1945-ൽ പ്രസിദ്ധീകരിച്ച, ടി.കെ. വേലുപ്പിള്ള എഴുതിയ സാഹിത്യാദർശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കവിത, തിരുവിതാംകൂർ രാജവംശവും മലയാളഭാഷയും എന്നീ രണ്ടു ഭാഗങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പദ്യവും കവിതയും ഒന്നല്ല എന്ന് വ്യക്തമാക്കുന്ന ഗ്രന്ഥകാരൻ, കേവലം പ്രാസവും ഛന്ദസ്സുമൊപ്പിച്ചു എഴുതുന്ന പദ്യസമൂഹങ്ങൾ നല്ല കവിതകളാകുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. കവിത വിഭാവനശക്തിയുടെയും വികാരത്തിൻ്റെയും ഫലമാണെന്നും മാത്യു ആർനോൾഡിൻ്റെയും കാളിദാസൻ്റെയും വ്യാകരണ ആലങ്കാരികന്മാരുടെയും അഭിപ്രായങ്ങൾ മുൻനിർത്തി അലങ്കാരം, പ്രകൃതിവർണ്ണന, സങ്കൽപ്പശക്തി, ശബ്ദസൗന്ദര്യം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു.
തിരുവിതാംകൂർ രാജവംശവും മലയാളഭാഷയും എന്ന ഭാഗത്തിനെ നാലു ഭാഗങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. തിരുവിതാംകൂർ രാജാക്കന്മാരും രാജവംശവും മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെക്കുറിച്ച് ഇതിൽ സാമാന്യമായ വിവരണം നൽകിയിട്ടുണ്ട്. ആദിത്യവർമ്മ മഹാരാജാവിൻ്റെ രാമചരിതം, കൊട്ടാരക്കരത്തമ്പുരാൻ്റെ രാമനാട്ടം (ആട്ടക്കഥകൾ), കേരളവർമ്മ രാജാവിൻ്റെ വാല്മീകി രാമായണം തർജ്ജമ, മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ നിർദ്ദേശപ്രകാരം രാമപുരത്തു വാര്യർ എഴുതിയ കുചേലവൃത്തം വഞ്ചിപ്പാട്ട് കാർത്തികതിരുനാൾ മഹാരാജാവിൻ്റെയും അശ്വതിതിരുനാൾ ഇളയതമ്പുരാൻ്റെയും കൃതികൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: സാഹിത്യാദർശം
- പ്രസിദ്ധീകരണ വർഷം: 1945
- താളുകളുടെ എണ്ണം: 164
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
