1931 – നാരായണീയം – ഒന്നാം ഭാഗം

1931-ൽ പ്രസിദ്ധീകരിച്ച, നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരത്തെ ഓറിയൻ്റെൽ മാനുസ്ക്രിപ്റ്റ് പബ്ലിക്കേഷൻ്റെ ക്യൂറെറ്റർ ആയിരുന്ന കെ. സാംബശിവ ശാസ്ത്രി മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ നാരായണീയമെന്ന പ്രസിദ്ധമായ സംസ്കൃതകാവ്യത്തിനു മലയാളത്തിൽ എഴുതിയ ലക്ഷ്മീവിലാസം എന്ന വ്യാഖ്യാനമാണ് ഈ പുസ്തകം. ശ്രീ വഞ്ചി സേതുലക്ഷ്മി സീരീസിൽപ്പെടുന്ന പതിനഞ്ചാമത്തെ പുസ്തകമാണിത്. അന്ന് റീജൻ്റായിരുന്ന സേതുലക്ഷ്മി ഭായിക്ക് സംസ്കൃത ശ്ലോകങ്ങളിൽ ആശംസകളർപ്പിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകത്തിൽഗ്രന്ഥകാരൻ്റെ മുഖവുരയും ശ്ലോകങ്ങളിലാണ്. രാജ്ഞിയായ സേതുലക്ഷ്മിയുടെ പേരിൻ്റെ സൂചനകൂടിയാണ് ‘ലക്ഷ്മീവിലാസം’ എന്ന ശീർഷകത്തിലുള്ളത്

‘പേരാർന്ന പണ്ഡിത മഹാകവി ഭട്ടപാദ നാരായണദ്വിജവരൻ്റെ അസുഖം തീരാൻ ചൊരിഞ്ഞ അമൃതമാണ് നാരായണീയമെന്നും അതിനെ താൻ കൈരളിയുടെ കരത്തിൽ ഏൽപ്പിക്കുകയാണെന്നും’ ആമുഖ ശ്ലോകങ്ങളിൽ ഗ്രന്ഥകാരൻ എഴുതുന്നു. നാലു ഭാഗങ്ങളായാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ കപിലമഹർഷിയുടെ ഉപദേശം വരെയാണുള്ളത്. 100 ദശകങ്ങളുള്ള നാരായണീയത്തിൻ്റെ 15 ദശകങ്ങളാണ് ആദ്യ ഭാഗത്ത്. പി.കെ നാരായണപിള്ളയാണ് പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത്. വരികളുടെ ആശയം വ്യക്തമാക്കുക, പദങ്ങൾ ഓരോന്നായെടുത്ത് അർത്ഥം വ്യക്തമാക്കുക, വ്യാകരണകാര്യങ്ങൾ വിശദമാക്കുക, സാരാംശം വിവരിക്കുക, വളരെ വിശദമായി നിരൂപണം നടത്തുക എന്ന ക്രമമാണ് വ്യാഖ്യാനത്തിനു പിന്തുടരുന്നത്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം
    • രചന: കെ. സാംബശിവ ശാസ്ത്രി
    • പ്രസിദ്ധീകരണ വർഷം: 1931
    • അച്ചടി: The Superintendent, Government Press, Trivandrum
    • താളുകളുടെ എണ്ണം: 766
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – തിരുവിതാംകൂർ പരസ്പരസഹായ മാസിക

1934-ൽ പ്രസിദ്ധീകരിച്ച, തിരുവിതാംകൂർ പരസ്പരസഹായ മാസിക വോള്യം 07 ലക്കം 09ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രാധാന്യവും അതിൻ്റെ വിവിധ വശങ്ങളും ചർച്ച ചെയ്യുന്ന ലേഖനങ്ങളും പ്രസംഗങ്ങളുമാണ് ഈ മാസികയുടെ പ്രധാന ഉള്ളടക്കം. ഈ ചരിത്രരേഖയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സഹകരണ പ്രസ്ഥാനം എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നും അതിൻ്റെ വികസനത്തിനായി എന്തൊക്കെ ചർച്ചകൾ നടന്നിരുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു. കെ. വേലായുധൻപിള്ള, ആർ. കേശവൻനായർ, എം. ശിവശങ്കരൻനായർ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.

ജി.കെ. ദേവധാർ എഴുതിയ സ്ത്രീകളും സഹകരണപ്രസ്ഥാനവും എന്ന ലേഖനത്തിൽ സാമൂഹ്യസേവനത്തിനും പുരോഗതിക്കും സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളം ആവശ്യമാണെന്നും കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും കുടുംബത്തിലുള്ള സ്വാതന്ത്ര്യവും സഹകരണ പ്രസ്ഥാനങ്ങളിൽ കൂടുതൽ പങ്കാളികളാകാൻ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതും ചർച്ച ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ സഹകരണ തത്വം പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റായ കെ. വേലായുധൻപിള്ള എഴുതിയ ലേഖനത്തിൽ സൊസൈറ്റികളുടെ മേലുള്ള നിയന്ത്രണവും പരിശോധനയും (സൂപ്പർവിഷൻ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും, ഫണ്ടിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ സഹകരണ പര്യടനത്തിന്റെ അനുഭവങ്ങളാണ് എം. വി. നാരായണപിള്ള എഴുതിയ വടക്കേ ഇന്ത്യയിലെ സഹകരണ പര്യടനം എന്ന ലേഖനത്തിലുള്ളത്. കൂടാതെ സഹകരണ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ, റിപ്പോർട്ടുകൾ എന്നിവയും ഈ ചെറിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: തിരുവിതാംകൂർ പരസ്പരസഹായ മാസിക
    • പ്രസിദ്ധീകരണ വർഷം: 1934
    • അച്ചടി: V.V. Press, Trivandrum
    • താളുകളുടെ എണ്ണം: 64
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മലയാള രാമചരിതം

1949-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ മലയാള രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആന് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വാൽമീകിരാമായണത്തിലെ യുദ്ധകാണ്ഡം കഥയാണ് രാമചരിതത്തിലെ പ്രതിപാദ്യവിഷയം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തമിഴിനോട് വളരെ അടുത്ത ദ്രാവിഡസാഹിത്യ രീതിയിലുള്ളതായതുകൊണ്ട് സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും കവിതയിലെ ആശയം മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു. അങ്ങനെയുള്ള ന്യൂനതകൾ പരിഹരിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ആധുനിക മലയാള പദ്യരൂപത്തിൽ തയ്യാറാക്കിയതാണ് ഈ ലഘുവിവർത്തനം. തിരുവിതാംകൂർ, മദ്രാസ് സർവ്വകലാശാലകളിലെ വിദ്വാൻ, സാഹിത്യവിശാരദ, മലയാളം ബി. ഏ. (ഓണേഴ്സ്), എം. എ. പരീക്ഷകൾക്ക് പാഠ്യഗ്രന്ഥമാണ് ‘രാമചരിതം’. പരീക്ഷകൾക്ക് സാധാരണയായി നിശ്ചയിക്കാറുള്ള ഒന്നു മുതൽ പതിനഞ്ചു വരെയുള്ള പടലങ്ങളാണ് -ഹനുമാൻ ലങ്കയിൽ നിന്ന് മടങ്ങിയെത്തുന്നത് മുതൽ ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രപ്രയോഗം വരെ- ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാള രാമചരിതം
  • രചന: എം.ആർ. വേലുപ്പിള്ള ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 80
  • അച്ചടി:ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ബഹായുള്ളയും നവയുഗവും

1946-ൽ പ്രസിദ്ധീകരിച്ച, ബഹായുള്ളയും നവയുഗവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ജെ.ഇ. എസൽമൊണ്ട് രചിച്ച Baha’U’llah and The New Era എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണിത്. ബഹായ് മതതത്വങ്ങളെ ലോകത്തിന് ശരിയാംവണ്ണം മനസ്സിലാക്കിക്കൊടുത്ത ഒന്നാണ് ഡോക്ടർ എസൽമൊണ്ടിന്റെ ഈ പുസ്തകം. 15 അധ്യായങ്ങളിലായി ബഹായ് പ്രസ്ഥാനത്തിൻ്റെ ചരിത്രവും തത്വങ്ങളും ഇതിൽ വിശദീകരിക്കുന്നു. ദൈവത്തിൻ്റെ മഹത്വം എന്നാണ് ബഹായുള്ള എന്ന അറബി പദത്തിൻ്റെ അർത്ഥം. 1817 നവമ്പർ 12-ന് ടെഹറാനിൽ ജനിച്ച മിർസാ ഹുസൈൻ ആലി ആണ് ‘ബഹായുള്ള’ എന്ന സ്ഥാനം കൈക്കൊണ്ടത്. അദ്ദേഹം വിദ്യാലയങ്ങളിൽ പോയിട്ടില്ലെങ്കിലും അപാരമായ ജ്ഞാനവും ദയയും പ്രകടിപ്പിച്ചിരുന്നു. ബാബ് പ്രവചിച്ച അവതാരപുരുഷൻ താനാണെന്ന് അദ്ദേഹം ‘റിസ്‌വാൻ’ ഉദ്യാനത്തിൽ വച്ച് പ്രഖ്യാപിച്ചു. മതപരമായ എതിർപ്പുകൾ കാരണം അദ്ദേഹത്തിന് ബാഗ്ദാദ്, കോൺസ്റ്റാണ്ടിനോപ്പിൾ, ആൺഡ്റിയാനോപ്പിൾ, അക്ക (പാലസ്തീൻ) എന്നിവിടങ്ങളിൽ കഠിനമായ കാരാഗൃഹവാസവും നാടുകടത്തലുകളും അനുഭവിക്കേണ്ടി വന്നു. ഒടുവിൽ 1892 മെയ് 29-ന് അദ്ദേഹം അന്തരിച്ചു. ഒസ്യത്തുപ്രകാരം മൂത്ത മകനായ അബ്ദുൾബഹായെ തൻ്റെ പ്രതിനിധിയായി അദ്ദേഹം നിയമിച്ചു.

സത്യാന്വേഷണം, സ്ത്രീ-പുരുഷ സമത്വം, മതവും ശാസ്ത്രവും തമ്മിലുള്ള പൊരുത്തം, അന്ധവിശ്വാസ നിർമ്മാർജ്ജനം, സാർവത്രിക വിദ്യാഭ്യാസം എന്നിവയാണ് ബഹായ് മതത്തിൻ്റെ അടിസ്ഥാന തത്വങ്ങളായി ഈ പുസ്തകം ഉയർത്തിക്കാട്ടുന്നത്. അബ്ദുൾബഹായുടെ അന്തർധാനത്തിനു ശേഷം ഈ മതത്തിനുണ്ടായ പരിണാമങ്ങളും ചരിത്രപരമായ മാറ്റങ്ങളും ഉൾക്കൊണ്ട്, ‘ഷോഗി എഫണ്ടി’ എന്ന ആദ്യമതരക്ഷകർത്താവിൻ്റെ ഉപദേശത്തോടും അമേരിക്കൻ “ദേശീയാത്മീയസംഘക്കാരുടെ” പരിശോധനയോടും കൂടിയാണ് പരിഷ്കരിച്ച ഈ പതിപ്പ് പുറത്തിറക്കിയത്. മൂലഗ്രന്ഥത്തിന് വലിയ മാറ്റങ്ങൾ വരുത്താതെ, ഗ്രന്ഥകർത്താവിൻ്റെ മരണശേഷം ലഭ്യമായ തത്വങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത് പരിഷ്കരിച്ചത്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് ന്യൂഡെൽഹിയിലുള്ള ബഹായപ്രസിദ്ധീകരണസമിതി ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബഹായുള്ളയും നവയുഗവും
  • രചയിതാവ്: ജെ.ഇ. എസൽമൊണ്ട്
  • താളുകളുടെ എണ്ണം: 326
  • അച്ചടി: Mathrubhumi Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ലിറ്റിൽ മാസികയുടെ 56 ലക്കങ്ങൾ

2009 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ലിറ്റിൽ മാസികയുടെ ലഭ്യമായ 56 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1992-ൽ ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ബിജു ജോൺ ലിറ്റിൽ മാസികക്ക് തുടക്കം കുറിക്കുന്നത്. ദൃഷ്ടി എന്ന പേരിലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം ഒരു പ്രസിദ്ധീകരണമെന്നതിലുപരി, ചെറുതും സുസ്ഥിരവുമായ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുന്ന രചനകളായിരുന്നു ഇതിൻ്റെ ഉള്ളടക്കം.  അധ്യാപകനും എഴുത്തുകാരനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ കൂടി മാസികയുടെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നതോടെ കൂട്ടായ്മയുടെ കരുത്തിൽ ലിറ്റിൽ മാസിക ഏറെ മികവുറ്റതായി. കാലക്രമേണ, ജീവിതത്തെ കൂടുതൽ പ്രസന്നവും സർഗാത്മകവുമാക്കുന്ന ആലോചനകളിലേക്ക് മാസികയുടെ ദിശ മാറി

ചെറുതിനാണ് ഭംഗിയുള്ളതെന്ന ഏണസ്റ്റ് ഷൂമാക്കറുടെ ദർശനമാണ് മാസികയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. ചെറിയ കാര്യങ്ങളുടെ പ്രസക്തി (Relevance of being little) എന്ന ആശയത്തെ മുൻ നിർത്തി, മാസികക്ക് ലിറ്റിൽ മാസിക എന്നു തന്നെ പേരു നൽകി. വന്യമായ ഉപഭോഗസംസ്കാരങ്ങൾക്ക് ബദലായി ചെറിയ കാര്യങ്ങളുടെ വലിയ പ്രസക്തി, ചെറിയ സമരമാതൃകകൾ, ജീവിതശൈലികൾ എന്നിവ മാസിക മുന്നോട്ടു വെച്ചു. ചെറിയ മനുഷ്യർ, കൊച്ചു പ്രസ്ഥാനങ്ങൾ, ചെറുതെങ്കിലും ആത്മാർത്ഥമായ ജനകീയ ഇടപെടലുകൾ, പൂവ്, കാട്, പുഴ, ചെറുജീവികൾ, ദൃഷ്ടിയിൽ പെടാത്ത പ്രാണികൾ അങ്ങനെ ചെറുതും സുന്ദരവും സ്ഥായിയായി നിലനിൽക്കുന്നതുമായ ജീവിതത്തിൻ്റെ വിവിധ ഭാവങ്ങളെക്കുറിച്ച് മാസിക വിചാരപ്പെടുന്നുവെന്ന്  മാസികയുടെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. യാതൊരുവിധ വാണിജ്യ-മൂലധന താല്പര്യങ്ങൾക്കും വഴങ്ങാതെ, തികച്ചും മൗലികവും പുതുമയുള്ളതും പരീക്ഷണാത്മകവുമായ ആശയങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ‘അവാങ് ഗാർഡ്’ (Avant-garde) മാതൃകയിലുള്ള അന്വേഷണങ്ങൾക്കാണ് പിൽക്കാലത്ത് മാസിക പ്രാമുഖ്യം നൽകിയത്. സാഹിത്യം, ചിത്രകല, പരിസ്ഥിതി, ലോക സിനിമ, യാത്ര, ധ്യാനം ഇങ്ങനെ വൈവിധ്യ വിഷയങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കാഴ്ചയുടെ തീർത്ഥാടനങ്ങൾ എന്ന പേരിൽ ലോകസിനിമയെ പരിചയപ്പെടുത്തുന്ന മമ്മദ് എഴുതിയ ലേഖനങ്ങൾ, നടത്തം എന്ന പേരിൽ എം.പി. പ്രതീഷ് എഴുതിയ ആത്മവിചാരങ്ങൾ മിക്കവാറും എല്ലാ ലക്കത്തിലുമുണ്ട്. പരസ്യങ്ങളൊന്നും തന്നെ മാസികയിൽ സ്വീകരിച്ചിട്ടില്ല. 1992 മുതൽ 2021 വരെ സമാന്തര വായനാലോകത്ത് തനതായ ഒരിടം അടയാളപ്പെടുത്തിയ ലിറ്റിൽ മാസിക, ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്

ലിറ്റിൽ മാസികയുടെ എഡിറ്റർ ആയിരുന്ന ബിജു ജോൺ ആണ് ഈ മാസികകൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ലിറ്റിൽ മാസിക
  • എഡി: ബിജു ജോൺ
  • പ്രസിദ്ധീകരണ വർഷം: 2009-2019
  • അച്ചടി: Co-operative Press, Chungathara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – തിരുക്കുറൾ

1926-ൽ പ്രസിദ്ധീകരിച്ച, തിരുക്കുറൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ധർമ്മശാസ്ത്ര ഗ്രന്ഥമായ ‘തിരുക്കുറൾ’ തമിഴ് സാഹിത്യത്തിലെ തന്നെ അനശ്വര കാവ്യമായി കരുതപ്പെടുന്നു. തിരുവള്ളുവർ രചിച്ച ഈ കൃതിക്ക്, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള മലയാളത്തിൽ തയ്യാറാക്കിയ ‘രണോദ്ധാരകം’ എന്ന വ്യാഖ്യാനമാണിത്.

തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ”കടുകൈത്തുളത്തേഴ് കടലൈപ്പുകട്ടി ക്കുറുകത്തറിത്തകുറൾ” (കടുകു തുളച്ച് ഏഴു കടലും കുറുക്കി സംഗ്രഹിച്ച് അകത്തടച്ചതാണു കുറൾ) എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അർത്ഥബഹുലമല്ലാത്ത ഒരു ഈരടി പോലും ഈ ഗ്രന്ഥത്തിൽ കാണാവുന്നതല്ല. തിരുക്കുറളിനെ ധർമ്മപദ്ധതി, അർത്ഥപദ്ധതി, കാമപദ്ധതി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ആകെ 133 അധികാരങ്ങളും (അധ്യായങ്ങൾ) ഓരോ അധികാരത്തിലും 10 ‘ഈരടികൾ’ (കുറളുകൾ) വീതം ആകെ 1330 ഈരടികളും ഈ മഹാഗ്രന്ഥത്തിലുണ്ട്.

ഈ പുസ്തകത്തിൽ മൂലകൃതിയിലെ തമിഴ് ഈരടികൾ മലയാള ലിപിയിൽ കൊടുക്കുകയും, അതിനു താഴെ ലളിതമായ വ്യാഖ്യാനവും സാരാംശവും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തിരുക്കുറളിന് മുപ്പാനൂൽ, ഉത്തരവേദം, ദൈവനൂൽ, തിരുവള്ളുവർ, പൊയ്യാമൊഴി, തമിഴ് മറൈ, പൊതുമറൈ എന്നിങ്ങനെ എട്ടോളം മറ്റു പേരുകൾ കൂടിയുണ്ടെന്ന് ഇതിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തിരുക്കുറൾ
  • പ്രസിദ്ധീകരണ വർഷം: 1926
  • താളുകളുടെ എണ്ണം: 272
  • അച്ചടി: V.V. Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – പ്രബോധചന്ദ്രോദയം

1930 – ൽ പ്രസിദ്ധീകരിച്ച, പ്രബോധചന്ദ്രോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇപ്പോൾ ബുന്ദേൽ ഖണ്ഡ് എന്നറിയപ്പെടുന്ന പഴയ ജൈജാകമുക്തിയെന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാന് കൃഷ്ണമിശ്രൻ. അദ്ദേഹം കലകളുടെയും കാവ്യങ്ങളുടെയും പ്രോത്സാഹകനായിരുന്ന കീർത്തിവർമ്മൻ്റെ സദസ്യനായിരുന്നു. കീർത്തിവർമ്മരാജാവിൻ്റെ സേനാനായകൻ്റെ നിർദ്ദേശപ്രകാരം രചിച്ച നാടകമാണ് പ്രബോധചന്ദ്രോദയം എന്ന് വിശ്വസിക്കുന്നു

പ്രബോധചന്ദ്രോയത്തിന് വിശേഷമായ ബോധ നിലാവിൻ്റെ ഉദയമെന്നാണർത്ഥം. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. വിവേകം, മതി(ബുദ്ധി), പ്രബോധം, ശ്രദ്ധ, ശാന്തി, കരുണ, മൈത്രി, വിഷ്ണുഭക്തി, ക്രോധം, രതി, അഹങ്കാരം, ഹിംസ ഇങ്ങനെ മനുഷ്യരുടെ മാനസികഭാവങ്ങളെയും അവസ്ഥകളെയും കഥാപാത്രങ്ങളാക്കിയാണ് കൃഷ്ണമിശ്രൻ നാടകം രചിച്ചിരിക്കുന്നത്. ഫദിഗംബരൻ, ഭിക്ഷു, ക്ഷപണകൻ തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിലുണ്ട്

വിവേകരാജാവും മഹാമോഹരാജാവും തമ്മിൽ യുദ്ധം ഉണ്ടാവുന്നു. അവർക്ക് സൈന്യമായി ഇരുവശത്തും ശാന്തി-സമാധാന-ദയ-അനുകമ്പ-ശ്രദ്ധ തുടങ്ങിയവരും കാമ-ക്രോധ-ലോഭങ്ങളും ഇരുവശത്തുമായി ചേരുന്നു. മഹാവിഷ്ണുവിൻ്റെ സഹായത്തോടെ വിവേകരാജാവ് മഹാമോഹത്തെ പരാജയപ്പെടുത്തുകയും ഉപനിഷദ് ദേവിയുമായി ഒന്നിച്ച് പ്രബോധ എന്ന കുട്ടി ജനിക്കുകയും ചെയ്യുന്നതാണ് കഥ. ശാന്തരസപ്രധാനമാണ് നാടകം.

കുമാരനാശാൻ്റെ ആദ്യകാല കൃതികളിലൊന്നാണ് പ്രബോധചന്ദ്രോദയത്തിൻ്റെ പരിഭാഷ. അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം 1930-ലാണ് ഈ കൃതി പ്രസാധനം ചെയ്യുന്നത്. മുഖവുര എഴുതിയത് അദ്ദേഹത്തിൻ്റെ പത്നിയായ കെ. ഭാനുമതിയമ്മയാണ്. നന്ത്യാരുവീട്ടിൽ കെ. പരമേശ്വരൻ പിള്ള അവതാരിക എഴുതിയിരിക്കുന്നു

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രബോധചന്ദ്രോദയം
    • വിവ: N. Kumaran Asan
    • പ്രസിദ്ധീകരണ വർഷം: 1930
    • അച്ചടി: V. V. Press, Kollam
    • താളുകളുടെ എണ്ണം: 194
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1936 – കഥകളി പ്രദീപിക ഒന്നാം ഭാഗം

1936-ൽ പ്രസിദ്ധീകരിച്ച, കരൂർ കെ. മാധവക്കുരുക്കൾ എഴുതിയ കഥകളി പ്രദീപിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്മൂന്നു ഭാഗങ്ങളായി കഥകളി പ്രദീപിക പ്രസിദ്ധീകരിക്കാനാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ആദ്യഭാഗമാണ് ഈ പുസ്തകമെന്നും ആമുഖത്തിൽ കാണുന്നു. കഥകളി എന്ന കേരളീയ ദൃശ്യകാവ്യപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പ്രശസ്തരായ ആട്ടക്കഥാകർത്താക്കളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ നൽകിയിരിക്കുന്നു. കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻ തമ്പി, വള്ളത്തോൾ നാരായണമേനോൻ, കുഞ്ചൻ നമ്പ്യാർ..എന്നിവർ പുസ്തകത്തിൽ പരാമർശിക്കുന്ന ആട്ടക്കഥാകൃത്തുകളിൽ ചിലരാണ്

കേരളകലാമണ്ഡലത്തിൻ്റെ സ്ഥാപകനും കഥകളിയുടെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകുകയും ചെയ്ത കവി വള്ളത്തോൾ നാരായണമേനോൻ്റെ ജീവിതസംഗ്രഹം അനുബന്ധമായി കൊടുത്തിട്ടുണ്ട്. ശൂരനാട് പി. എൻ കുഞ്ഞൻ പിള്ള ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കഥകളി പ്രദീപിക ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:1936
  • അച്ചടി:Sridhara Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 220
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും

1956-ൽ പ്രസിദ്ധീകരിച്ച, നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മനുഷ്യൻ്റെ കലാവാസനയുടെ ബഹിർസ്ഫുരണമായി അതിപ്രാചീനകാലം തൊട്ട് രൂപംകൊണ്ടവയാണ് നാടൻപാട്ടുകൾ. ഓലയും നാരായവും കടലാസും അച്ചടിയുമൊന്നുമില്ലാതെ വായ്മൊഴിയായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുപോന്നവയാണ് ഈ ഗാനങ്ങൾ. സാമൂഹ്യജീവിതത്തിലെ ക്ലേശങ്ങളെ തരണം ചെയ്യാനും ജീവിതാസ്വാദനത്തിനുമായി താളത്തിനൊത്ത് ചുവടുവെച്ച് നമ്മുടെ പൂർവ്വികർ പാടിവന്ന ഈരടികളും നാടൻകലകളും ഈ ചെറിയ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

പാശ്ചാത്യ പരിഷ്കാരങ്ങളെയും മെക്കാളെ ആവിഷ്കരിച്ച വിദ്യാഭ്യാസ രീതികളെയും പുസ്തകത്തിൻ്റെ ആമുഖത്തിൽ വിമർശിക്കുന്നുണ്ട്. കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് നമ്മുടെ നാടൻപാട്ടുകളും കലകളും വിദ്യാലയങ്ങളിൽ അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സമ്പാദകനായ പ്രേംനാഥ് ഓർമ്മിപ്പിക്കുന്നു. കൈകൊട്ടിക്കളി, കുമ്മി, തിരുവാതിര, പാക്കനാർ പാട്ട്, പാർവള്ളിക്കളി, തീയ്യാട്ടുക്കളി, വള്ളപ്പാട്ട്, തുമ്പി തുള്ളൽ, കളരിയും പടപ്പാട്ടുകളും ഇങ്ങനെ കേരളത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി നാടൻ കലകളെയും അവയുടെ പാട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും
  • സമ്പാ: പ്രേംനാഥ്
  • താളുകളുടെ എണ്ണം:116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി