കൈയെഴുത്തുപ്രതികൾ

അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ അച്യുത് ശങ്കർ എസ്. നായരുടെ ശേഖരത്തിൽ നിന്നു ലഭിച്ച കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൈയെഴുത്തുപ്രതികളിൽ ഒന്നാമത്തേതിൽ സംസ്കൃതശബ്ദങ്ങൾ പ്രിൻ്റ് ചെയ്തിരിക്കുന്നു. പുസ്തകത്തിൻ്റെ ആദ്യത്തെ ഭാഗങ്ങളിൽ കുറച്ചു നാമക്രിയാ രൂപങ്ങൾ എഴുതി പഠിച്ചതായും കാണപ്പെടുന്നു. ശബ്ദം, വിശേഷണം, പ്രകരണം, സർവനാമ പ്രകരണം, ധാതുക്കൾ, സമാസങ്ങൾ എന്നിവ സംസ്കൃതസമീക്ഷയിലേതാവാം. രണ്ടാമത്തെ കൈയെഴുത്തുപ്രതിയിലും സംസ്കൃതവാക്കുകളും വിഗ്രഹവും എഴുതി പഠിച്ചതായി കാണാം. രണ്ടു കൈയെഴുത്തുപ്രതികളിലേയും ആദ്യത്തെയും അവസാനത്തേയും കുറച്ചു പേജുകൾ ഒന്നും എഴുതാതെ ശൂന്യമാക്കിയിട്ടിരിക്കുന്നു

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൈയെഴുത്തുപ്രതികൾ
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(1) -148
  • താളുകളുടെ എണ്ണം: കൈയെഴുത്തുപ്രതി(2) – 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

പാചകചിന്താമണി – രണ്ടാം ഭാഗം

പാചകചിന്താമണി – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മാംസഭക്ഷണത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും വിവിധ തരത്തിലുള്ള മാംസങ്ങൾ പാകം ചെയ്യേണ്ട രീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. പണ്ടുകാലത്ത് ജാതിവ്യത്യാസമന്യേ എല്ലാവരും മാംസഭക്ഷണം കഴിച്ചിരുന്നുവെന്നും ഋഷിവര്യന്മാർ വൈദിക കർമ്മങ്ങളിലും യാഗങ്ങളിലും മാംസം ഉപയോഗിച്ചിരുന്നുവെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ശരീരപുഷ്ടിക്ക് മാംസത്തിനോളം പോന്ന മറ്റൊന്നുമില്ലെന്ന് അഷ്ടാംഗഹൃദയത്തെ ഉദ്ധരിച്ച് ഇതിൽ വ്യക്തമാക്കുന്നുണ്ട്. മാംസപാകങ്ങളെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു – ആഫ്ഗാൻ പാകം (ഇതിൽ നിന്നാണ് മോഗളായ അല്ലെങ്കിൽ യൂനാനി പാകം ഉണ്ടായത്), ഹിന്ദു പാകം (മഹാരാഷ്ട്ര, തമിഴ് പാകങ്ങൾ ഇതിൽ പെടുന്നു), ഹൗണി പാകം (യൂറോപ്യൻ രീതി). മലയാളികൾക്ക് പണ്ട് മാംസപാകത്തിൽ വലിയ കൗശലങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഈ പുസ്തകം വഴി ആ അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലേഖകൻ ഒന്നാം അധ്യായത്തിൽ പറയുന്നു. വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസരുചികൾ, കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകളുടെ ഗുണങ്ങൾ , മീൻമുട്ട (പനിഞ്ഞിൽ) , കക്ക, ചിപ്പി, മുരിങ്ങ, ഞണ്ട് തുടങ്ങിയ ജലചരങ്ങളുടെ മാംസഗുണങ്ങളും അവ ഔഷധമായി ഉപയോഗിക്കേണ്ട രീതികളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാംസഭക്ഷണത്തെ കേവലം ഒരു ആഹാരമായി മാത്രമല്ല, രോഗശമനത്തിനും ശരീരപുഷ്ടിക്കുമുള്ള ഒരു ഔഷധമായിക്കണ്ട് അതിനെ ശാസ്ത്രീയമായി പാകം ചെയ്യേണ്ട രീതികളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്

ഈ പുസ്തകത്തിൻ്റെ ആദ്യത്തെ കുറച്ച് പേജുകൾ നഷ്ടപ്പെട്ട നിലയിലാണ്. അതിനാൽത്തന്നെ പുസ്തകം എഴുതിയതാരെന്നോ അച്ചടി, പ്രസിദ്ധീകരിച്ചത് ആരെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാചകചിന്താമണി – രണ്ടാം ഭാഗം
  • താളുകളുടെ എണ്ണം: 100
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1916 – നീതിബോധകഥകൾ

1916-ൽ പ്രസിദ്ധീകരിച്ച, തേലപ്പുറത്തു നാരായണനമ്പി വിവർത്തനം ചെയ്ത നീതിബോധകഥകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാലി ഭാഷയിലുള്ള പ്രസിദ്ധമായ ‘ജാതകകഥകൾ’ ആണ് ഈ പുസ്തകത്തിന് ആധാരം. ജാതകകഥകളിലെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഭാഷകൻ ഇതിന് “നീതിബോധകഥകൾ” എന്ന പേര് നൽകിയിരിക്കുന്നത്. ഇതിനെ “ബുദ്ധാവതാരങ്ങൾ” എന്ന് വിളിക്കുന്നതിലും തെറ്റില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നീതിയും ധർമ്മവും എപ്രകാരമാണ് മനുഷ്യജീവിതത്തിൽ പകർത്തേണ്ടത് എന്ന് ലളിതമായി വെളിപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ. പഞ്ചതന്ത്രം കഥകളേക്കാൾ ഏറെ പുരാതനമാണ് ജാതകകഥകൾ എന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ സമർത്ഥിക്കുന്നു.

മഹാമഹിമശ്രീ രാജാ കേ. സി. മാനവേദൻ തമ്പുരാൻ്റെ ഉപദേശവും സഹായവുമാണ് പരിഭാഷകനെ പാലി ഭാഷ പഠിക്കാനും ഈ തർജ്ജമ നിർവ്വഹിക്കാനും പ്രേരിപ്പിച്ചത്. കൂടാതെ പ്രശസ്ത പണ്ഡിതനായിരുന്ന ടി. സി. പരമേശ്വരൻ മൂസ്സത് ഈ കൃതി പ്രസിദ്ധീകരിക്കാൻ ആവശ്യമായ ഒത്താശകൾ ചെയ്തുനൽകുകയും ചെയ്തു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീതിബോധകഥകൾ
  • തർജ്ജമ: തേലപ്പുറത്തു നാരായണനമ്പി
  • പ്രസിദ്ധീകരണ വർഷം: 1916
  • താളുകളുടെ എണ്ണം: 140
  • അച്ചടി:  Bharathavilasam Achukootam, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്

ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനെട്ടു പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണത്തിൻ്റെ മലയാളത്തിലുള്ള പരിഭാഷയാണ് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്. കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയിലുള്ള കാവ്യമായതുകൊണ്ടും ആധ്യാത്മിക ഗ്രന്ഥങ്ങളുടെ പരിഭാഷയിൽ തല്പരനായിരുന്നതുകൊണ്ടും എഴുത്തച്ഛൻ ആണ് ഇതു രചിച്ചതെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചിരുന്നു. പുസ്തകത്തിൻ്റെ രചനാവർഷമോ എഴുതിയതാരെന്നോ ഉള്ള സൂചനകൾ ഒന്നും തന്നെ ഇതിലില്ല. പ്രയോഗവൈകല്യങ്ങളൊക്കെയുള്ള ഈ കൃതിയും അജ്ഞാതകർത്തൃകമായി കണക്കാക്കുന്നതാവും ഉചിതം

ബ്രഹ്മാണ്ഡപുരാണത്തിൻ്റെ രചന കിളിപ്പാട്ടുരീതിയിലാണെങ്കിലും എഴുത്തച്ഛൻ്റെ കൃതികളിൽ കാണുന്നതുപോലെ ആരംഭത്തിൽ കിളിയെ വിളിച്ച് കഥ പറയാനാവശ്യപ്പെടുന്നില്ല. നൈമിശാരണ്യത്തിൽ വെച്ച് ശൗനകൻ തുടങ്ങിയ മുനിമാർ സൂതമഹർഷിയോടു വീണ്ടും മംഗളം വരുത്തുന്ന സത്കഥകൾ പറയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിരണ്യനാഭനു ജൈമിനി മഹർഷി പറഞ്ഞു കൊടുത്ത ഭാരഖണ്ഡത്തിൻ്റെ ഉത്പത്തിചരിത്രവും മറ്റും സൂതൻ വിശദീകരിക്കുന്നത്. ബ്രഹ്മാണ്ഡപുരാണം ആകെ 85 സഹസ്രം(എൺപത്തയ്യായിരം) ഗ്രന്ഥങ്ങളുണ്ടെന്നും അതിൽ നിർമ്മലമായ മധ്യഭാഗത്തിൻ്റെ 99 അദ്ധ്യായങ്ങളായി ഇവിടെ പറഞ്ഞിരിക്കുന്നുവെന്നും ഇതു കേൾക്കുന്നവർക്ക് ജീവിതത്തിൽ മംഗളം ഉണ്ടാവുമെന്നുമാണ് അവസാനം ഉള്ള ഫലശ്രുതി. പഴയരീതിയിൽ വരിമുറിക്കാതെ, നക്ഷത്രചിഹ്നമിട്ട് ഗദ്യരീതിയിലാണ് അച്ചടിച്ചിരിക്കുന്നത്. മുൻഷി താമരക്കുളം ശങ്കരൻ വൈദ്യൻ പുസ്തകം സംശോധനം നടത്തിയതായി കവർപേജിൽ കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട്
    • താളുകളുടെ എണ്ണം: 142
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഭാഷാവികാസം – എൻ. കുഞ്ഞുരാമൻ പിള്ള

എൻ. കുഞ്ഞുരാമൻ പിള്ള എഴുതിയ ഭാഷാവികാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസപരിണാമങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് ഈ പുസ്തകത്തിലുള്ളത്. ഒരു ജനതയുടെ വളർച്ചയ്ക്ക് അനുസരിച്ചാണ് അവരുടെ ഭാഷയും സാഹിത്യവും വളരുന്നത് എന്നും ജനങ്ങൾ പുരോഗതി പ്രാപിക്കുമ്പോൾ ഭാഷ അഭിവൃദ്ധിപ്പെടുകയും അവർക്ക് ക്ഷീണം സംഭവിക്കുമ്പോൾ ഭാഷ അധോഗതിയിലാവുകയും ചെയ്യുന്നു എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. ഇതര ജനസമുദായങ്ങളുമായും ഭാഷകളുമായും ഇടപഴകുന്നത് ഭാഷയിൽ മാറ്റങ്ങൾ വരുത്തുന്നു. മലയാള ഭാഷയിൽ തമിഴ്, സംസ്കൃതം, അറബിക്, ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെ സ്വാധീനം ഈ പുസ്തകം എടുത്തുപറയുന്നു. ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പർക്കം മലയാളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. പാശ്ചാത്യ മാതൃകയിലുള്ള ചെറുകഥകൾ, പ്രഹസനങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങൾ മലയാളത്തിൽ പ്രചാരത്തിലായി. പഴയകാലത്തെ കൊടുന്തമിഴിൽ നിന്നും സംസ്കൃതത്തിൻ്റെയും ഇംഗ്ലീഷിൻ്റെയും സ്വാധീനത്തിലൂടെ മലയാള ഭാഷ എപ്രകാരം ആധുനിക കാലഘട്ടത്തിലേക്ക് വളർന്നു എന്നതിൻ്റെ ഒരു ലഘുചിത്രമാണ് ഈ ഗ്രന്ഥത്തിലുള്ളത്

പുസ്തകത്തിൻ്റെ രചനാവർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാവികാസം
  • രചന: എൻ. കുഞ്ഞുരാമൻ പിള്ള
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – Speeches of Sir C.P. Ramaswami Aiyar

1942-ൽ പ്രസിദ്ധീകരിച്ച, Speeches of Sir C.P. Ramaswami Aiyar എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരുടെ പ്രസംഗങ്ങൾ സമാഹരിച്ചതാണ് ഈ പുസ്തകത്തിലുള്ളത്. 1936-ൽ ദിവാനായി ചുമതലയേറ്റതിനുശേഷം വിവിധ വേദികളിൽ നടത്തിയ പ്രസംഗങ്ങളുടെ ആദ്യ വോള്യമാണിത്. 1936-ൽ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റിൽ നടത്തിയ പ്രസംഗം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തെ സംബന്ധിച്ച അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും വിശദീകരണങ്ങളും ഈ പ്രസംഗങ്ങളിൽ കാണാം. തിരുവിതാംകൂറിലെ വ്യവസായം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെ പരിഷ്കരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പദ്ധതികൾ പ്രസംഗങ്ങളിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂറിനെക്കുറിച്ച് അദ്ദേഹം ബോംബൈ റേഡിയോയിൽ നിന്നു നടത്തിയ ബ്രോഡ് കാസ്റ്റ് ടോക്ക് (Broadcast Talk) ഈ പുസ്തകത്തിലെ ആദ്യ ഭാഗമാണ്. ദിവാനായി നിയമിതനായ ശേഷം തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (VJT Hall) ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ ജനങ്ങൾ നൽകിയ സ്വീകരണങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി പ്രസംഗങ്ങളും ഇതിലുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രഗത്ഭനായ അഭിഭാഷകനും ഭരണതന്ത്രജ്ഞനുമായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കാരങ്ങളെയും അന്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാൻ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇംഗ്ലീഷിലാണ് പ്രസംഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: Speeches of Sir C.P. Ramaswami Aiyar
    • പ്രസിദ്ധീകരണ വർഷം: 1942
    • അച്ചടി: Govt. Press, Trivandrum
    • താളുകളുടെ എണ്ണം: 230
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – ഹൈദർ നായിക്കൻ

1941-ൽ പ്രസിദ്ധീകരിച്ച, സർദാർ കെ.എം. പണിക്കർ എഴുതിയ ഹൈദർ നായിക്കൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ കെ എം പണിക്കർ എഴുതിയ ചമ്പൂപ്രബന്ധമാണ് ഹൈദർ നായിക്കൻ. സാധാരണ ചമ്പുക്കളിൽ നിന്നു വിഭിന്നമായി ഒരു ചരിത്രസംഭവമാണ് അദ്ദേഹം തൻ്റെ കാവ്യത്തിനു വിഷയമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ചരിത്രപരമായ ഉൾക്കാഴ്ചയും സാഹിത്യ വൈദഗ്ധ്യവും ഈ കൃതിയിൽ പ്രകടമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഹൈദർ നായിക്കൻ
    • രചന: കെ.എം. പണിക്കർ
    • പ്രസിദ്ധീകരണ വർഷം: 1941
    • അച്ചടി: B.V. Book Depot & Printing Works
    • താളുകളുടെ എണ്ണം: 84
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – പൗരധർമ്മം ആറാം ഫാറത്തിലേക്ക്

1952 ൽ പ്രസിദ്ധീകരിച്ച, പൗരധർമ്മം – ആറാം ഫാറത്തിലേക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ സിവിക്സ് പാഠപുസ്തകമായി ഉപയോഗിച്ച പുസ്തകമാണിത്. ജനാധിപത്യ ഭരണക്രമങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്. പ്രജായത്ത രാഷ്ട്രങ്ങളുടെ സ്വഭാവം, ഏകായത്ത (Unitary), സംയുക്ത (Federal) ഭരണരീതികൾ, ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക, സ്വിറ്റ്സർലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഭരണഘടനകൾ, കക്ഷിഭരണം, രാഷ്ട്രീയ കക്ഷികൾ (കോൺഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് കക്ഷികൾ), തിരഞ്ഞെടുപ്പ് രീതികൾ, ക്യാബിനറ്റ് ഭരണസമ്പ്രദായവും അതിന്റെ പ്രവർത്തനങ്ങളും, ജനാധിപത്യത്തിൽ പത്രങ്ങൾക്കുള്ള സ്ഥാനവും ചുമതലകളും എന്നിവ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. തിരുവിതാംകൂർ-കൊച്ചിയിലേയും ഭാരതത്തിലേയും ഭാവി പൗരന്മാരെ പൗരജീവിതത്തിന് പ്രാപ്തരാക്കുക എന്നതാണ് ഈ പഠനത്തിൻ്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ വിവിധ ജനാധിപത്യ മാതൃകകളെ പരിചയപ്പെടുത്തുന്നതിലൂടെ സർവ്വലോക സാഹോദര്യം വളർത്തുക എന്നതും ഇത് വിഭാവനം ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പൗരധർമ്മം ആറാം ഫാറത്തിലേക്ക്
    • പ്രസിദ്ധീകരണ വർഷം: 1952
    • അച്ചടി: Government Central Press, Trivandrum
    • താളുകളുടെ എണ്ണം: 74
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1912 – സുചരിതകൾ

1912-ൽ പ്രസിദ്ധീകരിച്ച, സുചരിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ലോകപ്രശസ്തരായ മഹദ് വനിതകളെക്കുറിച്ചുള്ള ജീവചരിത്രമാണ് ‘സുചരിതകൾ’. കെ. നാരായണമേനോൻ പത്രാധിപരായിരുന്ന ‘ശാരദ’ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നവയാണ് ഇതിലെ ലേഖനങ്ങളിൽ പലതും. മഹദ്‌വ്യക്തികളുടെ സ്വഭാവഗുണങ്ങൾ വായനക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് പുസ്തകത്തിൻ്റെ ലക്ഷ്യം.

അന്നത്തെ കാലത്ത് ചിത്രങ്ങളോടു കൂടിയ (ഛായകളോടു കൂടിയ എന്നാണ് മുൻ കവറിൽ കൊടുത്തിരിക്കുന്നത്) പതിപ്പിന് 1 രൂപ 2 അണയും, ചിത്രങ്ങളില്ലാത്ത പതിപ്പിന് 1 രൂപയുമായിരുന്നു വില. പ്രസാധകനായ കെ. നാരായണ മേനോൻ്റെ പേരിനു പുറമേ പ്രകടനാധികൃതൻ എന്ന് കൂടി ആദ്യ പേജിൽ കാണുന്നുണ്ട്. ഇത് രണ്ടും ഒരാൾ തന്നെയാണോ എന്നു സംശയമുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സുചരിതകൾ
    • പ്രസിദ്ധീകരണ വർഷം: 1912
    • അച്ചടി: Bharathavilasam Achukootam, Thrissur
    • താളുകളുടെ എണ്ണം: 232
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – ആരോഗ്യരക്ഷ

1913-ൽ പ്രസിദ്ധീകരിച്ച, ആരോഗ്യരക്ഷ (Hygiene) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി 5, 6, 7 ക്ലാസ്സുകളിലെ ഹയർ ഗ്രേഡ് എലിമെൻ്ററി വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ പാഠപുസ്തകമാണിത്. ആരോഗ്യവും സൗന്ദര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നത്. സൗന്ദര്യത്തെ ‘യോജിപ്പ്’ അല്ലെങ്കിൽ ‘ചേർച്ച’ എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നു. ശരീരശാസ്ത്രജ്ഞനായ വാർക്കറിൻ്റെ അഭിപ്രായമനുസരിച്ച് മുഖസൗന്ദര്യം ഓരോ അവയവങ്ങളുടെയും ആകൃതിയെയും അവ തമ്മിലുള്ള ചേർച്ചയെയും ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം സൗന്ദര്യത്തിൻ്റെ അടിസ്ഥാനമാണെന്നും ആരോഗ്യം നശിക്കുമ്പോൾ സൗന്ദര്യവും ഇല്ലാതാകുന്നുവെന്നും ഇതിൽ സമർത്ഥിക്കുന്നു. തൊലിയിലുള്ള ദശലക്ഷക്കണക്കിന് സുഷിരങ്ങളെക്കുറിച്ചും അവ രക്തത്തെ ശുദ്ധീകരിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു. ശരിയായ ആഹാരം, ശുദ്ധവായു, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയുടെ അഭാവം ആരോഗ്യത്തെയും ത്വക്കിൻ്റെ നിറത്തെയും ബാധിക്കുന്നു. പൊതുവായ ആരോഗ്യ പരിപാലനത്തിലൂടെ എങ്ങനെ ഒരു വ്യക്തിക്ക് ശാരീരികവും മാനസികവുമായ സൗന്ദര്യം നിലനിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ മാർഗരേഖയാണ് ഈ പുസ്തകം

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  ആരോഗ്യരക്ഷ
    • രചന: പി. ഗോവിന്ദമേനോൻ
    • പ്രസിദ്ധീകരണ വർഷം: 1913
    • അച്ചടി: Kerala Chinthamany Press, Thrissur
    • താളുകളുടെ എണ്ണം: 150
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി