1925 – തീരാദുഃഖം

1925-ൽ പ്രസിദ്ധീകരിച്ച, ആറയൂർ കെ. ഗോവിന്ദപ്പിള്ള രചിച്ച തീരാദുഃഖം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ വേർപാടിൽ അനുശോചിച്ച് രചിച്ച കവിതയാണ് തീരാദുഃഖം. 39 വർഷക്കാലം തിരുവിതാംകൂർ ഭരിച്ച് അറുപത്തിയേഴാം വയസ്സിൽ നാടുനീങ്ങിയ മഹാരാജാവിൻ്റെ മരണത്തിൽ പ്രജകൾക്ക് അഗാധമായ ദുഃഖമുണ്ടായി. മഹാരാജാവിനെ ‘അന്നദാതാവ്’, ‘പ്രജകളുടെ പിതാവ്’, ‘വഞ്ചിക്കൊരു വിളക്ക്’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച ദയാലുവായ ഭരണാധികാരിയുടെ വേർപാട് നാടിന് തീരാനഷ്ടമാണെന്ന് കവി വൈകാരികമായി പറഞ്ഞു വെക്കുന്നു

വിവിധ സംഗീതമട്ടുകളിൽ ആലാപനയോഗ്യമായി തയാറാക്കിയ 10 ഗീതങ്ങളായാണ് കവിത ആവിഷ്കരിച്ചിട്ടുള്ളത്. മത്താടബാരതേനോ, പത്തിനി കർണ്ണകിയേ, ചെന്തിൽമാനഗരം, ചെന്താഴംപൂ വന്തേൻ കമലം എന്നിങ്ങനെ അന്ന് ജനപ്രിയമായിരുന്ന ഈണങ്ങളിൽ കവിത ചിട്ടപ്പെടുത്തിയിരിക്കുന്നു. പി.കെ മാധവൻ പിള്ള ആണ് പുസ്തകത്തിൻ്റെ പ്രകാശകൻ. അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തീരാദുഃഖം
  • രചയിതാവ്: ആറയൂർ കെ. ഗോവിന്ദപ്പിള്ള
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – നിലവറക്കുണ്ടിലെ ഭൂതത്താൻ

1924-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നിലവറക്കുണ്ടിലെ ഭൂതത്താൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഒരു സായാഹ്നത്തിൽ, ചേറ്റുപുഴയിലെ കായൽ വക്കത്തിരുന്നു വിശ്രമിക്കുമ്പോൾ ഒരു മണിക്കൂറു കൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതിയാണിതെന്നു മുഖവുരയിൽ കെ. വാസുദേവൻ മൂസ്സത് എഴുതിയിരിക്കുന്നു. തത്സമയം തന്നെ മൂസ്സത് ഇത് കുറിച്ചെടുക്കുകയായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ‘പുറംകഥകൾ’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിട്ടുള്ളത്. ദുരാചാരങ്ങളെയും വഞ്ചനകളെയും നിഷേധരൂപേണ കാണിച്ച് ഉപദേശിക്കുക എന്ന ഉദ്ദേശ്യമാണ് ഈ കൃതിക്കുള്ളതെന്നും മുഖവുരയിലുണ്ട്. കൃതിയുടെ പേര് വാസുദേവൻ മൂസ്സത് തന്നെ നൽകിയതാണ്

ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള കൃതിയിൽ പ്രധാനമായും രണ്ട് കഥാഭാഗങ്ങളാണുള്ളത്. കാളിയും കേളച്ചാരും എന്ന കവിതയിൽ കാളി എന്ന സ്ത്രീ ഭർത്താവായ കേളച്ചാർ അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ തൻ്റെ കാമുകനായ മാക്കോച്ചാരെ നിലവറയിൽ ഒളിപ്പിക്കുകയും ബുദ്ധിപൂർവ്വം ഭർത്താവിനെക്കൊണ്ട് തലയിണയുടെ ഉറ നോക്കാനെന്ന വ്യാജേന തല മൂടുവിച്ച് കാമുകനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

കട്ടയും കോരപ്പനും എന്ന കവിതയിൽ ഭർത്താവായ കോരപ്പൻ അറിയാതെ നിരവധി ജാരന്മാരെ സ്വീകരിക്കുന്ന ‘കട്ട’ എന്ന സ്ത്രീയുടെ കഥയാണുള്ളത്. നിലവറയിൽ കുടുങ്ങിപ്പോകുന്ന കാമുകനെ ഭർത്താവിൻ്റെ മുന്നിൽ “ഗന്ധർവ്വൻ” ആണെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവ്വം രക്ഷിച്ചെടുക്കുകയും, ഭർത്താവിനെക്കൊണ്ടുതന്നെ അയാൾക്ക് പൂജകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിലവറക്കുണ്ടിലെ ഭൂതത്താൻ 
  • രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – കടയോ തലയോ

1958-ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ കടയോ തലയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തമാശയുള്ള ഒമ്പതു നാടോടിക്കഥകളാണ് ഈ ചെറുപുസ്തകത്തിൽ ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും ചിന്തിക്കാനും തക്കവണ്ണമാണ് ലളിതമായ ഭാഷയിൽ ഈ കഥകൾ തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെ ചില നാടോടിക്കഥകളെ ആസ്പദമാക്കി ചില തത്വങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശമാണ് ഈ രചനക്കു പിന്നിലെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കടയോ തലയോ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം:  44
  • അച്ചടി: Asan Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – കണ്ണശ്ശഭാരതം ഒന്നാം ഭാഗം

1930-ൽ പ്രസിദ്ധീകരിച്ച, കണ്ണശ്ശഭാരതം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ എന്നിങ്ങനെ അറിയപ്പെടുന്ന കണ്ണശ്ശകവികളിൽ പ്രധാനിയായ രാമപ്പണിക്കർ എഴുതിയ കൃതിയാണ് കണ്ണശ്ശഭാരതം ഒന്നാം ഭാഗം. മഹാഭാരതം അംബോപാഖ്യാനം വരെയുള്ള കഥ മാത്രമാണിതിൽ ഉള്ളത്. പുസ്തകം എഡിറ്റ് ചെയ്ത കെ. സാംബശിവ ശാസ്ത്രി വിശദമായ അവതാരികയും നൽകിയിരിക്കുന്നു. കണ്ണശ്ശന്മാരുടെ കാലഘട്ടം, കുടുംബപശ്ചാത്തലം, നിരണം/തിരുവല്ല പ്രദേശവുമായുള്ള ബന്ധം, ഭാഷാശൈലി, ലീല തിലകവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ അവതാരികയിൽ ചർച്ച ചെയ്യുന്നു.

തമിഴ് കലർന്ന മലയാള ഭാഷാ ശൈലിയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. കണ്ണശ്ശഭാരതത്തിനു പുറമേ കണ്ണശ്ശ രാമായണം, ശിവരാത്രിമാഹാത്മ്യം എന്നീ കൃതികളും രാമപ്പണിക്കർ എഴുതിയെന്നു വിശ്വസിക്കുന്നു. പ്രാചീന ഗദ്യകൃതിയായ ബ്രഹ്മാണ്ഡപുരാണവും രാമപ്പണിക്കരുടെ തന്നെ രചനയെന്ന് സാംബശിവ ശാസ്ത്രികൾ കരുതുന്നതായി അവതാരികയിലുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കണ്ണശ്ശഭാരതം ഒന്നാം ഭാഗം
  • എഡി: കെ. സാംബശിവ ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 202
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – സാഹിത്യദീപിക – മൂന്നാം ഭാഗം

1936-ൽ പ്രസിദ്ധീകരിച്ച, വിദ്വാൻ വറുഗീസ് തലക്കെട്ടി എഴുതിയ സാഹിത്യദീപിക മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഉത്തമമായ ഗദ്യരചനക്കു സഹായകമാകുന്ന മാതൃകാപാഠങ്ങളും നിർദേശങ്ങളും നൽകുക എന്ന ഉദ്ദേശത്തോടെയാണ് സാഹിത്യദീപിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽത്തന്നെ, വിദ്യാർത്ഥികളിൽ വായനാശീലം, കാവ്യരസാസ്വാദനം, നിരീക്ഷണശക്തി, അനുകരണശക്തി എന്നിവ വളർത്തുക, ഭാഷാജ്ഞാനവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുക എന്നിവയാണ് പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രബന്ധങ്ങൾ, ഗദ്യലേഖനങ്ങൾ, കവിതകൾ, ചരിത്ര-പുരാണ കഥകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഇരുപത്തിനാലു പാഠഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

പുസ്തകത്തിലെ ചില പ്രധാനപ്പെട്ട എഴുത്തുകളിൽ പി. കെ. നാരായണപിള്ള എഴുതിയ ‘നാരദൻ’, ജോസഫ് മുണ്ടശ്ശേരിയുടെ ‘നാളത്തെ പരിഷ്കാരം’, വള്ളത്തോൾ എഴുതിയ ‘മദ്ധ്യാഹ്നം’, എഴുത്തച്ഛൻ്റെ ‘തത്വോപദേശം’, കുമാരനാശാൻ എഴുതിയ ‘സൂര്യോദയം’, കുഞ്ചൻ നമ്പ്യാരുടെ ‘കിരാതാർജ്ജുനന്മാർ’ ഉള്ളൂരിൻ്റെ ‘വിചാരധാര’ എന്നിവ ഉൾപ്പെടുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യദീപിക – മൂന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 186
  • അച്ചടി: Keralodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – പാക്കിസ്ഥാനും ദേശീയൈക്യവും

1944-ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ പാക്കിസ്ഥാനും ദേശീയൈക്യവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായിരുന്ന പാക്കിസ്ഥാൻ വാദത്തെയും, സ്വയം നിർണ്ണയാവകാശത്തെയും, ഹിന്ദു-മുസ്ലിം ഐക്യത്തെയും കേന്ദ്രീകരിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. 1942 സെപ്റ്റംബറിൽ സി.പി.ഐ. കേന്ദ്ര കമ്മിറ്റി പാസ്സാക്കുകയും 1943 മേയിലെ ഒന്നാം പാർട്ടി കോൺഗ്രസ് സ്ഥിരീകരിക്കുകയും ചെയ്ത പ്രമേയവും, അതിനെക്കുറിച്ചുള്ള ഡോ. അധികാരിയുടെ വിശദീകരണവുമാണ് ഇതിൻ്റെ ഉള്ളടക്കം. ഇന്ത്യയിലെ ഓരോ പ്രത്യേക ജനസമുദായത്തിനും അവരുടെ ഭാഷ, സംസ്കാരം, ജന്മദേശം എന്നിവ അടിസ്ഥാനമാക്കി സ്വതന്ത്ര ഇന്ത്യയിൽ സ്വയംഭരണാധികാരത്തിനും, ആഗ്രഹിക്കുന്നപക്ഷം യൂണിയനിൽ നിന്ന് വേർപിരിഞ്ഞു പോകാനുമുള്ള അവകാശം ഉണ്ടാകണം എന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവെക്കുന്നു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനും കോൺഗ്രസ്സും മുസ്ലിം ലീഗും ഉൾപ്പെടുന്ന ശക്തമായ ഐക്യമുന്നണി (കോൺഗ്രസ്സ് – ലീഗ് ഐക്യം) അനിവാര്യമാണെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ലെനിൻ്റെയും സ്റ്റാലിൻ്റെയും ദേശീയതയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം സാറിസ്റ്റ് റഷ്യയിൽ വ്യത്യസ്ത ജനസമുദായങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകി സോവിയറ്റ് യൂണിയൻ കെട്ടിപ്പടുത്ത മാതൃക ഇന്ത്യയിലും പ്രയോഗിക്കാവുന്നതാണ്. പാക്കിസ്ഥാൻ വാദം മുസ്ലിം ജനവിഭാഗങ്ങളുടെ സ്വയംഭരണ അഭിലാഷങ്ങളുടെയും സ്വാതന്ത്ര്യതൃഷ്ണയുടെയും പ്രതിഫലനമാണെന്നും പുസ്തകത്തിൽ പറയുന്നു. അവസാന ഭാഗത്ത് അന്നത്തെ പഞ്ചാബ്, ബംഗാൾ, സിന്ധ്, വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനം (NWFP), ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം ജനസംഖ്യാ ശതമാനക്കണക്കുകൾ (1941-ലെ സെൻസസ് അടിസ്ഥാനമാക്കി) അനുബന്ധമായി നൽകിയിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാക്കിസ്ഥാനും ദേശീയൈക്യവും
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Desabhimani Press, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – സി.ജെ. തോമസിൻ്റെ നാടകങ്ങൾ

1970-ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമസിൻ്റെ നാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള നാടകവേദിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രതിഭാശാലിയായ എഴുത്തുകാരനായിരുന്നു സി. ജെ. തോമസ്. ‘സി. ജെ. തോമസിൻ്റെ നാടകങ്ങൾ’ എന്ന ഈ സമാഹാരത്തിൽ അദ്ദേഹത്തിൻ്റെ എട്ട് പ്രധാന നാടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച സി. ജെ പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. അവൻ വീണ്ടും വരുന്നു, ഭൂതം, ഈഡിപ്പസ് രാജാവ് (സോഫോക്ലീസിൻ്റെ നാടകത്തിൻ്റെ വിവർത്തനം), ആൻ്റിഗണി, ആ മനുഷ്യൻ നീതന്നെ, ശാലോമി, പിശുക്കന്റെ കല്യാണം, 1128-ൽ ക്രൈം 27 എന്നീ എട്ടു നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്

തൻ്റെ നാടകങ്ങൾ കേവലം വായനയ്ക്കു വേണ്ടി മാത്രമല്ല, മറിച്ച് അവ സ്റ്റേജിൽ അവതരിപ്പിക്കപ്പെടേണ്ടവയാണെന്ന ദൃഢമായ വിശ്വാസം സി.ജെയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആദ്യ നാടകമായ ‘അവൻ വീണ്ടും വരുന്നു’ മലയാള നാടകവേദിയിലെ പതിവ് രീതികളിൽ നിന്നുള്ള ഒരു വഴിമാറിനടക്കലായിരുന്നു. ആദ്യകാലത്ത് സ്റ്റേജിൽ ഇത് വേണ്ടത്ര വിജയം നേടിയില്ലെങ്കിലും പിൽക്കാലത്ത് വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടു. ഗ്രീക്ക് ട്രാജഡികൾ, ഷേക്സ്പിയർ, ഇബ്സൺ, ചെക്കോവ്, ഒ നീൽ തുടങ്ങിയ ലോകോത്തര നാടകകൃത്തുക്കളുടെ കൃതികൾ സി. ജെ.യെ സ്വാധീനിച്ചിട്ടുണ്ട്. 1128-ൽ ക്രൈം 27′ പോലെയുള്ള നാടകങ്ങൾ മലയാള നാടകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരീക്ഷണാത്മക നാടകങ്ങളായി കണക്കാക്കപ്പെടുന്നു. മലയാളികൾക്ക് ലോകോത്തര നാടകസാഹിത്യത്തിൻ്റെ മനോഹാരിത പരിചയപ്പെടുത്താൻ സി. ജെ. ശ്രമിച്ചു. സോഫോക്ലീസിൻ്റെ ‘ഈഡിപ്പസ് രാജാവ്’, ‘ആൻ്റിഗണി’ എന്നീ ഗ്രീക്ക് ദുരന്തനാടകങ്ങളും, അരിസ്റ്റോഫാനിസിൻ്റെ ‘ലിസിസ്ട്രാറ്റ’ (റോമൻ കോമഡി) എന്നിവയും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

സി. ജെ. തോമസിൻ്റെ നാടകങ്ങൾ കേവലം ഉപരിപ്ലവമായ വിനോദോപാധികളല്ല. ജീവിതത്തിൻ്റെ ആഴത്തിലുള്ള പാപബോധം, വിശ്വാസം, മിഥ്യാബോധം എന്നിവയെ ഗ്രീക്ക് ട്രാജഡികളുടെയും ബൈബിൾ പശ്ചാത്തലങ്ങളുടെയും അന്താരാഷ്ട്ര നാടക സങ്കേതങ്ങളുടെയും സഹായത്തോടെ മലയാളത്തിൽ പരീക്ഷിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സി.ജെ. തോമസിൻ്റെ നാടകങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 506
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1931 – നാരായണീയം – ഒന്നാം ഭാഗം

1931-ൽ പ്രസിദ്ധീകരിച്ച, നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരത്തെ ഓറിയൻ്റെൽ മാനുസ്ക്രിപ്റ്റ് പബ്ലിക്കേഷൻ്റെ ക്യൂറെറ്റർ ആയിരുന്ന കെ. സാംബശിവ ശാസ്ത്രി മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ നാരായണീയമെന്ന പ്രസിദ്ധമായ സംസ്കൃതകാവ്യത്തിനു മലയാളത്തിൽ എഴുതിയ ലക്ഷ്മീവിലാസം എന്ന വ്യാഖ്യാനമാണ് ഈ പുസ്തകം. ശ്രീ വഞ്ചി സേതുലക്ഷ്മി സീരീസിൽപ്പെടുന്ന പതിനഞ്ചാമത്തെ പുസ്തകമാണിത്. അന്ന് റീജൻ്റായിരുന്ന സേതുലക്ഷ്മി ഭായിക്ക് സംസ്കൃത ശ്ലോകങ്ങളിൽ ആശംസകളർപ്പിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകത്തിൽഗ്രന്ഥകാരൻ്റെ മുഖവുരയും ശ്ലോകങ്ങളിലാണ്. രാജ്ഞിയായ സേതുലക്ഷ്മിയുടെ പേരിൻ്റെ സൂചനകൂടിയാണ് ‘ലക്ഷ്മീവിലാസം’ എന്ന ശീർഷകത്തിലുള്ളത്

‘പേരാർന്ന പണ്ഡിത മഹാകവി ഭട്ടപാദ നാരായണദ്വിജവരൻ്റെ അസുഖം തീരാൻ ചൊരിഞ്ഞ അമൃതമാണ് നാരായണീയമെന്നും അതിനെ താൻ കൈരളിയുടെ കരത്തിൽ ഏൽപ്പിക്കുകയാണെന്നും’ ആമുഖ ശ്ലോകങ്ങളിൽ ഗ്രന്ഥകാരൻ എഴുതുന്നു. നാലു ഭാഗങ്ങളായാണ് ഈ പുസ്തകം ആസൂത്രണം ചെയ്തിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ കപിലമഹർഷിയുടെ ഉപദേശം വരെയാണുള്ളത്. 100 ദശകങ്ങളുള്ള നാരായണീയത്തിൻ്റെ 15 ദശകങ്ങളാണ് ആദ്യ ഭാഗത്ത്. പി.കെ നാരായണപിള്ളയാണ് പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത്. വരികളുടെ ആശയം വ്യക്തമാക്കുക, പദങ്ങൾ ഓരോന്നായെടുത്ത് അർത്ഥം വ്യക്തമാക്കുക, വ്യാകരണകാര്യങ്ങൾ വിശദമാക്കുക, സാരാംശം വിവരിക്കുക, വളരെ വിശദമായി നിരൂപണം നടത്തുക എന്ന ക്രമമാണ് വ്യാഖ്യാനത്തിനു പിന്തുടരുന്നത്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: നാരായണീയം ലക്ഷ്മീവിലാസം വ്യാഖ്യാനം – ഒന്നാം ഭാഗം
    • രചന: കെ. സാംബശിവ ശാസ്ത്രി
    • പ്രസിദ്ധീകരണ വർഷം: 1931
    • അച്ചടി: The Superintendent, Government Press, Trivandrum
    • താളുകളുടെ എണ്ണം: 766
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – തിരുവിതാംകൂർ പരസ്പരസഹായ മാസിക

1934-ൽ പ്രസിദ്ധീകരിച്ച, തിരുവിതാംകൂർ പരസ്പരസഹായ മാസിക വോള്യം 07 ലക്കം 09ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രാധാന്യവും അതിൻ്റെ വിവിധ വശങ്ങളും ചർച്ച ചെയ്യുന്ന ലേഖനങ്ങളും പ്രസംഗങ്ങളുമാണ് ഈ മാസികയുടെ പ്രധാന ഉള്ളടക്കം. ഈ ചരിത്രരേഖയിലൂടെ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സഹകരണ പ്രസ്ഥാനം എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നും അതിൻ്റെ വികസനത്തിനായി എന്തൊക്കെ ചർച്ചകൾ നടന്നിരുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു. കെ. വേലായുധൻപിള്ള, ആർ. കേശവൻനായർ, എം. ശിവശങ്കരൻനായർ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് മാസികയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.

ജി.കെ. ദേവധാർ എഴുതിയ സ്ത്രീകളും സഹകരണപ്രസ്ഥാനവും എന്ന ലേഖനത്തിൽ സാമൂഹ്യസേവനത്തിനും പുരോഗതിക്കും സ്ത്രീകളുടെ പങ്കാളിത്തം എത്രത്തോളം ആവശ്യമാണെന്നും കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും കുടുംബത്തിലുള്ള സ്വാതന്ത്ര്യവും സഹകരണ പ്രസ്ഥാനങ്ങളിൽ കൂടുതൽ പങ്കാളികളാകാൻ അവരെ എങ്ങനെ സഹായിക്കുന്നുവെന്നതും ചർച്ച ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ സഹകരണ തത്വം പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡൻ്റായ കെ. വേലായുധൻപിള്ള എഴുതിയ ലേഖനത്തിൽ സൊസൈറ്റികളുടെ മേലുള്ള നിയന്ത്രണവും പരിശോധനയും (സൂപ്പർവിഷൻ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും, ഫണ്ടിൻ്റെ കുറവ് മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയ സഹകരണ പര്യടനത്തിന്റെ അനുഭവങ്ങളാണ് എം. വി. നാരായണപിള്ള എഴുതിയ വടക്കേ ഇന്ത്യയിലെ സഹകരണ പര്യടനം എന്ന ലേഖനത്തിലുള്ളത്. കൂടാതെ സഹകരണ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ, റിപ്പോർട്ടുകൾ എന്നിവയും ഈ ചെറിയ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: തിരുവിതാംകൂർ പരസ്പരസഹായ മാസിക
    • പ്രസിദ്ധീകരണ വർഷം: 1934
    • അച്ചടി: V.V. Press, Trivandrum
    • താളുകളുടെ എണ്ണം: 64
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മലയാള രാമചരിതം

1949-ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ മലയാള രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആന് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വാൽമീകിരാമായണത്തിലെ യുദ്ധകാണ്ഡം കഥയാണ് രാമചരിതത്തിലെ പ്രതിപാദ്യവിഷയം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തമിഴിനോട് വളരെ അടുത്ത ദ്രാവിഡസാഹിത്യ രീതിയിലുള്ളതായതുകൊണ്ട് സാധാരണ വായനക്കാർക്കും വിദ്യാർത്ഥികൾക്കും കവിതയിലെ ആശയം മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു. അങ്ങനെയുള്ള ന്യൂനതകൾ പരിഹരിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ആധുനിക മലയാള പദ്യരൂപത്തിൽ തയ്യാറാക്കിയതാണ് ഈ ലഘുവിവർത്തനം. തിരുവിതാംകൂർ, മദ്രാസ് സർവ്വകലാശാലകളിലെ വിദ്വാൻ, സാഹിത്യവിശാരദ, മലയാളം ബി. ഏ. (ഓണേഴ്സ്), എം. എ. പരീക്ഷകൾക്ക് പാഠ്യഗ്രന്ഥമാണ് ‘രാമചരിതം’. പരീക്ഷകൾക്ക് സാധാരണയായി നിശ്ചയിക്കാറുള്ള ഒന്നു മുതൽ പതിനഞ്ചു വരെയുള്ള പടലങ്ങളാണ് -ഹനുമാൻ ലങ്കയിൽ നിന്ന് മടങ്ങിയെത്തുന്നത് മുതൽ ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രപ്രയോഗം വരെ- ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാള രാമചരിതം
  • രചന: എം.ആർ. വേലുപ്പിള്ള ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 80
  • അച്ചടി:ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി