1913 – ജീവൻ, വെളിച്ചം, വെടിപ്പ്

1913 – ൽ പ്രസിദ്ധീകരിച്ച, ജീവൻ, വെളിച്ചം, വെടിപ്പ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1913 - ജീവൻ, വെളിച്ചം, വെടിപ്പ്
1913 – ജീവൻ, വെളിച്ചം, വെടിപ്പ്

1913-ൽ അച്ചടിച്ച ‘ജീവൻ, വെളിച്ചം, വെടിപ്പ്’ എന്ന ബോധവൽക്കരണ ഗ്രന്ഥം വ്യക്തിശുചിത്വത്തിൻ്റെയും പൊതുജനാരോഗ്യത്തിൻ്റെയും അത്യന്താപേക്ഷിത പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു വഴികാട്ടിയാണ്. അന്ധവിശ്വാസങ്ങളും വിധിചിന്തയും കാരണം പകർച്ചവ്യാധികളെ ഭയന്നു ജീവിച്ചിരുന്ന ഒരു സമൂഹത്തിന് ശാസ്ത്രീയമായ ആരോഗ്യപരിപാലന മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. രോഗപ്രതിരോധത്തിന് അത്യാവശ്യമായ ശുദ്ധജലം, ശുദ്ധവായു, പോഷകാഹാരം, ശരീരവ്യായാമം, വസ്ത്രശുചിത്വം എന്നിവയെക്കുറിച്ചും, വീടുകളിലും നഗരങ്ങളിലും പാലിക്കേണ്ട ശുചിത്വക്രമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. അക്കാലത്ത് ജനങ്ങളെ മുടിച്ച ഭീകരരോഗങ്ങളായ മലമ്പനി, കോളറ, വസൂരി, പ്ലേഗ് എന്നിവ പടരുന്ന വഴികളും, കൊതുകുകളെയും എലികളെയും നശിപ്പിക്കുന്നതിലൂടെയും വാക്സിനേഷനിലൂടെയും അവയെ എങ്ങനെ തടയാം എന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം വ്യക്തമാക്കുന്നു.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ജീവൻ, വെളിച്ചം, വെടിപ്പ്
    • പ്രസിദ്ധീകരണ വർഷം: 1913
    • താളുകളുടെ എണ്ണം: 122
    • അച്ചടി: The Superintendent, Government Press, Madras
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – ത്രിപുരദഹനം – പറയൻ തുള്ളൽ

1935 ൽ പ്രസിദ്ധീകരിച്ച, കെ. ശങ്കരപ്പിള്ള എഴുതിയ വ്യാഖ്യാനത്തോടും നിരൂപണത്തോടും കൂടിയ ത്രിപുരദഹനം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - ത്രിപുരദഹനം - പറയൻ തുള്ളൽ
1935 – ത്രിപുരദഹനം – പറയൻ തുള്ളൽ

ത്രിപുരദഹനം പുരാണകഥയെ ആസ്പദമാക്കിയുള്ള ഒരു പറയൻ തുള്ളൽ കൃതിയാണ്. ത്രിപുരാസുരന്മാരുടെ അഹങ്കാരവും അധർമ്മവും മൂലം ദേവന്മാരും ലോകവും ദുരിതത്തിലാകുന്നതാണ് കഥയുടെ പശ്ചാത്തലം. അസുരന്മാരുടെ ഉപദ്രവം അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ അഭയം പ്രാപിക്കുന്നു. തുടർന്ന് ശിവൻ ത്രിപുരങ്ങളെ നശിപ്പിക്കുന്നതും അധർമ്മത്തിനുമേൽ ധർമ്മം വിജയം നേടുന്നതുമാണ് കൃതിയുടെ പ്രധാന പ്രമേയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ത്രിപുരദഹനം – പറയൻ തുള്ളൽ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Keralakesari Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

1960 – 61 ൽ പ്രസിദ്ധീകരിച്ച സരസൻ മാസികയുടെ 8 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1960 - സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ

രാഷ്ട്രീയ-സാമൂഹിക വിമർശത്തിന് വേണ്ടി ആരംഭിച്ച ഹാസ്യമാസികയായിരുന്നു സരസൻ. സരസനോളം ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു രാഷ്ട്രീയ വിനോദ മാസിക മലയാളത്തിൻ അക്കാലത്തോ പില്‍ക്കാലത്തോ ഉണ്ടായിരുന്നില്ല.സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1945-ൽ, സ്വതന്ത്ര്യത്തിനുമുമ്പുള്ള തിരുവതാകൂറിൽ, ആണ് സരസൻ എന്ന രാഷ്ട്രീയ വിനോദ മാസിക ആരംഭിക്കുന്നത്. ആർ. മാധവൻ പിള്ളയായിരുന്നു ഇതിന്റെ എഡിറ്ററും പ്രിന്ററും പബ്ലീഷറും. മൂന്നു പതിറ്റാണ്ട് കാലം സരസൻ, കേരളത്തെ വിമർശനം കൊണ്ടും പരിഹാസം കൊണ്ടും അമ്മാനമാടി. മുൻഷി പരമുപിള്ള, പി.കെ. രാമൻ പിള്ള എന്ന വാണക്കുറ്റി, അഡ്വ. എം.എൻ ഗോവിന്ദൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, പന്തളം കെ.പി., പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, തകഴി, കാരൂർ, പുത്തേഴത്തു രാമമേനാൻ, വേളൂർ കൃഷ്ണൻകുട്ടി തുടങ്ങിയ പഴയകാല എഴുത്തുകാർ മുതൽ മലയാറ്റൂർ രാമകൃഷ്ണൻ വരെയുള്ളവർ ഇതിൽ എഴുതിയിരുന്നു. അനേകം കാർട്ടൂണിസ്റ്റുകളും ‘സരസ’നോട് സഹകരിച്ചിരുന്നു. കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയാണ് അവരിൽ പ്രമുഖൻ. സുകുമാറും, തോമസും, പി.കെ. മന്ത്രിയും എല്ലാം ഇതിൽ കാർട്ടൂൺ വരച്ചിട്ടുണ്ട്. മലയാറ്റൂരും ഇതിൽ വരച്ചിരുന്നു. നാല്പതിനായിരം കോപ്പി വരെ ഉയർന്ന സർക്കുലേഷനിൽ സരസൻ മികച്ച വിനോദ മാസികയായി വളർന്നു. 1975-ൽ നല്ല ശോഭയോടെ നിൽക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടത്. ‘ശങ്കർസ് വീക്കിലി’ പോലും അക്കാലത്ത് നിർത്തിയപ്പോൾ ‘സരസനും’ ആ വഴി സ്വീകരിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു തിരിച്ചു വരവ് ‘സരസന്’ സാദ്ധ്യമായിരുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: 1960 – സരസൻ മാസികയുടെ എട്ട് ലക്കങ്ങൾ
    • പ്രസിദ്ധീകരണ വർഷം: 1960
    • അച്ചടി: Sarasan Press, Changanacherry
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ

1960 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച സാഹിത്യവും സംസ്‌കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - സാഹിത്യവും സംസ്‌കാരവും - പി. ശങ്കരൻ നമ്പ്യാർ
1960 – സാഹിത്യവും സംസ്‌കാരവും – പി. ശങ്കരൻ നമ്പ്യാർ

പി. ശങ്കരൻ നമ്പ്യാർ രചിച്ച ഉപന്യാസസമാഹാരമാണിത്. ഭാരതീയ-കേരളീയ സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ച് പ്രതിപാദിക്കുന്നതുമായ ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. പാശ്ചാത്യരിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടിണങ്ങി ശാന്തമായി ജീവിക്കുന്ന ഭാരതീയരുടെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലവും ഹൈന്ദവ മതത്തിൻ്റെ പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു. സാഹിത്യവും ജീവിതയാഥാർത്ഥ്യങ്ങളും തമ്മിലുള്ള ബന്ധം, സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങൾ എന്നിവയും ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ, വിക്രമോർവ്വശീയം, ശാകുന്തളം, മാളവികാഗ്നിമിത്രം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി, ബഹുഭാര്യാത്വത്തെ അനുകൂലിക്കാതെയുള്ള കാളിദാസൻ്റെ ദാമ്പത്യാദർശങ്ങളെയും ഏകപത്നീവ്രതത്തോടുള്ള അനുഭാവത്തെയും കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യവും സംസ്‌കാരവും
  • രചന: പി. ശങ്കരൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം

1965 – ൽ പ്രസിദ്ധീകരിച്ച, ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 – ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ ‘ഭാരതത്തിലെ മഹാന്മാർ’ എന്ന ഈ പുസ്തക പരമ്പര. ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കിയ ഈ ഗ്രന്ഥം, ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒന്നാണ്. വിവിധ ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്രത്തിനും അടിത്തറയിട്ട പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങളിലാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാരതത്തിലെ മഹാന്മാർ – മൂന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി:  ജനതാ പ്രസ്സ്, മദ്രാസ്
  • താളുകളുടെ എണ്ണം: 206
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1932 – നിവാതകവചകാലകേയവധം

1932-ൽ പ്രസിദ്ധീകരിച്ച,  പി. കൃഷ്ണൻ നായർ വ്യഖ്യാനം നിർവ്വഹിച്ച നിവാതകവചകാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1932 - നിവാതകവചകാലകേയവധം
1932 – നിവാതകവചകാലകേയവധം

പി.കൃഷ്ണൻ നായർ സവ്യാഖ്യാനം എഴുതിയ ഈ ഗ്രന്ഥം മഹാഭാരതത്തിലെ അർജുനൻ്റെ വീരകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥാ കൃതിയാണ്. നിവാതകവചകാലകേയവധം മഹാഭാരതത്തിലെ വനപർവവുമായി ബന്ധപ്പെട്ട അർജുനൻ്റെ ദിവ്യയാത്രയും അസുരന്മാരുമായുള്ള യുദ്ധവും പ്രമേയമാക്കിയ ആട്ടക്കഥയാണ്. കഥകളിയുടെ വേദിയിൽ അവതരിപ്പിക്കാവുന്ന രീതിയിൽ വീരരസത്തിനും യുദ്ധരംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
അർജുനൻ പാണ്ഡവരുടെ വനവാസകാലത്ത് കഠിനമായ തപസ്സും ആയുധവിദ്യാഭ്യാസവും നടത്തി ദിവ്യാസ്ത്രങ്ങൾ നേടുന്നു. ഇന്ദ്രൻ്റെ അനുഗ്രഹത്താൽ സ്വർഗ്ഗലോകത്ത് എത്തുന്ന അർജുനന് വിവിധ ദിവ്യാസ്ത്രങ്ങളും യുദ്ധവിദ്യകളും ലഭിക്കുന്നു. അക്കാലത്ത് നിവാതകവചർ എന്ന അതിശക്തരായ അസുരന്മാർ ദേവന്മാർക്ക് വലിയ ഭീഷണിയായിരുന്നു. അവരുടെ ശരീരത്തെ സംരക്ഷിക്കുന്ന ശക്തമായ കവചം കാരണം സാധാരണ ആയുധങ്ങൾ കൊണ്ട് അവരെ പരാജയപ്പെടുത്തുക വളരെ പ്രയാസമായിരുന്നു. ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം അർജുനൻ അവരോടു യുദ്ധം ചെയ്യുന്നു. തുടർന്ന് കാലകേയന്മാരുമായും അർജുനന് ഏറ്റുമുട്ടേണ്ടിവരുന്നു. അനേകം അസുരന്മാർ ഒന്നിച്ചെത്തി അർജുനനെ ആക്രമിക്കുന്ന ശക്തമായ യുദ്ധരംഗങ്ങളാണ് കഥയിലെ പ്രധാന ഭാഗം. അർജുനൻ തൻ്റെ ഗാണ്ഡീവവും ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച് ശത്രുസൈന്യത്തെ നേരിടുന്നു.ഒടുവിൽ അർജുനൻ്റെ അസാമാന്യമായ വീര്യം, ആയുധപാടവം, ഏകാഗ്രത, ദൈവികശക്തി എന്നിവയുടെ മുന്നിൽ നിവാതകവചന്മാരും കാലകേയന്മാരും പരാജയപ്പെടുന്നു. അവരുടെ വധത്തോടെ ദേവന്മാർക്ക് ഉണ്ടായിരുന്ന വലിയ ഭീഷണി അവസാനിക്കുന്നു.ഇതാണ് പുസ്തകത്തിലെ പ്രധാന പ്രമേയം.

രവിശങ്കർ നായർ തിരുവനന്തപുരം ശേഖരത്തിൽ നിന്നും ലഭിച്ച 1876 ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള തുള്ളൽ കഥ 2023 നവംബർ 8 നു റിലീസ് ചെയ്തിരുന്നു.( https://gpura.org/blog/1876-nivathakavacha-kalakeyavadham-thullalkadha/)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിവാതകവചകാലകേയവധം
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം:   208
  • അച്ചടി: Sri Ramakrishnodayam Press, Olavakkod
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1952 – സ്മരണാഞ്ജലി – ചേലന്നാട്ട് അച്യുതമേനോൻ

1952-ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച സ്മരണാഞ്ജലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 – സ്മരണാഞ്ജലി – ചേലന്നാട്ട് അച്യുതമേനോൻ

മലയാള സാഹിത്യ ചരിത്രത്തിൽ വ്യക്തിചിത്രങ്ങൾക്കും ഓർമ്മക്കുറിപ്പുകൾക്കും എന്നും പ്രത്യേക സ്ഥാനമുണ്ട്. ഡോ. ചേലന്നാട്ട് അച്യുതമേനോൻ്റെ ‘സ്മരണാഞ്ജലി’ എന്ന ഗ്രന്ഥം അത്തരത്തിൽ അമൂല്യമായ ഒരു ഓർമ്മച്ചെപ്പാണ്. തൻ്റെ ജീവിതയാത്രയിൽ സ്വാധീനം ചെലുത്തിയ സാഹിത്യ-സാംസ്കാരിക നായകന്മാരെ തികഞ്ഞ ആദരവോടെയും സ്നേഹത്തോടെയും രേഖപ്പെടുത്തുകയാണ് രചയിതാവ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.
വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, മഹാകവി ഉള്ളൂർ, മഹാകവി കുമാരനാശാൻ, അപ്പൻ തമ്പുരാൻ, ആറ്റൂർ കൃഷ്ണപിഷാരടി, എം.ആർ. കെ.സി., കേരളപത്രികയുടെ പത്രാധിപരായ വലിയ കുഞ്ഞിരാമമേനോൻ, ഏ.ആർ. രാജരാജവർമ്മ (ഏ.ആർ. തിരുമേനി), പള്ളത്തു രാമൻ തുടങ്ങിയ അതുല്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മഹത്തുക്കളുടെ കൃത്യനിഷ്ഠയും സവിശേഷമായ വ്യക്തിത്വഗുണങ്ങളും കൂടിച്ചേരലുകളും അദ്ദേഹം മനോഹരമായി വിവരിക്കുന്നു. ഇതോടൊപ്പം, ‘എന്നെ ഏറ്റവും ആകർഷിച്ച ഗ്രന്ഥം’ എന്ന ഭാഗത്തിലൂടെ സ്വന്തം വായനാനുഭവങ്ങളെയും പുസ്തകങ്ങൾ തൻ്റെ ചിന്തകളിൽ ഉണ്ടാക്കിയ സ്വാധീനങ്ങളെയും കുറിച്ചുള്ള നിരീക്ഷണങ്ങളും ഗ്രന്ഥകർത്താവ് പങ്കുവെക്കുന്നുണ്ട്. പഴയകാല സാഹിത്യ അന്തരീക്ഷത്തെയും മഹാന്മാരായ വ്യക്തികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം ഒരു മികച്ച അനുഭവമായിരിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്മരണാഞ്ജലി 
  • രചന: ചേലന്നാട്ട് അച്യുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: കെ.ആർ. ബ്രദേർസ് അച്ചുക്കൂടം, കോഴിക്കോട്
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – പൗണ്ഡ്രകവധം കഥകളി

1918-ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുണ്ണി തമ്പുരാൻ വ്യഖ്യാനം നിർവ്വഹിച്ച പൗണ്ഡ്രകവധം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918 - പൗണ്ഡ്രകവധം കഥകളി
1918 – പൗണ്ഡ്രകവധം കഥകളി

പൗണ്ഡ്രകവധം ശ്രീകൃഷ്ണൻ്റെ ജീവിതത്തിലെ ഒരു പ്രധാന പുരാണകഥയെ ആസ്പദമാക്കിയുള്ള കഥകളി ആട്ടക്കഥയാണ്. കെ. കൊച്ചുണ്ണി തമ്പുരാൻ്റെ ആഖ്യാനത്തോടു കൂടിയുള്ള  ഈ കൃതി. പൗണ്ഡ്രകൻ കരൂശദേശത്തെ രാജാവായിരുന്നു. താനാണ് യഥാർത്ഥ വാസുദേവൻ എന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ശ്രീകൃഷ്ണൻ്റെ രൂപവും ചിഹ്നങ്ങളും അനുകരിക്കുകയും ചെയ്തു. കൃഷ്ണൻ്റെ ശംഖ്, ചക്രം, ഗദ, പീതാംബരം തുടങ്ങിയവ തനിക്കും വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഹങ്കാരപൂർണമായ അവകാശവാദം. പൗണ്ഡ്രകൻ തൻ്റെ ദൂതനെ ദ്വാരകയിലേക്ക് അയച്ച് ശ്രീകൃഷ്ണനോട് ഇങ്ങനെ ആവശ്യപ്പെടുന്നു: താനാണ് യഥാർത്ഥ വാസുദേവൻ; കൃഷ്ണൻ തൻ്റെ വ്യാജമായ വാസുദേവചിഹ്നങ്ങൾ ഉപേക്ഷിക്കണം. കൃഷ്ണൻ ഈ സന്ദേശം കേട്ട് പൗണ്ഡ്രകൻ്റെ അഹങ്കാരത്തെ പരിഹസിക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. തുടർന്ന് ശ്രീകൃഷ്ണനും പൗണ്ഡ്രകനും തമ്മിൽ യുദ്ധം നടക്കുന്നു. പൗണ്ഡ്രകൻ കൃഷ്ണനെ അനുകരിച്ചിരുന്നെങ്കിലും യഥാർത്ഥ ദൈവികശക്തി അദ്ദേഹത്തിനില്ലായിരുന്നു. യുദ്ധത്തിൽ കൃഷ്ണൻ പൗണ്ഡ്രകനെ പരാജയപ്പെടുത്തി സുദർശനചക്രം ഉപയോഗിച്ച് വധിക്കുന്നു. പൗണ്ഡ്രകൻ്റെ പക്ഷത്തുണ്ടായിരുന്ന കാശിരാജാവും കൃഷ്ണനെതിരെ യുദ്ധത്തിനിറങ്ങുന്നു. കൃഷ്ണൻ അദ്ദേഹത്തെയും പരാജയപ്പെടുത്തുന്നു. പുരാണകഥയുടെ തുടർച്ചയിൽ കാശിരാജാവിൻ്റെ തല കാശിയിലേക്ക് എറിഞ്ഞെത്തിക്കുന്നതായും തുടർന്ന് കാശിനഗരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അരങ്ങേറുന്നതായും വിവരിക്കുന്നു. ഈ കഥയുടെ കേന്ദ്രവിഷയം അഹങ്കാരവും ദൈവികസത്യവും തമ്മിലുള്ള സംഘർഷം ആണ്. പൗണ്ഡ്രകൻ ശ്രീകൃഷ്ണൻ്റെ പുറംചിഹ്നങ്ങൾ അനുകരിച്ചെങ്കിലും, ദൈവികതയെ അനുകരിക്കാൻ കഴിയില്ല എന്നതാണ് കഥ നൽകുന്ന സന്ദേശം.

ഇന്ന് (2026 സെപ്തംബർ 03 ) ഗ്രന്ഥപ്പുരയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രദിനമാണ്. ഗ്രന്ഥപ്പുരയിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ, ഡിജിറ്റൈസ് ചെയ്ത ഡോക്കുമെൻ്റുകളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. ബെംഗളൂരു ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് നമുക്ക് ലഭിച്ച കെ. കൊച്ചുണ്ണി തമ്പുരാൻ്റെ അഖ്യാനത്തോടുകൂടിയ പൗണ്ഡ്രകവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ റിലീസ് ചെയ്തതൊടെയാണ് പതിനായിരം എന്ന നാഴികക്കല്ല് ഗ്രന്ഥപ്പുര പിന്നിട്ടത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പൗണ്ഡ്രകവധം കഥകളി
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം:  48
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്

1913-ൽ പ്രസിദ്ധീകരിച്ച, വി.ഐ. തോമസ്  എഴുതിയ ആരോഗ്യരക്ഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1913 - ആരോഗ്യരക്ഷ - വി.ഐ. തോമസ്
1913 – ആരോഗ്യരക്ഷ – വി.ഐ. തോമസ്

പ്രാഥമിക/എലിമെൻ്ററി പാഠശാലകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ആരോഗ്യവിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. മനുഷ്യായുസ്സിൽ ലഭിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം ശരീരസൗഖ്യമാണെന്ന സത്യം മനസ്സിലാക്കി അനേക വർഷങ്ങൾ ഈ വിഷയത്തിലുള്ള പുസ്തകങ്ങൾ വായിച്ചും പരീക്ഷണങ്ങൾ നടത്തിയും രചിക്കപ്പെട്ട കൃതിയാണിത്. രണ്ടു ഭാഗങ്ങളായി എഴുതിയിട്ടുള്ള പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ ആരോഗ്യസംബന്ധമായ വിഷയങ്ങളായ വ്യായാമം, സ്നാനം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം എന്നീ കാര്യങ്ങളുടെ വിശദാംശങ്ങളും ആരോഗ്യസംരക്ഷണത്തിനായി ഈ വിഷയങ്ങളിൽ പരിപാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ ഭവനവുമായി ബന്ധപ്പെട്ട വിഷയങ്ങളായ സ്ഥാനം, അടിത്തറ, ചുവരുകൾ, മേല്പുര, ഭവനശുചിത്വം, ജലസൗകര്യം, നഗരശുചിത്വം, ജലസംഭരണം, നഗരശുചീകരണം, നിർഗ്ഗമന മാർഗ്ഗങ്ങൾ എന്നീ കാര്യങ്ങളും, സാമാന്യ രോഗങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിൽസ എന്നിവയെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആരോഗ്യരക്ഷ
  • രചയിതാവ്:  V.I. Thomas
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Kerala Santhana Press, Alleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1925 – രാമചരിതം

1930 – ൽ പ്രസിദ്ധീകരിച്ച, രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - രാമചരിതം
1925 – രാമചരിതം

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. ചീരാമകവി രചിച്ചതെന്നു കരുതപ്പെടുന്ന ഈ കാവ്യം രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഈ പുസ്തകം മദ്രാസ് സർവ്വകലാശാല 1925 – ൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ്. ഗണപതി, സരസ്വതി, ശിവൻ തുടങ്ങിയ ദേവന്മാരോടുള്ള പ്രാർത്ഥനയോടെയാണ് കാവ്യം ആരംഭിക്കുന്നത്.യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിൻ്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ.

ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ട വിവരങ്ങളും ലങ്കയുടെ കാവൽ സംവിധാനങ്ങളെക്കുറിച്ചും ശ്രീരാമനെ അറിയിക്കുന്നതാണ് തുടർന്നുള്ള പ്രധാന ഭാഗം. ഇതുകേട്ട് കോപിഷ്ഠനായ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു. സുഗ്രീവൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരശ്രേഷ്ഠർ ഇതിനുള്ള യുദ്ധ തയ്യാറെടുപ്പുകൾ നടത്തുന്നു. മറുവശത്ത് ലങ്കയിൽ, വാനരസേനയുടെ വരവിനെക്കുറിച്ച് രാവണൻ മന്ത്രിമാരുമായി ചർച്ച ചെയ്യുന്നു. സീതയെ ശ്രീരാമന് തിരികെ നൽകി യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണൻ ഉപദേശിക്കുന്നുവെങ്കിലും, അഹങ്കാരിയായ രാവണൻ അത് നിരസിക്കുകയും വിഭീഷണനെ അപമാനിക്കുകയും ചെയ്യുന്നു. തുടർന്ന് വിഭീഷണൻ ലങ്ക ഉപേക്ഷിച്ച് ശ്രീരാമൻ്റെ പക്ഷത്തു ചേരുന്നു.

ശ്രീരാമനും സൈന്യവും സമുദ്രത്തിന് കുറുകെ നളൻ്റെ നേതൃത്വത്തിൽ സേതുബന്ധനം നടത്തി ലങ്കയിൽ പ്രവേശിക്കുന്നു. വാനരസേനയുടെ വലിപ്പവും ശക്തിയും രാവണൻ്റെ ചാരന്മാർ വന്ന് രാവണനെ അറിയിക്കുന്നു. ഇതിനിടയിൽ രാവണൻ മായയിലൂടെ ശ്രീരാമൻ്റെ വെട്ടേറ്റ തല സീതയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും, സരമ എന്ന രാക്ഷസി സീതയെ സത്യാവസ്ഥ പറഞ്ഞ് ആശ്വസിപ്പിക്കുന്നു. തുടർന്ന് വാനരസേന ലങ്കയുടെ കോട്ടവാതിലുകൾ വളയുകയും, രാക്ഷസന്മാരും വാനരന്മാരും തമ്മിൽ മരങ്ങളും മലകളും ആയുധങ്ങളും ഉപയോഗിച്ചുള്ള അതിഭീകരമായ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഇത്രയും കഥാ സന്ദർഭങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമചരിതം 
  • രചന: ചീരാമകവി
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി:  ഡയോസിസൻ പ്രസ്സ്, മദ്രാസ്
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി