1956 – നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും

1956-ൽ പ്രസിദ്ധീകരിച്ച, നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മനുഷ്യൻ്റെ കലാവാസനയുടെ ബഹിർസ്ഫുരണമായി അതിപ്രാചീനകാലം തൊട്ട് രൂപംകൊണ്ടവയാണ് നാടൻപാട്ടുകൾ. ഓലയും നാരായവും കടലാസും അച്ചടിയുമൊന്നുമില്ലാതെ വായ്മൊഴിയായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുപോന്നവയാണ് ഈ ഗാനങ്ങൾ. സാമൂഹ്യജീവിതത്തിലെ ക്ലേശങ്ങളെ തരണം ചെയ്യാനും ജീവിതാസ്വാദനത്തിനുമായി താളത്തിനൊത്ത് ചുവടുവെച്ച് നമ്മുടെ പൂർവ്വികർ പാടിവന്ന ഈരടികളും നാടൻകലകളും ഈ ചെറിയ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

പാശ്ചാത്യ പരിഷ്കാരങ്ങളെയും മെക്കാളെ ആവിഷ്കരിച്ച വിദ്യാഭ്യാസ രീതികളെയും പുസ്തകത്തിൻ്റെ ആമുഖത്തിൽ വിമർശിക്കുന്നുണ്ട്. കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതിനപ്പുറം കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിന് നമ്മുടെ നാടൻപാട്ടുകളും കലകളും വിദ്യാലയങ്ങളിൽ അവതരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സമ്പാദകനായ പ്രേംനാഥ് ഓർമ്മിപ്പിക്കുന്നു. കൈകൊട്ടിക്കളി, കുമ്മി, തിരുവാതിര, പാക്കനാർ പാട്ട്, പാർവള്ളിക്കളി, തീയ്യാട്ടുക്കളി, വള്ളപ്പാട്ട്, തുമ്പി തുള്ളൽ, കളരിയും പടപ്പാട്ടുകളും ഇങ്ങനെ കേരളത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി നാടൻ കലകളെയും അവയുടെ പാട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: നമ്മുടെ നാടൻ പാട്ടുകളും നാടൻ കലകളും
  • സമ്പാ: പ്രേംനാഥ്
  • താളുകളുടെ എണ്ണം:116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1908 – ഗദ്യമാലിക ഒന്നാം ഭാഗം

1908-ൽ പ്രസിദ്ധീകരിച്ച, ഗദ്യമാലിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊല്ലവർഷം 1064 മുതൽ 1070 വരെയുള്ള കാലഘട്ടത്തിൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മികച്ച ഗദ്യലേഖനങ്ങളിൽ നിന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. മലയാള ഗദ്യത്തിൻ്റെ പിതാവായി അറിയപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ അവതാരികയോടും, കൊച്ചി രാമവർമ്മ കൊച്ചുതമ്പുരാൻ്റെ മുഖവുരയോടും കൂടിയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്. ആദ്യകാലങ്ങളിൽ മലയാളത്തിൽ പദ്യകൃതികൾക്കപ്പുറം നിലവാരമുള്ള ഗദ്യഗ്രന്ഥങ്ങൾ വളരെ കുറവായിരുന്നു. സർവ്വകലാശാലകൾക്ക് പാഠപുസ്തകങ്ങൾ നിശ്ചയിക്കാൻ നല്ല ഗദ്യകൃതികൾ ഇല്ലാതിരുന്ന ഗ്രന്ഥദാരിദ്ര്യത്തിൻ്റെ കാലത്ത്, വിദ്യാർത്ഥികൾക്ക് മികച്ച ഗദ്യശൈലി പരിചയപ്പെടുത്താൻ ഈ സമാഹാരം വലിയ സഹായകമായി

കേരളവർമ്മ വലിയകോയിത്തമ്പുരാന് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഗദ്യമാലിക ഒന്നാം ഭാഗം
    • പ്രസിദ്ധീകരണ വർഷം: 1908
    • താളുകളുടെ എണ്ണം: 222
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – കേരളചരിതം

1940-ൽ പ്രസിദ്ധീകരിച്ച, കെ. മഹാദേവശാസ്ത്രികൾ എഡിറ്റ് ചെയ്ത കേരളചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

‘ശ്രീവഞ്ചിസേതുലക്ഷ്മിഗ്രന്ഥാവലി’യിലെ പതിനെട്ടാമത് (No. XVIII) പുസ്തകമായാണ് ‘കേരളചരിതം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചരിത്രകൃതിയുടെ യഥാർത്ഥ കർത്താവ് ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഇതിലുപയോഗിച്ചിരിക്കുന്ന ‘എങ്കിലോ പണ്ടു’ തുടങ്ങിയ ചാക്യാർ ഭാഷാശൈലിയും വാക്യഘടനയും പരിശോധിക്കുമ്പോൾ ഇതിന് ഏകദേശം 300 വർഷത്തിലധികം പഴക്കമുണ്ടാകാം എന്ന് പ്രസ്താവനയിൽ കണക്കാക്കുന്നു. ചിറയ്ക്കൽ വലിയ രാജാവാണ് ഈ ഗ്രന്ഥം തയ്യാറാക്കാനാവശ്യമായ പഴയ മാതൃക നൽകി സഹായിച്ചത്.

ശ്രീപരശുരാമൻ്റെ കേരളസൃഷ്ടി മുതൽ ആരംഭിച്ച്, സുപ്രസിദ്ധനായ ചേരമാൻ പെരുമാളിൻ്റെ ഭരണകാലത്തിന് ശേഷം ഉദയവർമ്മ കോലത്തിരിയെ കേരളപതിയായി വാഴിച്ചതുവരെയുള്ള ആദ്യകാല ചരിത്രമാണ് ഇതിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പെരുമാൾ ഭരണകാലത്തെ വിവിധ ഭരണരീതികൾ, രാജാക്കന്മാർ, ദേശവിഭാഗങ്ങൾ, ചടങ്ങുകൾ, അന്നത്തെ രാജ്യഭരണസംവിധാനം എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

 

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേരളചരിതം
  • എഡിറ്റർ: K. Mahadeva Sastri
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി:The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – പുരാണകഥകൾ

1936-ൽ പ്രസിദ്ധീകരിച്ച, പി.ജി. പിള്ള എഴുതിയ പുരാണകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്ഹൈന്ദവ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും പ്രശസ്തമായ കഥകളും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന ലളിതമായ ശൈലിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 33 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. പുരാണങ്ങളിലെ മിക്ക കഥാപാത്രങ്ങളെക്കുറിച്ചുമുള്ള കഥകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പുരാണകഥകൾ
  • രചന: പി.ജി. പിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി:V.V. Press, Kollam
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

കൈയെഴുത്തുപ്രതികൾ

അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ അച്യുത് ശങ്കർ എസ്. നായരുടെ ശേഖരത്തിൽ നിന്നു ലഭിച്ച കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൈയെഴുത്തുപ്രതികളിൽ ഒന്നാമത്തേതിൽ സംസ്കൃതശബ്ദങ്ങൾ പ്രിൻ്റ് ചെയ്തിരിക്കുന്നു. പുസ്തകത്തിൻ്റെ ആദ്യത്തെ ഭാഗങ്ങളിൽ കുറച്ചു നാമക്രിയാ രൂപങ്ങൾ എഴുതി പഠിച്ചതായും കാണപ്പെടുന്നു. ശബ്ദം, വിശേഷണം, പ്രകരണം, സർവനാമ പ്രകരണം, ധാതുക്കൾ, സമാസങ്ങൾ എന്നിവ സംസ്കൃതസമീക്ഷയിലേതാവാം. രണ്ടാമത്തെ കൈയെഴുത്തുപ്രതിയിലും സംസ്കൃതവാക്കുകളും വിഗ്രഹവും എഴുതി പഠിച്ചതായി കാണാം. രണ്ടു കൈയെഴുത്തുപ്രതികളിലേയും ആദ്യത്തെയും അവസാനത്തേയും കുറച്ചു പേജുകൾ ഒന്നും എഴുതാതെ ശൂന്യമാക്കിയിട്ടിരിക്കുന്നു

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൈയെഴുത്തുപ്രതികൾ
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(1) -148
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(2) – 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പാചകചിന്താമണി – രണ്ടാം ഭാഗം

പാചകചിന്താമണി – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മാംസഭക്ഷണത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും വിവിധ തരത്തിലുള്ള മാംസങ്ങൾ പാകം ചെയ്യേണ്ട രീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. പണ്ടുകാലത്ത് ജാതിവ്യത്യാസമന്യേ എല്ലാവരും മാംസഭക്ഷണം കഴിച്ചിരുന്നുവെന്നും ഋഷിവര്യന്മാർ വൈദിക കർമ്മങ്ങളിലും യാഗങ്ങളിലും മാംസം ഉപയോഗിച്ചിരുന്നുവെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ശരീരപുഷ്ടിക്ക് മാംസത്തിനോളം പോന്ന മറ്റൊന്നുമില്ലെന്ന് അഷ്ടാംഗഹൃദയത്തെ ഉദ്ധരിച്ച് ഇതിൽ വ്യക്തമാക്കുന്നുണ്ട്. മാംസപാകങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു – ആഫ്ഗാൻ പാകം (ഇതിൽ നിന്നാണ് മോഗളായ അല്ലെങ്കിൽ യൂനാനി പാകം ഉണ്ടായത്), ഹിന്ദു പാകം (മഹാരാഷ്ട്ര, തമിഴ് പാകങ്ങൾ ഇതിൽ പെടുന്നു), ഹൗണി പാകം (യൂറോപ്യൻ രീതി). മലയാളികൾക്ക് പണ്ട് മാംസപാകത്തിൽ വലിയ കൗശലങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഈ പുസ്തകം വഴി ആ അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലേഖകൻ ഒന്നാം അധ്യായത്തിൽ പറയുന്നു. വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരുചികൾ, കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകളുടെ ഗുണങ്ങൾ , മീൻമുട്ട (പനിഞ്ഞിൽ) , കക്ക, ചിപ്പി, മുരിങ്ങ, ഞണ്ട് തുടങ്ങിയ ജലചരങ്ങളുടെ മാംസഗുണങ്ങളും അവ ഔഷധമായി ഉപയോഗിക്കേണ്ട രീതികളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാംസഭക്ഷണത്തെ കേവലം ഒരു ആഹാരമായി മാത്രമല്ല, രോഗശമനത്തിനും ശരീരപുഷ്ടിക്കുമുള്ള ഒരു ഔഷധമായിക്കണ്ട് അതിനെ ശാസ്ത്രീയമായി പാകം ചെയ്യേണ്ട രീതികളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്

ഈ പുസ്തകത്തിൻ്റെ ആദ്യത്തെ കുറച്ച് പേജുകൾ നഷ്ടപ്പെട്ട നിലയിലാണ്. അതിനാൽത്തന്നെ പുസ്തകം എഴുതിയതാരെന്നോ അച്ചടി, പ്രസിദ്ധീകരിച്ചത് ആരെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാചകചിന്താമണി – രണ്ടാം ഭാഗം
  • താളുകളുടെ എണ്ണം: 100
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1916 – നീതിബോധകഥകൾ

1916-ൽ പ്രസിദ്ധീകരിച്ച, തേലപ്പുറത്തു നാരായണനമ്പി വിവർത്തനം ചെയ്ത നീതിബോധകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാലി ഭാഷയിലുള്ള പ്രസിദ്ധമായ ‘ജാതകകഥകൾ’ ആണ് ഈ പുസ്തകത്തിന് ആധാരം. ജാതകകഥകളിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഭാഷകൻ ഇതിന് “നീതിബോധകഥകൾ” എന്ന പേര് നൽകിയിരിക്കുന്നത്. ഇതിനെ “ബുദ്ധാവതാരങ്ങൾ” എന്ന് വിളിക്കുന്നതിലും തെറ്റില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നീതിയും ധർമ്മവും എപ്രകാരമാണ് മനുഷ്യജീവിതത്തിൽ പകർത്തേണ്ടത് എന്ന് ലളിതമായി വെളിപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ. പഞ്ചതന്ത്രം കഥകളേക്കാൾ ഏറെ പുരാതനമാണ് ജാതകകഥകൾ എന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ സമർത്ഥിക്കുന്നു.

മഹാമഹിമശ്രീ രാജാ കേ. സി. മാനവേദൻ തമ്പുരാൻ്റെ ഉപദേശവും സഹായവുമാണ് പരിഭാഷകനെ പാലി ഭാഷ പഠിക്കാനും ഈ തർജ്ജമ നിർവ്വഹിക്കാനും പ്രേരിപ്പിച്ചത്. കൂടാതെ പ്രശസ്ത പണ്ഡിതനായിരുന്ന ടി. സി. പരമേശ്വരൻ മൂസ്സത് ഈ കൃതി പ്രസിദ്ധീകരിക്കാൻ ആവശ്യമായ ഒത്താശകൾ ചെയ്തുനൽകുകയും ചെയ്തു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീതിബോധകഥകൾ
  • തർജ്ജമ: തേലപ്പുറത്തു നാരായണനമ്പി
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 140
  • അച്ചടി:  Bharathavilasam Achukootam, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടു പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണത്തിൻ്റെ മലയാളത്തിലുള്ള പരിഭാഷയാണ് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്. കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയിലുള്ള കാവ്യമായതുകൊണ്ടും ആധ്യാത്മിക ഗ്രന്ഥങ്ങളുടെ പരിഭാഷയിൽ തല്പരനായിരുന്നതുകൊണ്ടും എഴുത്തച്ഛൻ ആണ് ഇതു രചിച്ചതെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചിരുന്നു. പുസ്തകത്തിൻ്റെ രചനാവർഷമോ എഴുതിയതാരെന്നോ ഉള്ള സൂചനകൾ ഒന്നും തന്നെ ഇതിലില്ല. പ്രയോഗവൈകല്യങ്ങളൊക്കെയുള്ള ഈ കൃതിയും അജ്ഞാതകർത്തൃകമായി കണക്കാക്കുന്നതാവും ഉചിതം

ബ്രഹ്മാണ്ഡപുരാണത്തിൻ്റെ രചന കിളിപ്പാട്ടുരീതിയിലാണെങ്കിലും എഴുത്തച്ഛൻ്റെ കൃതികളിൽ കാണുന്നതുപോലെ ആരംഭത്തിൽ കിളിയെ വിളിച്ച് കഥ പറയാനാവശ്യപ്പെടുന്നില്ല. നൈമിശാരണ്യത്തിൽ വെച്ച് ശൗനകൻ തുടങ്ങിയ മുനിമാർ സൂതമഹർഷിയോടു വീണ്ടും മംഗളം വരുത്തുന്ന സത്കഥകൾ പറയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിരണ്യനാഭനു ജൈമിനി മഹർഷി പറഞ്ഞു കൊടുത്ത ഭാരഖണ്ഡത്തിൻ്റെ ഉത്പത്തിചരിത്രവും മറ്റും സൂതൻ വിശദീകരിക്കുന്നത്. ബ്രഹ്മാണ്ഡപുരാണം ആകെ 85 സഹസ്രം(എൺപത്തയ്യായിരം) ഗ്രന്ഥങ്ങളുണ്ടെന്നും അതിൽ നിർമ്മലമായ മധ്യഭാഗത്തിൻ്റെ 99 അദ്ധ്യായങ്ങളായി ഇവിടെ പറഞ്ഞിരിക്കുന്നുവെന്നും ഇതു കേൾക്കുന്നവർക്ക് ജീവിതത്തിൽ മംഗളം ഉണ്ടാവുമെന്നുമാണ് അവസാനം ഉള്ള ഫലശ്രുതി. പഴയരീതിയിൽ വരിമുറിക്കാതെ, നക്ഷത്രചിഹ്നമിട്ട് ഗദ്യരീതിയിലാണ് അച്ചടിച്ചിരിക്കുന്നത്. മുൻഷി താമരക്കുളം ശങ്കരൻ വൈദ്യൻ പുസ്തകം സംശോധനം നടത്തിയതായി കവർപേജിൽ കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്
    • താളുകളുടെ എണ്ണം: 142
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഭാഷാവികാസം – എൻ. കുഞ്ഞുരാമൻ പിള്ള

എൻ. കുഞ്ഞുരാമൻ പിള്ള എഴുതിയ ഭാഷാവികാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസപരിണാമങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. ഒരു ജനതയുടെ വളർച്ചയ്ക്ക് അനുസരിച്ചാണ് അവരുടെ ഭാഷയും സാഹിത്യവും വളരുന്നത് എന്നും ജനങ്ങൾ പുരോഗതി പ്രാപിക്കുമ്പോൾ ഭാഷ അഭിവൃദ്ധിപ്പെടുകയും അവർക്ക് ക്ഷീണം സംഭവിക്കുമ്പോൾ ഭാഷ അധോഗതിയിലാവുകയും ചെയ്യുന്നു എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. ഇതര ജനസമുദായങ്ങളുമായും ഭാഷകളുമായും ഇടപഴകുന്നത് ഭാഷയിൽ മാറ്റങ്ങൾ വരുത്തുന്നു. മലയാള ഭാഷയിൽ തമിഴ്, സംസ്കൃതം, അറബിക്, ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ സ്വാധീനം ഈ പുസ്തകം എടുത്തുപറയുന്നു. ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പർക്കം മലയാളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. പാശ്ചാത്യ മാതൃകയിലുള്ള ചെറുകഥകൾ, പ്രഹസനങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങൾ മലയാളത്തിൽ പ്രചാരത്തിലായി. പഴയകാലത്തെ കൊടുന്തമിഴിൽ നിന്നും സംസ്കൃതത്തിൻ്റെയും ഇംഗ്ലീഷിൻ്റെയും സ്വാധീനത്തിലൂടെ മലയാള ഭാഷ എപ്രകാരം ആധുനിക കാലഘട്ടത്തിലേക്ക് വളർന്നു എന്നതിൻ്റെ ഒരു ലഘുചിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്

പുസ്തകത്തിൻ്റെ രചനാവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാവികാസം
  • രചന: എൻ. കുഞ്ഞുരാമൻ പിള്ള
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – Speeches of Sir C.P. Ramaswami Aiyar

1942-ൽ പ്രസിദ്ധീകരിച്ച, Speeches of Sir C.P. Ramaswami Aiyar എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരുടെ പ്രസംഗങ്ങൾ സമാഹരിച്ചതാണ് ഈ പുസ്തകത്തിലുള്ളത്. 1936-ൽ ദിവാനായി ചുമതലയേറ്റതിനുശേഷം വിവിധ വേദികളിൽ നടത്തിയ പ്രസംഗങ്ങളുടെ ആദ്യ വോള്യമാണിത്. 1936-ൽ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റിൽ നടത്തിയ പ്രസംഗം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തെ സംബന്ധിച്ച അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും വിശദീകരണങ്ങളും ഈ പ്രസംഗങ്ങളിൽ കാണാം. തിരുവിതാംകൂറിലെ വ്യവസായം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ പരിഷ്കരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പദ്ധതികൾ പ്രസംഗങ്ങളിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂറിനെക്കുറിച്ച് അദ്ദേഹം ബോംബൈ റേഡിയോയിൽ നിന്നു നടത്തിയ ബ്രോഡ് കാസ്റ്റ് ടോക്ക് (Broadcast Talk) ഈ പുസ്തകത്തിലെ ആദ്യ ഭാഗമാണ്. ദിവാനായി നിയമിതനായ ശേഷം തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (VJT Hall) ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ ജനങ്ങൾ നൽകിയ സ്വീകരണങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി പ്രസംഗങ്ങളും ഇതിലുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രഗത്ഭനായ അഭിഭാഷകനും ഭരണതന്ത്രജ്ഞനുമായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങളെയും അന്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാൻ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇംഗ്ലീഷിലാണ് പ്രസംഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: Speeches of Sir C.P. Ramaswami Aiyar
    • പ്രസിദ്ധീകരണ വർഷം: 1942
    • അച്ചടി: Govt. Press, Trivandrum
    • താളുകളുടെ എണ്ണം: 230
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി