1978-ൽ പ്രസിദ്ധീകരിച്ച, എം. അന്ദ്രെയെവ് രചിച്ച വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
വികസ്വര രാജ്യങ്ങളിൽ ചൈന നടത്തുന്ന ഇടപെടലുകളെയും മൂന്നാം ലോകരാജ്യങ്ങളുടെ നേതാവായി സ്വയം ചമയുന്നതിനെയും വിമർശനാത്മകമായി ഈ പുസ്തകം വിലയിരുത്തുന്നു. എഴുപതുകളുടെ ആരംഭത്തിൽ, ചൈന ദേശീയവിമോചനപ്രസ്ഥാനത്തിൽ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള സമരം സജീവമാക്കി. വികസ്വരേഷ്യയുടെ മേൽ ദൃഡമായ നിയന്ത്രണമാർജ്ജിച്ചാലല്ലാതെ മൂന്നാം ലോകത്തിൻ്റെ നേതൃസ്ഥാനം കൈക്കലാക്കാൻ സാധ്യമല്ലെന്ന് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നടത്തിയ നയതന്ത്രപരമായ നിരീക്ഷണങ്ങൾക്കു ശേഷം പീക്കിങ്ങ് നേതൃത്വം മനസ്സിലാക്കി. (ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൻ്റെ പഴയ പേരാണ് പീക്കിങ്ങ്). ഏഷ്യൻ രാജ്യങ്ങളിൽ ചൈന നടത്തുന്ന നുഴഞ്ഞുകയറ്റങ്ങൾ, അതിർത്തി നയങ്ങൾ, രാജ്യവിപുലീകരണ തന്ത്രങ്ങൾ എന്നിവയെ നിശിതമായി വിമർശിക്കുന്നതോടൊപ്പം ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ ചൈനീസ് ബൂർഷ്വാസിക്കുള്ള സ്വാധീനത്തെക്കുറിച്ചും, വ്യാപാരത്തിലൂടെയും മയക്കുമരുന്ന് വില്പനയിലൂടെയും ചൈന നടത്തുന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. സോവിയറ്റ് യൂണിയനെതിരെ ചൈന നടത്തുന്ന പ്രചാരണങ്ങളെയും, ശാന്തസമുദ്ര മേഖലയിലെ സാമ്രാജ്യത്വ ശക്തികളുമായി ചൈന പുലർത്തുന്ന ബന്ധങ്ങളെയും വിവരിക്കുന്നതോടൊപ്പം, ചൈനയുടെ വിദേശനയവും നയതന്ത്ര തന്ത്രങ്ങളും ഏഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തിന് എങ്ങനെ ഭീഷണിയാകുന്നു എന്ന് വിശദീകരിക്കുന്ന പുസ്തകമാണിത്
പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മോസ്കോ പബ്ലിഷേഴ്സ് ആണ്
പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ ശ്രീനി പട്ടത്താനമാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വികസ്വരേഷ്യയിൽ പീക്കിങ്ങിൻ്റെ നയതന്ത്രം
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം: 252
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









