1947 – ഈശ്വരഭക്തി

1947-ൽ പ്രസിദ്ധീകരിച്ച, കെ. മാധവക്കുരുക്കൾ രചിച്ച, ഈശ്വരഭക്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്കഥകളിപ്രദീപിക, കുചേലഗോപാലം തുള്ളൽ, വിജ്ഞാനകൗസ്തുഭം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ സാഹിത്യഭൂഷണൻ കരൂർ കെ. മാധവക്കുരുക്കൾ 1932-ൽ എഴുതിയ ലേഖനമാണ് ഈശ്വരഭക്തി എന്ന ചെറിയ പുസ്തകത്തിലുള്ളത്. ഭഗവാനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ മോക്ഷം നേടുന്നതിനുള്ള വഴികളെയും കുറിച്ച് ഇതിൽ വിശദീകരിക്കുന്നു

കേവലം ഭൗതിക സുഖങ്ങൾക്കപ്പുറം ഈശ്വരഭക്തിയിലൂടെ ചിത്തശുദ്ധിയും ശാശ്വത സുഖവും നേടുകയാണ് മനുഷ്യജന്മത്തിന്റെ പരമമായ കർത്തവ്യം. മോക്ഷപ്രാപ്തിക്ക് ജ്ഞാനമാർഗ്ഗവും ഭക്തിമാർഗ്ഗവും ഉണ്ടെങ്കിലും സാധാരണക്കാർക്ക് ഏറ്റവും സുഗമമായി പിന്തുടരാവുന്നത് ഭക്തിമാർഗ്ഗമാണ്. ഭക്തിയെ ‘വൈധി’, ‘രാഗാദിജാ’ എന്നിങ്ങനെ തിരിക്കുന്നു. വർണ്ണാശ്രമത്തെ അനുഷ്ഠിച്ചുകൊണ്ട് ഈശ്വരനെ ഭജിക്കുന്നവരുടെ ഭക്തിക്കാണ് വൈധി എന്നു പറയുന്നത്. ഫലാകാംക്ഷയോടു കൂടി ഭജിക്കുന്നത് രാഗാധിജാ. അതായത് ഭക്തിയെ കാമ്യം എന്നും അകാമ്യം എന്നും തരംതിരിച്ചിരിക്കുന്നു. ഭക്തിക്ക് ജാതി, മതം, വർണ്ണം, ലിംഗം തുടങ്ങിയ യാതൊരു വേർതിരിവുകളുമില്ല; ഏതു മനുഷ്യനും ഏകാഗ്രമായ ഭക്തിയിലൂടെ ഈശ്വരാനുഗ്രഹം പ്രാപിക്കാം. കലിയുഗത്തിൽ ചിത്തശുദ്ധിക്കും ഏകാഗ്രതയ്ക്കും ക്ഷേത്രദർശനവും വിഗ്രഹാരാധനയും സ്തോത്രപാരായണവും അത്യന്തം ശ്രേഷ്ഠവും ഉപകാരപ്രദവുമാണ് എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. പുസ്തകത്തിൻ്റെ തുടക്കത്തിലും ഒടുക്കവും ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഈശ്വരഭക്തി 
    • പ്രസിദ്ധീകരണ വർഷം: 1947
    • താളുകളുടെ എണ്ണം: 28
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സാഹിത്യാദർശം

1945-ൽ പ്രസിദ്ധീകരിച്ച, ടി.കെ. വേലുപ്പിള്ള എഴുതിയ സാഹിത്യാദർശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കവിത, തിരുവിതാംകൂർ രാജവംശവും മലയാളഭാഷയും എന്നീ രണ്ടു ഭാഗങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പദ്യവും കവിതയും ഒന്നല്ല എന്ന് വ്യക്തമാക്കുന്ന ഗ്രന്ഥകാരൻ, കേവലം പ്രാസവും ഛന്ദസ്സുമൊപ്പിച്ചു എഴുതുന്ന പദ്യസമൂഹങ്ങൾ നല്ല കവിതകളാകുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. കവിത വിഭാവനശക്തിയുടെയും വികാരത്തിൻ്റെയും ഫലമാണെന്നും മാത്യു ആർനോൾഡിൻ്റെയും കാളിദാസൻ്റെയും വ്യാകരണ ആലങ്കാരികന്മാരുടെയും അഭിപ്രായങ്ങൾ മുൻനിർത്തി അലങ്കാരം, പ്രകൃതിവർണ്ണന, സങ്കൽപ്പശക്തി, ശബ്ദസൗന്ദര്യം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു.

തിരുവിതാംകൂർ രാജവംശവും മലയാളഭാഷയും എന്ന ഭാഗത്തിനെ നാലു ഭാഗങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. തിരുവിതാംകൂർ രാജാക്കന്മാരും രാജവംശവും മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെക്കുറിച്ച് ഇതിൽ സാമാന്യമായ വിവരണം നൽകിയിട്ടുണ്ട്. ആദിത്യവർമ്മ മഹാരാജാവിൻ്റെ രാമചരിതം, കൊട്ടാരക്കരത്തമ്പുരാൻ്റെ രാമനാട്ടം (ആട്ടക്കഥകൾ), കേരളവർമ്മ രാജാവിൻ്റെ വാല്മീകി രാമായണം തർജ്ജമ, മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ നിർദ്ദേശപ്രകാരം രാമപുരത്തു വാര്യർ എഴുതിയ കുചേലവൃത്തം വഞ്ചിപ്പാട്ട് കാർത്തികതിരുനാൾ മഹാരാജാവിൻ്റെയും അശ്വതിതിരുനാൾ ഇളയതമ്പുരാൻ്റെയും കൃതികൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സാഹിത്യാദർശം 
    • പ്രസിദ്ധീകരണ വർഷം: 1945
    • താളുകളുടെ എണ്ണം: 164
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – സാഹിത്യവിചാരം

1969-ൽ പ്രസിദ്ധീകരിച്ച, എം.പി. പോൾ എഴുതിയ സാഹിത്യവിചാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സാഹിത്യവിമർശകനും ചിന്തകനുമായിരുന്ന എം. പി. പോളിൻ്റെ ശ്രദ്ധേയമായ ഉപന്യാസങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് ‘സാഹിത്യവിചാരം’. സംസ്കൃതജടിലമായ പദപ്രയോഗങ്ങൾ ഒഴിവാക്കി, തികച്ചും ആത്മാർത്ഥവും വ്യക്തിത്വമുള്ളതുമായ ഗദ്യശൈലിയാണ് പോൾ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പ്രശസ്ത നിരൂപകനായ ഗുപ്തൻ നായർ എഴുതിയ അവതാരികയിൽ “ഇങ്ങനെ നൂറു ശതമാനവും അനുകൂലിച്ചു കൊണ്ട് മറ്റൊരു വിമർശന ഗ്രന്ഥവും ഞാൻ വായിച്ചു തീർത്തിട്ടുള്ളതായി ഓർക്കുന്നില്ല” എന്ന് എഴുതിയിരിക്കുന്നു

മലയാള സാഹിത്യവിമർശന രംഗത്ത് ശാസ്ത്രീയവും യുക്തിസഹവുമായ കാഴ്ചപ്പാട് പുലർത്തിയ ഗ്രന്ഥമാണ് ‘സാഹിത്യവിചാരം’. ആസ്വാദനവും ബുദ്ധിപരമായ അപഗ്രഥനവും ഒരുപോലെ സമന്വയിക്കുന്ന ഈ ഉപന്യാസങ്ങൾ ഭാഷാപഠിതാക്കൾക്കും സാഹിത്യപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സാഹിത്യവിചാരം
    • പ്രസിദ്ധീകരണ വർഷം: 1969
    • താളുകളുടെ എണ്ണം: 154
    • അച്ചടി: India Press, Kottayam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ശങ്കര കവികൾ

1941-ൽ പ്രസിദ്ധീകരിച്ച, എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ശങ്കര കവികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള എഴുതിയ ജീവചരിത്രഗ്രന്ഥമാണ് ശങ്കര കവികൾ. രചയിതാവിൻ്റെ അച്ഛനും മുത്തച്ഛനുമാണ് ഇതിൽ പരയുന്ന ശങ്കര കവികൾ. സ്വാതിതിരുനാൾ രാജാവിൻ്റെ സദീർ കോർട്ടിലെ ഒന്നാം ജഡ്ജിയായിരുന്ന പണ്ഡിറ്റ് ശങ്കർ നാഥാണ് ലേഖകൻ്റെ മുത്തച്ഛൻ. അദ്ദേഹം പഞ്ചാബിലെ രൺജിത്ത് സിംഗ് രാജാവിൻ്റെ സദസ്യനുമായിരുന്നു. ശങ്കരനാഥ ജ്യോത്സ്യൻ എന്ന പേരിലായിരുന്നു തിരുവിതാംകൂറിൽ അദ്ദേഹത്തിനു പ്രശസ്തി. അദ്ദേഹത്തിൻ്റെ മകനായ ആറ്റുകാൽ ശങ്കരപ്പിള്ള ഹജൂർ കച്ചേരിയിൽ ക്ലർക്കായി ജീവിതം ആരംഭിച്ച് സാദർ ഹോർട്ടിലെ പ്രധാന വിവർത്തകനും ജില്ലാ മുൻസിഫും ആയി ഉയർന്നയാളാണ്. അക്കാലത്തെ പ്രസിദ്ധനായ കവിയും ആയിരുന്നു. ആറ്റിങ്ങൽ മൂത്തറാണിയുടെ വിവാഹവുമായി (പള്ളിക്കെട്ട്) ബന്ധപ്പെട്ട് രചിച്ച കല്യാണശതകം, ദേവിഭാഗവതം, നവരാത്രി മാഹാത്മ്യം, ശ്രീമദ് വിസാഖവിജയം, ശങ്കരകൃതി, പ്രഹ്ലാദ ചരിതം, വിന്ധ്യമർദ്ദനവും മനുവൃത്തവും എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന രചനകൾ. ശങ്കരനാഥ ജ്യോത്സ്യൻ അറുപത്തി ഒമ്പതാം വയസ്സിലും മകനായ ആറ്റുകാൽ ശങ്കരപ്പിള്ള അൻപത്തി നാലാമത്തെ വയസ്സിലും അന്തരിച്ചു. ദിവാനായ കെ. ശങ്കര സുബ്ബയ്യരാണ് ഇംഗ്ലീഷിൽ ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്. കെ. നീലകണ്ഠപ്പിള്ള എഴുതിയ ആറ്റുകാൽ ശങ്കരപ്പിള്ളയുടെ കാവ്യകൃതികളുടെ നിരൂപണവും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശങ്കര കവികൾ 
  • രചയിതാവ്: എസ്സ്. കുഞ്ഞിക്കൃഷ്ണപിള്ള
  • അച്ചടി: The Reddiar Press, Trivandrum
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – തീരാദുഃഖം

1925-ൽ പ്രസിദ്ധീകരിച്ച, ആറയൂർ കെ. ഗോവിന്ദപ്പിള്ള രചിച്ച തീരാദുഃഖം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ വേർപാടിൽ അനുശോചിച്ച് രചിച്ച കവിതയാണ് തീരാദുഃഖം. 39 വർഷക്കാലം തിരുവിതാംകൂർ ഭരിച്ച് അറുപത്തിയേഴാം വയസ്സിൽ നാടുനീങ്ങിയ മഹാരാജാവിൻ്റെ മരണത്തിൽ പ്രജകൾക്ക് അഗാധമായ ദുഃഖമുണ്ടായി. മഹാരാജാവിനെ ‘അന്നദാതാവ്’, ‘പ്രജകളുടെ പിതാവ്’, ‘വഞ്ചിക്കൊരു വിളക്ക്’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച ദയാലുവായ ഭരണാധികാരിയുടെ വേർപാട് നാടിന് തീരാനഷ്ടമാണെന്ന് കവി വൈകാരികമായി പറഞ്ഞു വെക്കുന്നു

വിവിധ സംഗീതമട്ടുകളിൽ ആലാപനയോഗ്യമായി തയാറാക്കിയ 10 ഗീതങ്ങളായാണ് കവിത ആവിഷ്കരിച്ചിട്ടുള്ളത്. മത്താടബാരതേനോ, പത്തിനി കർണ്ണകിയേ, ചെന്തിൽമാനഗരം, ചെന്താഴംപൂ വന്തേൻ കമലം എന്നിങ്ങനെ അന്ന് ജനപ്രിയമായിരുന്ന ഈണങ്ങളിൽ കവിത ചിട്ടപ്പെടുത്തിയിരിക്കുന്നു. പി.കെ മാധവൻ പിള്ള ആണ് പുസ്തകത്തിൻ്റെ പ്രകാശകൻ. അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തീരാദുഃഖം
  • രചയിതാവ്: ആറയൂർ കെ. ഗോവിന്ദപ്പിള്ള
  • താളുകളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – നിലവറക്കുണ്ടിലെ ഭൂതത്താൻ

1924-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നിലവറക്കുണ്ടിലെ ഭൂതത്താൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഒരു സായാഹ്നത്തിൽ, ചേറ്റുപുഴയിലെ കായൽ വക്കത്തിരുന്നു വിശ്രമിക്കുമ്പോൾ ഒരു മണിക്കൂറു കൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതിയാണിതെന്നു മുഖവുരയിൽ കെ. വാസുദേവൻ മൂസ്സത് എഴുതിയിരിക്കുന്നു. തത്സമയം തന്നെ മൂസ്സത് ഇത് കുറിച്ചെടുക്കുകയായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ‘പുറംകഥകൾ’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിട്ടുള്ളത്. ദുരാചാരങ്ങളെയും വഞ്ചനകളെയും നിഷേധരൂപേണ കാണിച്ച് ഉപദേശിക്കുക എന്ന ഉദ്ദേശ്യമാണ് ഈ കൃതിക്കുള്ളതെന്നും മുഖവുരയിലുണ്ട്. കൃതിയുടെ പേര് വാസുദേവൻ മൂസ്സത് തന്നെ നൽകിയതാണ്

ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള കൃതിയിൽ പ്രധാനമായും രണ്ട് കഥാഭാഗങ്ങളാണുള്ളത്. കാളിയും കേളച്ചാരും എന്ന കവിതയിൽ കാളി എന്ന സ്ത്രീ ഭർത്താവായ കേളച്ചാർ അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ തൻ്റെ കാമുകനായ മാക്കോച്ചാരെ നിലവറയിൽ ഒളിപ്പിക്കുകയും ബുദ്ധിപൂർവ്വം ഭർത്താവിനെക്കൊണ്ട് തലയിണയുടെ ഉറ നോക്കാനെന്ന വ്യാജേന തല മൂടുവിച്ച് കാമുകനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

കട്ടയും കോരപ്പനും എന്ന കവിതയിൽ ഭർത്താവായ കോരപ്പൻ അറിയാതെ നിരവധി ജാരന്മാരെ സ്വീകരിക്കുന്ന ‘കട്ട’ എന്ന സ്ത്രീയുടെ കഥയാണുള്ളത്. നിലവറയിൽ കുടുങ്ങിപ്പോകുന്ന കാമുകനെ ഭർത്താവിൻ്റെ മുന്നിൽ “ഗന്ധർവ്വൻ” ആണെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവ്വം രക്ഷിച്ചെടുക്കുകയും, ഭർത്താവിനെക്കൊണ്ടുതന്നെ അയാൾക്ക് പൂജകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നിലവറക്കുണ്ടിലെ ഭൂതത്താൻ 
  • രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – കടയോ തലയോ

1958-ൽ പ്രസിദ്ധീകരിച്ച, സി.എ. കിട്ടുണ്ണി എഴുതിയ കടയോ തലയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തമാശയുള്ള ഒമ്പതു നാടോടിക്കഥകളാണ് ഈ ചെറുപുസ്തകത്തിൽ ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും ചിന്തിക്കാനും തക്കവണ്ണമാണ് ലളിതമായ ഭാഷയിൽ ഈ കഥകൾ തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെ ചില നാടോടിക്കഥകളെ ആസ്പദമാക്കി ചില തത്വങ്ങൾ വായനക്കാരിലേക്കെത്തിക്കുക എന്ന ഉദ്ദേശമാണ് ഈ രചനക്കു പിന്നിലെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കടയോ തലയോ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം:  44
  • അച്ചടി: Asan Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – കണ്ണശ്ശഭാരതം ഒന്നാം ഭാഗം

1930-ൽ പ്രസിദ്ധീകരിച്ച, കണ്ണശ്ശഭാരതം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാമപ്പണിക്കർ, മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ എന്നിങ്ങനെ അറിയപ്പെടുന്ന കണ്ണശ്ശകവികളിൽ പ്രധാനിയായ രാമപ്പണിക്കർ എഴുതിയ കൃതിയാണ് കണ്ണശ്ശഭാരതം ഒന്നാം ഭാഗം. മഹാഭാരതം അംബോപാഖ്യാനം വരെയുള്ള കഥ മാത്രമാണിതിൽ ഉള്ളത്. പുസ്തകം എഡിറ്റ് ചെയ്ത കെ. സാംബശിവ ശാസ്ത്രി വിശദമായ അവതാരികയും നൽകിയിരിക്കുന്നു. കണ്ണശ്ശന്മാരുടെ കാലഘട്ടം, കുടുംബപശ്ചാത്തലം, നിരണം/തിരുവല്ല പ്രദേശവുമായുള്ള ബന്ധം, ഭാഷാശൈലി, ലീല തിലകവുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ അവതാരികയിൽ ചർച്ച ചെയ്യുന്നു.

തമിഴ് കലർന്ന മലയാള ഭാഷാ ശൈലിയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. കണ്ണശ്ശഭാരതത്തിനു പുറമേ കണ്ണശ്ശ രാമായണം, ശിവരാത്രിമാഹാത്മ്യം എന്നീ കൃതികളും രാമപ്പണിക്കർ എഴുതിയെന്നു വിശ്വസിക്കുന്നു. പ്രാചീന ഗദ്യകൃതിയായ ബ്രഹ്മാണ്ഡപുരാണവും രാമപ്പണിക്കരുടെ തന്നെ രചനയെന്ന് സാംബശിവ ശാസ്ത്രികൾ കരുതുന്നതായി അവതാരികയിലുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കണ്ണശ്ശഭാരതം ഒന്നാം ഭാഗം
  • എഡി: കെ. സാംബശിവ ശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  The Superintendent, Government Press, Trivandrum
  • താളുകളുടെ എണ്ണം: 202
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – സാഹിത്യദീപിക – മൂന്നാം ഭാഗം

1936-ൽ പ്രസിദ്ധീകരിച്ച, വിദ്വാൻ വറുഗീസ് തലക്കെട്ടി എഴുതിയ സാഹിത്യദീപിക മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഉത്തമമായ ഗദ്യരചനക്കു സഹായകമാകുന്ന മാതൃകാപാഠങ്ങളും നിർദേശങ്ങളും നൽകുക എന്ന ഉദ്ദേശത്തോടെയാണ് സാഹിത്യദീപിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽത്തന്നെ, വിദ്യാർത്ഥികളിൽ വായനാശീലം, കാവ്യരസാസ്വാദനം, നിരീക്ഷണശക്തി, അനുകരണശക്തി എന്നിവ വളർത്തുക, ഭാഷാജ്ഞാനവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുക എന്നിവയാണ് പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രബന്ധങ്ങൾ, ഗദ്യലേഖനങ്ങൾ, കവിതകൾ, ചരിത്ര-പുരാണ കഥകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഇരുപത്തിനാലു പാഠഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

പുസ്തകത്തിലെ ചില പ്രധാനപ്പെട്ട എഴുത്തുകളിൽ പി. കെ. നാരായണപിള്ള എഴുതിയ ‘നാരദൻ’, ജോസഫ് മുണ്ടശ്ശേരിയുടെ ‘നാളത്തെ പരിഷ്കാരം’, വള്ളത്തോൾ എഴുതിയ ‘മദ്ധ്യാഹ്നം’, എഴുത്തച്ഛൻ്റെ ‘തത്വോപദേശം’, കുമാരനാശാൻ എഴുതിയ ‘സൂര്യോദയം’, കുഞ്ചൻ നമ്പ്യാരുടെ ‘കിരാതാർജ്ജുനന്മാർ’ ഉള്ളൂരിൻ്റെ ‘വിചാരധാര’ എന്നിവ ഉൾപ്പെടുന്നു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യദീപിക – മൂന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 186
  • അച്ചടി: Keralodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – പാക്കിസ്ഥാനും ദേശീയൈക്യവും

1944-ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ പാക്കിസ്ഥാനും ദേശീയൈക്യവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായിരുന്ന പാക്കിസ്ഥാൻ വാദത്തെയും, സ്വയം നിർണ്ണയാവകാശത്തെയും, ഹിന്ദു-മുസ്ലിം ഐക്യത്തെയും കേന്ദ്രീകരിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. 1942 സെപ്റ്റംബറിൽ സി.പി.ഐ. കേന്ദ്ര കമ്മിറ്റി പാസ്സാക്കുകയും 1943 മേയിലെ ഒന്നാം പാർട്ടി കോൺഗ്രസ് സ്ഥിരീകരിക്കുകയും ചെയ്ത പ്രമേയവും, അതിനെക്കുറിച്ചുള്ള ഡോ. അധികാരിയുടെ വിശദീകരണവുമാണ് ഇതിൻ്റെ ഉള്ളടക്കം. ഇന്ത്യയിലെ ഓരോ പ്രത്യേക ജനസമുദായത്തിനും അവരുടെ ഭാഷ, സംസ്കാരം, ജന്മദേശം എന്നിവ അടിസ്ഥാനമാക്കി സ്വതന്ത്ര ഇന്ത്യയിൽ സ്വയംഭരണാധികാരത്തിനും, ആഗ്രഹിക്കുന്നപക്ഷം യൂണിയനിൽ നിന്ന് വേർപിരിഞ്ഞു പോകാനുമുള്ള അവകാശം ഉണ്ടാകണം എന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവെക്കുന്നു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനും കോൺഗ്രസ്സും മുസ്ലിം ലീഗും ഉൾപ്പെടുന്ന ശക്തമായ ഐക്യമുന്നണി (കോൺഗ്രസ്സ് – ലീഗ് ഐക്യം) അനിവാര്യമാണെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ലെനിൻ്റെയും സ്റ്റാലിൻ്റെയും ദേശീയതയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം സാറിസ്റ്റ് റഷ്യയിൽ വ്യത്യസ്ത ജനസമുദായങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകി സോവിയറ്റ് യൂണിയൻ കെട്ടിപ്പടുത്ത മാതൃക ഇന്ത്യയിലും പ്രയോഗിക്കാവുന്നതാണ്. പാക്കിസ്ഥാൻ വാദം മുസ്ലിം ജനവിഭാഗങ്ങളുടെ സ്വയംഭരണ അഭിലാഷങ്ങളുടെയും സ്വാതന്ത്ര്യതൃഷ്ണയുടെയും പ്രതിഫലനമാണെന്നും പുസ്തകത്തിൽ പറയുന്നു. അവസാന ഭാഗത്ത് അന്നത്തെ പഞ്ചാബ്, ബംഗാൾ, സിന്ധ്, വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനം (NWFP), ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം ജനസംഖ്യാ ശതമാനക്കണക്കുകൾ (1941-ലെ സെൻസസ് അടിസ്ഥാനമാക്കി) അനുബന്ധമായി നൽകിയിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി.  ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാക്കിസ്ഥാനും ദേശീയൈക്യവും
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Desabhimani Press, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി