1918 – പൗണ്ഡ്രകവധം കഥകളി

1918-ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുണ്ണി തമ്പുരാൻ വ്യഖ്യാനം നിർവ്വഹിച്ച പൗണ്ഡ്രകവധം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 - പൗണ്ഡ്രകവധം കഥകളി
1918 – പൗണ്ഡ്രകവധം കഥകളി

പൗണ്ഡ്രകവധം ശ്രീകൃഷ്ണൻ്റെ ജീവിതത്തിലെ ഒരു പ്രധാന പുരാണകഥയെ ആസ്പദമാക്കിയുള്ള കഥകളി ആട്ടക്കഥയാണ്. കെ. കൊച്ചുണ്ണി തമ്പുരാൻ്റെ ആഖ്യാനത്തോടു കൂടിയുള്ള  ഈ കൃതി. പൗണ്ഡ്രകൻ കരൂശദേശത്തെ രാജാവായിരുന്നു. താനാണ് യഥാർത്ഥ വാസുദേവൻ എന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ശ്രീകൃഷ്ണൻ്റെ രൂപവും ചിഹ്നങ്ങളും അനുകരിക്കുകയും ചെയ്തു. കൃഷ്ണൻ്റെ ശംഖ്, ചക്രം, ഗദ, പീതാംബരം തുടങ്ങിയവ തനിക്കും വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഹങ്കാരപൂർണമായ അവകാശവാദം. പൗണ്ഡ്രകൻ തൻ്റെ ദൂതനെ ദ്വാരകയിലേക്ക് അയച്ച് ശ്രീകൃഷ്ണനോട് ഇങ്ങനെ ആവശ്യപ്പെടുന്നു: താനാണ് യഥാർത്ഥ വാസുദേവൻ; കൃഷ്ണൻ തൻ്റെ വ്യാജമായ വാസുദേവചിഹ്നങ്ങൾ ഉപേക്ഷിക്കണം. കൃഷ്ണൻ ഈ സന്ദേശം കേട്ട് പൗണ്ഡ്രകൻ്റെ അഹങ്കാരത്തെ പരിഹസിക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. തുടർന്ന് ശ്രീകൃഷ്ണനും പൗണ്ഡ്രകനും തമ്മിൽ യുദ്ധം നടക്കുന്നു. പൗണ്ഡ്രകൻ കൃഷ്ണനെ അനുകരിച്ചിരുന്നെങ്കിലും യഥാർത്ഥ ദൈവികശക്തി അദ്ദേഹത്തിനില്ലായിരുന്നു. യുദ്ധത്തിൽ കൃഷ്ണൻ പൗണ്ഡ്രകനെ പരാജയപ്പെടുത്തി സുദർശനചക്രം ഉപയോഗിച്ച് വധിക്കുന്നു. പൗണ്ഡ്രകൻ്റെ പക്ഷത്തുണ്ടായിരുന്ന കാശിരാജാവും കൃഷ്ണനെതിരെ യുദ്ധത്തിനിറങ്ങുന്നു. കൃഷ്ണൻ അദ്ദേഹത്തെയും പരാജയപ്പെടുത്തുന്നു. പുരാണകഥയുടെ തുടർച്ചയിൽ കാശിരാജാവിൻ്റെ തല കാശിയിലേക്ക് എറിഞ്ഞെത്തിക്കുന്നതായും തുടർന്ന് കാശിനഗരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അരങ്ങേറുന്നതായും വിവരിക്കുന്നു. ഈ കഥയുടെ കേന്ദ്രവിഷയം അഹങ്കാരവും ദൈവികസത്യവും തമ്മിലുള്ള സംഘർഷം ആണ്. പൗണ്ഡ്രകൻ ശ്രീകൃഷ്ണൻ്റെ പുറംചിഹ്നങ്ങൾ അനുകരിച്ചെങ്കിലും, ദൈവികതയെ അനുകരിക്കാൻ കഴിയില്ല എന്നതാണ് കഥ നൽകുന്ന സന്ദേശം.

ഇന്ന് (2026 സെപ്തംബർ 03 ) ഗ്രന്ഥപ്പുരയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രദിനമാണ്. ഗ്രന്ഥപ്പുരയിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ, ഡിജിറ്റൈസ് ചെയ്ത ഡോക്കുമെൻ്റുകളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. ബെംഗളൂരു ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് നമുക്ക് ലഭിച്ച കെ. കൊച്ചുണ്ണി തമ്പുരാൻ്റെ അഖ്യാനത്തോടുകൂടിയ പൗണ്ഡ്രകവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ റിലീസ് ചെയ്തതൊടെയാണ് പതിനായിരം എന്ന നാഴികക്കല്ല് ഗ്രന്ഥപ്പുര പിന്നിട്ടത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പൗണ്ഡ്രകവധം കഥകളി
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം:  48
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്

1913-ൽ പ്രസിദ്ധീകരിച്ച, വി.ഐ. തോമസ്  എഴുതിയ ആരോഗ്യരക്ഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1913 - ആരോഗ്യരക്ഷ - വി.ഐ. തോമസ്
1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്

പ്രാഥമിക/എലിമെൻ്ററി പാഠശാലകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ആരോഗ്യവിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. മനുഷ്യായുസ്സിൽ ലഭിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം ശരീരസൗഖ്യമാണെന്ന സത്യം മനസ്സിലാക്കി അനേക വർഷങ്ങൾ ഈ വിഷയത്തിലുള്ള പുസ്തകങ്ങൾ വായിച്ചും പരീക്ഷണങ്ങൾ നടത്തിയും രചിക്കപ്പെട്ട കൃതിയാണിത്. രണ്ടു ഭാഗങ്ങളായി എഴുതിയിട്ടുള്ള പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ ആരോഗ്യസംബന്ധമായ വിഷയങ്ങളായ വ്യായാമം, സ്നാനം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം എന്നീ കാര്യങ്ങളുടെ വിശദാംശങ്ങളും ആരോഗ്യസംരക്ഷണത്തിനായി ഈ വിഷയങ്ങളിൽ പരിപാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ ഭവനവുമായി ബന്ധപ്പെട്ട വിഷയങ്ങളായ സ്ഥാനം, അടിത്തറ, ചുവരുകൾ, മേല്പുര, ഭവനശുചിത്വം, ജലസൗകര്യം, നഗരശുചിത്വം, ജലസംഭരണം, നഗരശുചീകരണം, നിർഗ്ഗമന മാർഗ്ഗങ്ങൾ എന്നീ കാര്യങ്ങളും, സാമാന്യ രോഗങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിൽസ എന്നിവയെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആരോഗ്യരക്ഷ
  • രചയിതാവ്:  V.I. Thomas
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Kerala Santhana Press, Alleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1925 – രാമചരിതം

1930 – ൽ പ്രസിദ്ധീകരിച്ച, രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - രാമചരിതം
1925 – രാമചരിതം

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. ചീരാമകവി രചിച്ചതെന്നു കരുതപ്പെടുന്ന ഈ കാവ്യം രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഈ പുസ്തകം മദ്രാസ് സർവ്വകലാശാല 1925 – ൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ്. ഗണപതി, സരസ്വതി, ശിവൻ തുടങ്ങിയ ദേവന്മാരോടുള്ള പ്രാർത്ഥനയോടെയാണ് കാവ്യം ആരംഭിക്കുന്നത്.യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിൻ്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ.

ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ട വിവരങ്ങളും ലങ്കയുടെ കാവൽ സംവിധാനങ്ങളെക്കുറിച്ചും ശ്രീരാമനെ അറിയിക്കുന്നതാണ് തുടർന്നുള്ള പ്രധാന ഭാഗം. ഇതുകേട്ട് കോപിഷ്ഠനായ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു. സുഗ്രീവൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരശ്രേഷ്ഠർ ഇതിനുള്ള യുദ്ധ തയ്യാറെടുപ്പുകൾ നടത്തുന്നു. മറുവശത്ത് ലങ്കയിൽ, വാനരസേനയുടെ വരവിനെക്കുറിച്ച് രാവണൻ മന്ത്രിമാരുമായി ചർച്ച ചെയ്യുന്നു. സീതയെ ശ്രീരാമന് തിരികെ നൽകി യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണൻ ഉപദേശിക്കുന്നുവെങ്കിലും, അഹങ്കാരിയായ രാവണൻ അത് നിരസിക്കുകയും വിഭീഷണനെ അപമാനിക്കുകയും ചെയ്യുന്നു. തുടർന്ന് വിഭീഷണൻ ലങ്ക ഉപേക്ഷിച്ച് ശ്രീരാമൻ്റെ പക്ഷത്തു ചേരുന്നു.

ശ്രീരാമനും സൈന്യവും സമുദ്രത്തിന് കുറുകെ നളൻ്റെ നേതൃത്വത്തിൽ സേതുബന്ധനം നടത്തി ലങ്കയിൽ പ്രവേശിക്കുന്നു. വാനരസേനയുടെ വലിപ്പവും ശക്തിയും രാവണൻ്റെ ചാരന്മാർ വന്ന് രാവണനെ അറിയിക്കുന്നു. ഇതിനിടയിൽ രാവണൻ മായയിലൂടെ ശ്രീരാമൻ്റെ വെട്ടേറ്റ തല സീതയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും, സരമ എന്ന രാക്ഷസി സീതയെ സത്യാവസ്ഥ പറഞ്ഞ് ആശ്വസിപ്പിക്കുന്നു. തുടർന്ന് വാനരസേന ലങ്കയുടെ കോട്ടവാതിലുകൾ വളയുകയും, രാക്ഷസന്മാരും വാനരന്മാരും തമ്മിൽ മരങ്ങളും മലകളും ആയുധങ്ങളും ഉപയോഗിച്ചുള്ള അതിഭീകരമായ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഇത്രയും കഥാ സന്ദർഭങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമചരിതം 
  • രചന: ചീരാമകവി
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി:  ഡയോസിസൻ പ്രസ്സ്, മദ്രാസ്
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ശങ്കര കവികൾ

1941-ൽ പ്രസിദ്ധീകരിച്ച, എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ശങ്കര കവികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ജീവചരിത്രഗ്രന്ഥമാണ് ശങ്കര കവികൾ. രചയിതാവിൻ്റെ അച്ഛനും മുത്തച്ഛനുമാണ് ഇതിൽ പരയുന്ന ശങ്കര കവികൾ. സ്വാതിതിരുനാൾ രാജാവിൻ്റെ സദീർ കോർട്ടിലെ ഒന്നാം ജഡ്ജിയായിരുന്ന പണ്ഡിറ്റ് ശങ്കർ നാഥാണ് ലേഖകൻ്റെ മുത്തച്ഛൻ. അദ്ദേഹം പഞ്ചാബിലെ രൺജിത്ത് സിംഗ് രാജാവിൻ്റെ സദസ്യനുമായിരുന്നു. ശങ്കരനാഥ ജ്യോത്സ്യൻ എന്ന പേരിലായിരുന്നു തിരുവിതാംകൂറിൽ അദ്ദേഹത്തിനു പ്രശസ്തി. അദ്ദേഹത്തിൻ്റെ മകനായ ആറ്റുകാൽ ശങ്കരപ്പിള്ള ഹജൂർ കച്ചേരിയിൽ ക്ലർക്കായി ജീവിതം ആരംഭിച്ച് സാദർ ഹോർട്ടിലെ പ്രധാന വിവർത്തകനും ജില്ലാ മുൻസിഫും ആയി ഉയർന്നയാളാണ്. അക്കാലത്തെ പ്രസിദ്ധനായ കവിയും ആയിരുന്നു. ആറ്റിങ്ങൽ മൂത്തറാണിയുടെ വിവാഹവുമായി (പള്ളിക്കെട്ട്) ബന്ധപ്പെട്ട് രചിച്ച കല്യാണശതകം, ദേവിഭാഗവതം, നവരാത്രി മാഹാത്മ്യം, ശ്രീമദ് വിസാഖവിജയം, ശങ്കരകൃതി, പ്രഹ്ലാദ ചരിതം, വിന്ധ്യമർദ്ദനവും മനുവൃത്തവും എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന രചനകൾ. ശങ്കരനാഥ ജ്യോത്സ്യൻ അറുപത്തി ഒമ്പതാം വയസ്സിലും മകനായ ആറ്റുകാൽ ശങ്കരപ്പിള്ള അൻപത്തി നാലാമത്തെ വയസ്സിലും അന്തരിച്ചു. ദിവാനായ കെ. ശങ്കര സുബ്ബയ്യരാണ് ഇംഗ്ലീഷിൽ ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്. കെ. നീലകണ്ഠപ്പിള്ള എഴുതിയ ആറ്റുകാൽ ശങ്കരപ്പിള്ളയുടെ കാവ്യകൃതികളുടെ നിരൂപണവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശങ്കര കവികൾ 
  • രചയിതാവ്: എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള
  • അച്ചടി: The Reddiar Press, Trivandrum
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – കല്യാണസൗഗന്ധികം ഭാഷാചമ്പു

1942-ൽ ശ്രീമൂലം ഭാഷാഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, കല്യാണസൗഗന്ധികം ഭാഷാചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1942 - കല്യാണസൗഗന്ധികം ഭാഷാചമ്പു
1942 – കല്യാണസൗഗന്ധികം ഭാഷാചമ്പു

മഹാഭാരതത്തിലെ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയ കാവ്യകൃതിയാണ് ഈ പുസ്തകം. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ ദ്രൗപദിക്കുവേണ്ടി സൗഗന്ധികപുഷ്പം തേടി പുറപ്പെടുന്നതും, യാത്രാമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതും, ഭീമൻ്റെ അഹങ്കാരം ഹനുമാൻ പരീക്ഷിക്കുന്നതുമാണ് ഈ കഥയുടെ പ്രധാന പശ്ചാത്തലം. ഗദ്യവും പദ്യവും ഇടകലർത്തി അവതരിപ്പിക്കുന്ന ചമ്പു ശൈലിയിലാണ് കൃതി രചിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കല്യാണസൗഗന്ധികം ഭാഷാചമ്പു
    • പ്രസിദ്ധീകരണ വർഷം: 1942
    • താളുകളുടെ എണ്ണം: 44
    • അച്ചടി:  Travancore Govt. Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ശിശുഹൃദയം – മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള

1947-ൽ പ്രസിദ്ധീകരിച്ച, മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള രചിച്ച ശിശുഹൃദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - ശിശുഹൃദയം - മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള
1947 – ശിശുഹൃദയം – മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള

എൻ. പരമേശ്വരൻ പിള്ള 1947-ൽ രചിച്ച ‘ശിശുഹൃദയം’ എന്ന ഗ്രന്ഥം, പൗരാണിക ഭാരതീയ ചിന്തകളെയും ആധുനിക പാശ്ചാത്യ മനോവിജ്ഞാനത്തെയും സമന്വയിപ്പിച്ച് കുട്ടികളുടെ സമഗ്രമായ ആത്മീയ-മാനസിക വളർച്ചയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രമുഖ മലയാള കൃതിയാണ്. മസ്തിഷ്കപ്രവർത്തനം, ബോധ-ഉപബോധ മനസ്സുകൾ, പാരമ്പര്യവും പരിതസ്ഥിതിയും, ജ്ഞാനേന്ദ്രിയ ശിക്ഷണം, വികാരങ്ങൾ, ഓർമ്മശക്തി, ഭാവന, ഭാഷാവികസനം, ശീലനിയന്ത്രണം എന്നിവയെല്ലാം ശാസ്ത്രീയമായി വിശദീകരിക്കുന്ന ഈ പുസ്തകം, റൂസോ, ഫ്രോബൽ, മാരിയ മോണ്ടിസോറി, ഡാർവിൻ തുടങ്ങിയ പണ്ഡിതന്മാരുടെ ദർശനങ്ങളെയും യോഗസൂത്രങ്ങളിലെ തത്ത്വങ്ങളെയും ഒരുപോലെ മുന്നോട്ടുവെക്കുന്നു. കുട്ടികളെ കേവലം മുതിർന്നവരുടെ ചെറുരൂപങ്ങളായി കാണാതെ അവരുടെ സഹജവാസനകളെയും സ്വഭാവരീതികളെയും കൃത്യമായി മനസ്സിലാക്കി ശാസ്ത്രീയമായും സ്നേഹത്തോടെയും വളർത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ ഗ്രന്ഥം സമഗ്രമായി വ്യക്തമാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിശുഹൃദയം
  • രചന: മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 366
  • അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – തീരാദുഃഖം

1925-ൽ പ്രസിദ്ധീകരിച്ച, ആറയൂർ കെ. ഗോവിന്ദപ്പിള്ള രചിച്ച തീരാദുഃഖം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ വേർപാടിൽ അനുശോചിച്ച് രചിച്ച കവിതയാണ് തീരാദുഃഖം. 39 വർഷക്കാലം തിരുവിതാംകൂർ ഭരിച്ച് അറുപത്തിയേഴാം വയസ്സിൽ നാടുനീങ്ങിയ മഹാരാജാവിൻ്റെ മരണത്തിൽ പ്രജകൾക്ക് അഗാധമായ ദുഃഖമുണ്ടായി. മഹാരാജാവിനെ ‘അന്നദാതാവ്’, ‘പ്രജകളുടെ പിതാവ്’, ‘വഞ്ചിക്കൊരു വിളക്ക്’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച ദയാലുവായ ഭരണാധികാരിയുടെ വേർപാട് നാടിന് തീരാനഷ്ടമാണെന്ന് കവി വൈകാരികമായി പറഞ്ഞു വെക്കുന്നു

വിവിധ സംഗീതമട്ടുകളിൽ ആലാപനയോഗ്യമായി തയാറാക്കിയ 10 ഗീതങ്ങളായാണ് കവിത ആവിഷ്കരിച്ചിട്ടുള്ളത്. മത്താടബാരതേനോ, പത്തിനി കർണ്ണകിയേ, ചെന്തിൽമാനഗരം, ചെന്താഴംപൂ വന്തേൻ കമലം എന്നിങ്ങനെ അന്ന് ജനപ്രിയമായിരുന്ന ഈണങ്ങളിൽ കവിത ചിട്ടപ്പെടുത്തിയിരിക്കുന്നു. പി.കെ മാധവൻ പിള്ള ആണ് പുസ്തകത്തിൻ്റെ പ്രകാശകൻ. അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തീരാദുഃഖം
  • രചയിതാവ്: ആറയൂർ കെ. ഗോവിന്ദപ്പിള്ള
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – നിലവറക്കുണ്ടിലെ ഭൂതത്താൻ

1924-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നിലവറക്കുണ്ടിലെ ഭൂതത്താൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഒരു സായാഹ്നത്തിൽ, ചേറ്റുപുഴയിലെ കായൽ വക്കത്തിരുന്നു വിശ്രമിക്കുമ്പോൾ ഒരു മണിക്കൂറു കൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതിയാണിതെന്നു മുഖവുരയിൽ കെ. വാസുദേവൻ മൂസ്സത് എഴുതിയിരിക്കുന്നു. തത്സമയം തന്നെ മൂസ്സത് ഇത് കുറിച്ചെടുക്കുകയായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ‘പുറംകഥകൾ’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിട്ടുള്ളത്. ദുരാചാരങ്ങളെയും വഞ്ചനകളെയും നിഷേധരൂപേണ കാണിച്ച് ഉപദേശിക്കുക എന്ന ഉദ്ദേശ്യമാണ് ഈ കൃതിക്കുള്ളതെന്നും മുഖവുരയിലുണ്ട്. കൃതിയുടെ പേര് വാസുദേവൻ മൂസ്സത് തന്നെ നൽകിയതാണ്

ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള കൃതിയിൽ പ്രധാനമായും രണ്ട് കഥാഭാഗങ്ങളാണുള്ളത്. കാളിയും കേളച്ചാരും എന്ന കവിതയിൽ കാളി എന്ന സ്ത്രീ ഭർത്താവായ കേളച്ചാർ അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ തൻ്റെ കാമുകനായ മാക്കോച്ചാരെ നിലവറയിൽ ഒളിപ്പിക്കുകയും ബുദ്ധിപൂർവ്വം ഭർത്താവിനെക്കൊണ്ട് തലയിണയുടെ ഉറ നോക്കാനെന്ന വ്യാജേന തല മൂടുവിച്ച് കാമുകനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

കട്ടയും കോരപ്പനും എന്ന കവിതയിൽ ഭർത്താവായ കോരപ്പൻ അറിയാതെ നിരവധി ജാരന്മാരെ സ്വീകരിക്കുന്ന ‘കട്ട’ എന്ന സ്ത്രീയുടെ കഥയാണുള്ളത്. നിലവറയിൽ കുടുങ്ങിപ്പോകുന്ന കാമുകനെ ഭർത്താവിൻ്റെ മുന്നിൽ “ഗന്ധർവ്വൻ” ആണെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവ്വം രക്ഷിച്ചെടുക്കുകയും, ഭർത്താവിനെക്കൊണ്ടുതന്നെ അയാൾക്ക് പൂജകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിലവറക്കുണ്ടിലെ ഭൂതത്താൻ 
  • രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – രണ്ടു പൌരാണിക കഥകൾ – ഒടുവിൽ ശങ്കരൻകുട്ടിമേനോൻ

1923 – ൽ പ്രസിദ്ധീകരിച്ച, ഒടുവിൽ ശങ്കരൻകുട്ടിമേനോൻ എഴുതിയ രണ്ടു പൌരാണിക കഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 – രണ്ടു പൌരാണിക കഥകൾ – ഒടുവിൽ ശങ്കരൻകുട്ടിമേനോൻ

പുരാണങ്ങളിലെ സദാചാര ഉപദേശങ്ങളും നീതിസാരങ്ങളും ലളിതമായി പ്രതിപാദിക്കുന്ന മനോഹരമായ ഒരു പുരാണ ഗ്രന്ഥമാണ് ഒടുവിൽ ശങ്കരൻകുട്ടിമേനോൻ്റെ ‘പൌരാണിക കഥകൾ’. സ്കാന്ദമഹാപുരാണം ഉൾപ്പെടെയുള്ള പൌരാണിക സ്രോതസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. വേട്ടയ്ക്കിടയിൽ മുനിയെ അപമാനിച്ച പരീക്ഷിത്ത് രാജാവും തന്മൂലമുണ്ടായ ശാപവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും വിവരിക്കുന്ന കഥ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ നാരാദ സംവാദത്തിലൂടെ കടന്നുവരുന്ന ‘സൽപ്പുത്രൻ’, ‘ചിരകാരി’ തുടങ്ങിയ ഉപാഖ്യാനങ്ങൾ ചിന്തോദ്ദീപകമായ ആശയങ്ങൾ വായനക്കാർക്ക് നൽകുന്നു. അവിവേകവും ക്ഷണികകോപവും വരുത്തുന്ന വിപത്തുകളെയും ക്ഷമയുടെയും വിവേകത്തിൻ്റെയും പ്രാധാന്യത്തെയും ഈ കഥാസമാഹാരം ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രണ്ടു പൌരാണിക കഥകൾ
  • രചന: ഒടുവിൽ ശങ്കരൻകുട്ടിമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1923
  • താളുകളുടെ എണ്ണം:52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – ദക്ഷയാഗം കഥകളി – ഇരയിമ്മൻ തമ്പി

1921 – ൽ പ്രസിദ്ധീകരിച്ച, ഇരയിമ്മൻ തമ്പി എഴുതിയ ദക്ഷയാഗം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1921 - ദക്ഷയാഗം കഥകളി - ഇരയിമ്മൻ തമ്പി
1921 – ദക്ഷയാഗം കഥകളി – ഇരയിമ്മൻ തമ്പി

ഇരയിമ്മൻ തമ്പി രചിച്ച പ്രസിദ്ധമായ ദക്ഷയാഗം ആട്ടക്കഥയുടെ സമഗ്രമായ പദാർത്ഥവ്യാഖ്യാനവും സാഹിത്യപഠനവുമാണ് ഈ ഗ്രന്ഥം. ജി.എച്ച്. ശാസ്ത്രിയുടെ ലളിതമായ വ്യാഖ്യാനത്തോടൊപ്പം ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും കരമന കെ. ശിവരാമകൃഷ്ണശാസ്ത്രിയുടെ പ്രൗഢമായ അവതാരികയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സതീദേവിയുടെ ജനനം, ശിവവിവാഹം, തുടർന്നുണ്ടാകുന്ന ദക്ഷ-ശിവ വൈരം, യാഗധ്വംസനം, ദക്ഷവധം എന്നീ പൗരാണിക സംഭവങ്ങളാണ് ഇതിൻ്റെ കഥാതന്തു. ശ്രീമദ് ഭാഗവതത്തിലെ കഥയാണെങ്കിലും കഥകളി അരങ്ങിൻ്റെ ഭംഗിക്കും രസപുഷ്ടിക്കും വേണ്ടി കത്തി വേഷത്തിനായി അസുര കഥാപാത്രത്തെ സൃഷ്ടിച്ചതും, ബ്രാഹ്മണ വേഷത്തിലെ സതീപരീക്ഷണവും, ഭദ്രകാളിയുടെ ഉത്ഭവവും തുടങ്ങി തമ്പി വരുത്തിയ കവികല്പിത മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദക്ഷയാഗം കഥകളി
  • രചന: ഇരയിമ്മൻ തമ്പി
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം:60
  • അച്ചടി: ശ്രീ നടേശവിലാസം പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി