1950 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ
സ്വാമി രാമതീർത്ഥന്‍റെ സംപൂർണ്ണ കൃതികൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലേഖനങ്ങളും പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ആധ്യാത്മികമായ ചിന്തകളും തത്വചിന്താപരമായ ആശയങ്ങളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും. അദ്ദേഹം എഴുതിയ ഏതാനും കവിതകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
1946 – ൽ പ്രസിദ്ധീകരിച്ച, മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ
ക്രിസ്തീയ ബൈബിളിലെ പുതിയ നിയമത്തിൻ്റെ ഭാഗമായ നാല് കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് മത്തായി എഴുതിയ സുവിശേഷം. പുതിയ നിയമത്തിലെ ഒന്നാമത്തെ പുസ്തകം ആണിത്. നസ്രത്തിലെ യേശുവിൻ്റെ ജീവിതം, ദൗത്യം, മരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയുടെ പുതിയ നിയമ വീക്ഷണത്തിൽ നിന്നുള്ള ആഖ്യാനമാണ് ഇതിൻ്റെ ഉള്ളടക്കം. മൂന്ന് സമാന്തര സുവിശേഷങ്ങളിൽ ഒന്നാണിത്. യേശുവിൻ്റെ വംശാവലി വിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം ഉയർത്തെഴുന്നേൽപ്പിനുശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ ക്രിസ്ത്യാനി എഴുതിയതാണ് ഈ കൃതി എന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഏറ്റവും ലളിതമായ ഭാഷയിൽ ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് കെ. ജോർജ് ആണ്.
1946 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് തളിയത്ത് രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – ഗ്രാമോദ്ധാരണം – ജോസഫ് തളിയത്ത്
റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ജോസഫ് തളിയത്ത് ഗ്രാമോദ്ധാരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സമ്മർ സ്കൂൾ പ്രസംഗങ്ങളാണ് ഈ ചെറിയ ഗ്രന്ഥത്തിൽ ഉള്ളത്. കുസുമങ്ങൾ എന്ന പുസ്തക പരമ്പരയിൽ പെടുന്നതാണ് ഈ പുസ്തകം. ഗ്രാമോദ്ധാരണവുമായി ബന്ധപ്പെട്ട വളരെ പ്രായോഗികമായ ആശയങ്ങളാണ് ഈ പ്രസംഗങ്ങളിൽ തെളിഞ്ഞു വരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
1947 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി – ജയദേവൻ
സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് രാധാകൃഷ്ണവിലാസം എന്ന വ്യാഖ്യാനം തയ്യാറാക്കിയത് വി.വി. ശർമ്മയാണ്. രാമപുരത്തു വാര്യരുടെ ഭാഷാഷ്ടപദിയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.
1948 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച മതപരിവർത്തന രസവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 – മതപരിവർത്തന രസവാദം – എൻ. കുമാരൻ ആശാൻ
മിതവാദി പത്രത്തിൽ വന്ന മുഖപ്രസംഗത്തിന് മഹാകവി കുമാരനാശാൻ നൽകിയ മറുപടിയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കൊല്ലത്ത് വച്ചു നടന്ന എസ്.എൻ.ഡി.പി. യോഗത്തിൽ ബുദ്ധമത പ്രസ്ഥാനത്തെക്കുറിച്ച് കുമാരനാശാൻ നടത്തിയ പരാമർശങ്ങളെ എതിർത്തുകൊണ്ട് മിതവാദി പത്രം രംഗത്ത് വരികയും മുഖപ്രസംഗങ്ങൾ കൊണ്ട് അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. അതിനുള്ള മറുപടി കുമാരനാശാൻ പത്രത്തിന് അയച്ചുകൊടുത്തത് പ്രസിദ്ധീകരിക്കാതെ അവർ തിരിച്ചയക്കുകയും ചെയ്തു. അതൊരു പുസ്തകരൂപത്തിൽ അച്ചടിക്കണമെന്ന് കുമാരനാശാൻ കരുതിയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ ലേഖനം പുസ്തകരൂപത്തിൽ അച്ചടിക്കപ്പെട്ടത്.
1927 -ൽ ക.നി.മൂ.സ ഹില്ല്യാരോസച്ചൻ അവർകളാൽ രചിക്കപ്പെട്ട കത്തോലിക്ക മത പഠനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1927 – കത്തോലിക്ക മത പഠനം
മനുഷ്യനും ദൈവവുമായുള്ള ദൃഢമായ ബന്ധമാണ് മതം.
കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1957 – ൽ പ്രസിദ്ധീകരിച്ച, മേപ്രത്ത് എം. ജോസഫ് വിവർത്തനം ചെയ്ത ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും
പ്രസിദ്ധ മിഷനറി വൈദികനായ റോബർട്ടോ ഡി നോബിലി തമിഴ് ഭാഷയിൽ എഴുതിയ ഒരു വിശിഷ്ട കൃതിയുടെ വിവർത്തനമാണ് ഈ ഗ്രന്ഥം. ചങ്ങനാശ്ശേരി രൂപത മെത്രാൻ മാർ മാത്യു കാവുകാട്ടിൻ്റെ മെത്രാപ്പോലീത്ത സ്ഥാനലബ്ധി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണിത്. വിശുദ്ധ യോഹന്നാൻ്റെ വെളിപാടിൽ പരാമർശിച്ചിരിക്കുന്ന അന്തിക്രിസ്തുവിനെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ പ്രധാന വിഷയം. ലോകാവസാനത്തെയും പൊതുവിധിയെയും കുറിക്കുന്ന പരാമർശങ്ങളുടെ അപഗ്രഥനവും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
1866 – ൽ പ്രസിദ്ധീകരിച്ച, യൌസേപ്പു ബുത്ലർ രചിച്ച ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പാശ്ചാത്യ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഫാദർ ജോസഫ് ബട്ലർ രചന നിർവഹിച്ച തത്വചിന്താപരമായ കൃതിയുടെ മലയാളം പരിഭാഷയാണ് ഇത്. ഈ പുസ്തകത്തിൽ വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നു. ചിന്താധാരകൾ പലവിധത്തിൽ ഉണ്ട്. വേദമാർഗം പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവർ പ്രപഞ്ചത്തിലുള്ള എല്ലാത്തരം പ്രയാസങ്ങളും ആ മാർഗത്തിലും ഉണ്ടാകും എന്ന് കരുതുന്നു. എന്നാൽ ഇതേ വാദത്തിൻ്റെ മറുപക്ഷവും നിലനിൽക്കുന്നു.
പ്രപഞ്ച മാർഗത്തിൽ കാണുന്ന പ്രയാസങ്ങൾ കാരണം വേദവാക്യം ദൈവവാക്യം അല്ല എന്നും പ്രപഞ്ചം ഈശ്വരൻ സൃഷ്ടിച്ചതല്ല എന്നും മറുപക്ഷം വാദിക്കുന്നു. എന്നാൽ വേദവാക്യം വെളിപ്പെടുത്തുന്ന മാർഗവും പ്രപഞ്ചരീതിയെ കുറിച്ചുള്ള ബുദ്ധിയും പരിജ്ഞാനവും തമ്മിൽ യുക്തമായ ചേർച്ച ഉണ്ടായാൽ പ്രപഞ്ചസൃഷ്ടിക്ക് പിന്നിൽ ഒരു ശക്തിയുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. ഇങ്ങനെ തികച്ചും വ്യത്യസ്തമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു താരതമ്യ പഠനമാണ് ഈ പുസ്തകത്തിൽ വിഷയമാകുന്നത്. മാത്തൻ ഗീവർറുഗീസ് പാദ്രിയാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
1938 – ൽ പ്രസിദ്ധീകരിച്ച, ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1938 – കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ – ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി.
ഇന്ത്യൻ ഹയറാർക്കി സുവർണ്ണ ജൂബിലി സുവനീറായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണ് ഇത്. ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച ഈ ഗ്രന്ഥത്തിൽ കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികളുടെ ചരിത്രമാണ് വിവരിക്കുന്നത്. മലബാറിലെ തദ്ദേശീയ ക്രിസ്ത്യൻ സഭകളുടെ ചരിത്രത്തിലെ ഒരു പ്രധാന വിടവ് നികത്തുന്നതാണ് ലത്തീൻ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ബ്രദർ ലിയോപോൾഡിൻ്റെ ഈ ഗ്രന്ഥം.
അഭിപ്രായ ഭിന്നതകളും സാമൂഹികമായ അന്തരങ്ങളും സമുദായ തർക്കങ്ങളും കാരണം മലബാറിലെ പുരാതന ക്രിസ്ത്യൻ സഭയുടെ തുടർച്ചയെയും ചരിത്രപരമായ പ്രാധാന്യത്തെയും ശരിയായി വിലയിരുത്തുന്നതിന് ദീർഘകാലമായി തടസ്സം നേരിട്ടിരുന്നു. അപ്രകാരമുള്ള പരിമിതികൾക്ക് ഒരു പരിഹാരമാണ് ഈ പുസ്തകം. ക്രിസ്ത്വബ്ധം പതിമൂന്നും പതിനാലും ശതകങ്ങളിൽ കേരളത്തിൽ ലത്തീൻ പള്ളികളും ലത്തീൻ രൂപതയും ഉണ്ടായിരുന്നതായി രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് ലത്തീൻ റീത്തിന് ഇവിടെ പ്രതിഷ്ഠയും പ്രചാരവും ലഭിക്കുന്നത്.
പോർച്ചുഗീസുകാരുടെ വരവിന് മുൻപുള്ള ക്രിസ്ത്യാനികളുടെ സ്ഥിതിയും പോർച്ചുഗീസുകാരുമായി ഐക്യം സ്ഥാപിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളും വിശദമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. പൂർവ്വ ക്രൈസ്തവർ ലത്തീൻ രീതി സ്വീകരിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെടുന്നു. വാണിജ്യ ബന്ധങ്ങളും ആചാരങ്ങളും നടപടികളും എല്ലാം ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം ലത്തീൻ റീത്തിൻ്റെ അപചയത്തിനുള്ള കാരണങ്ങളും ചരിത്രകാരന്മാരുടെ തെറ്റിദ്ധാരണകളും വ്യാഖ്യാനങ്ങളും അബദ്ധപ്രസ്താവനകളും ഉൾപ്പെടെ വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
1968-ൽ പ്രസിദ്ധീകരിച്ച, തെങ്കൈലനാഥോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കൊച്ചി മലയാള ഭാഷാപരിഷ്കരണക്കമ്മിറ്റി ശ്രീരാമഗ്രന്ഥാവലി സീരീസിൽ 38-മതായി പുറത്തിറക്കിയ ചമ്പൂ പ്രബന്ധമാണ് തെങ്കൈലനാഥോദയം. സംസ്കൃതവും മലയാളവും ഇടകലർത്തിയെഴുതുന്ന മണിപ്രവാളശൈലിയിലാണ് ഇതിൻ്റെ രചന. ചാക്യാന്മാർ കൂത്തു പറയുന്നതിന് ചമ്പൂകാവ്യങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഒരു വാദമുണ്ട്. പ്രബന്ധം പറയാൻ ഉപയോഗിച്ചിരുന്നതു കൊണ്ടാവണം ചമ്പൂപ്രബന്ധം എന്ന് പറഞ്ഞു വരുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയുടെ വർണ്ണനയാണ് ഇതിലെ വിഷയം. കൈലൈ എന്ന് പ്രാചീനമലയാളത്തിൽ കൈലാസത്തിനു പര്യായമുണ്ട്. കൈലാസവാസിയായ ശിവൻ താമസിക്കുന്ന ഇടമായതുകൊണ്ട് തെക്കൻ കൈലാസമെന്ന അർത്ഥത്തിലാണ് തെങ്കൈല എന്ന പ്രയോഗം.
ശ്രീനീലകണ്ഠകവിയാണ് ഈ കൃതി രചിച്ചത്. കൃതിയുടെ രചനാകാലത്തെപ്പറ്റിയുള്ള സൂചന മാത്രമേ പുസ്തകത്തിലുള്ളൂ. 1591 മുതൽ 1615 വരെ ഭരിച്ചിരുന്ന വീരകേരളവർമ്മത്തമ്പുരാൻ്റെ ആശ്രിതനായിരുന്നു കവി. സാമൂതിരിയുമായുള്ള യുദ്ധത്തിനു പോവുകയായിരുന്ന രാജാവ് ശിവരാത്രിദിവസം ത്രിശ്ശിവപേരൂർ ക്ഷേത്രം സന്ദർശിക്കുകയും അവിടെ സന്നിഹിതനായിരുന്ന ശ്രീ നീലകണ്ഠകവിയോട് തെങ്കൈലനാഥൻ്റെ പ്രതിഷ്ഠയെ വർണ്ണിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമാണ് ഈ ചമ്പൂകാവ്യം. 16-17 നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിൻ്റെ ചലനചിത്രം ഈ മണിപ്രവാളചമ്പുവിലെ വർണ്ണനകളിൽ നിന്നും ലഭിക്കുന്നതുകൊണ്ട് ഇതിൻ്റെ ചരിത്രപ്രാധാന്യം സ്പഷ്ടമാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ കൃതിക്ക് വിശദമായ അവതാരിക എഴുതിയിട്ടുള്ളത്.