾ ഭൂമിശാസ്ത്രം – രണ്ടാം ഭാഗം – ഫോം V
1947-ൽ പ്രസിദ്ധീകരിച്ച ഈ ഭൂമിശാസ്ത്ര പാഠപുസ്തകം, അറ്റ്ലാൻ്റിക് സമുദ്രത്തിലെ കാറ്റുകളെയും പ്രവാഹങ്ങളെയും കുറിച്ചുള്ള പഠനത്തിലൂടെ ആരംഭിച്ച് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ ഭൂപ്രകൃതിയും സാമ്പത്തിക വ്യവസ്ഥയും സമഗ്രമായി വിശകലനം ചെയ്യുന്നു. തെക്കേ അമേരിക്കയിലെ ബ്രസീൽ, അർജൻ്റീന തുടങ്ങിയ രാജ്യങ്ങളിലെ സസ്യവിതാനവും ജനജീവിതവും വിവരിക്കുന്നതോടൊപ്പം, വടക്കേ അമേരിക്കയിലെ ഐക്യനാടുകളിലെ വ്യവസായ വാണിജ്യ കേന്ദ്രങ്ങൾ, കൃഷിത്തോട്ടങ്ങൾ, റോക്കി പർവ്വതനിരകൾ എന്നിവയ്ക്ക് ഇതിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കാനഡയിലെ പ്രെയറി പുൽമേടുകളെയും സെൻ്റ് ലോറൻസ് നദീതടത്തെയും കുറിച്ചും, മെക്സിക്കോ, മധ്യ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ പുസ്തകം, ലോകത്തെ തമ്മിൽ ബന്ധിപ്പിക്കുന്ന വിവിധ ഗതാഗത മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരണത്തോടെയാണ് അവസാനിക്കുന്നത്.